"ഒരു വളയുടെ രൂപത്തിലാകുന്ന ഇത് ഈ വളയത്തിന്റെ അരികുകളിൽ ഉറച്ചിരിക്കും. പിന്നെ അത് ഇളകി വരില്ല," ജീതു വിവരിക്കുന്നു. തുടർച്ചയായി പന്ത് തട്ടുമ്പോഴുണ്ടാകുന്ന ആഘാതം ചെറുക്കാനായി ചൂരലും തടിയും നല്ല ബലത്തിൽ ഉറപ്പിച്ചുനിർത്തുകയാണ് ചെയ്യുന്നത്.
ഒരു മാസത്തിൽ ഏകദേശം 100 മാലിറ്റുകളാണ് ഇവർ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ അവയിൽ വാർണിഷ് അടിക്കുന്നത്, 40 വർഷത്തോളമായി അശോകിനൊത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദ് ഷാഫിയാണ്. വാർണിഷ് മാലിറ്റുകൾക്ക് തിളക്കം പകരുന്നതിനൊപ്പം അവയെ പൊടിയിൽനിന്നും ഈർപ്പത്തിൽനിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. മാലിറ്റിന്റെ ഒരുവശത്ത് അതിന്റെ ഉയരം പെയിന്റുപയോഗിച്ച് കൈകൊണ്ട് എഴുതുന്നതോടെ ഷാഫിയുടെ ജോലി അവസാനിക്കും. ഒടുവിൽ അശോകും മീനയും ജീതുവും ചേർന്ന് മാലിറ്റിന്റെ പിടിയുടെ താഴെ 'ജയ്പ്പൂർ പോളോ ഹൗസ്' എന്ന ലേബൽ ഒട്ടിക്കും.
ഒരു മാലിറ്റ് നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് 1,000 രൂപയ്ക്കടുത്ത് ചിലവാകും. എന്നാൽ അതിന്റെ പകുതി തുക പോലും മാലിറ്റുകളുടെ വില്പനയിൽനിന്ന് തിരികെപ്പിടിക്കാനാകുന്നിലെന്ന് അശോക് പറയുന്നു. ഒരു മാലിറ്റിന് 1,600 രൂപവെച്ച് വിൽക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അത് വിജയിക്കാറില്ല. "കളിക്കാർ കൃത്യമായി പണം നൽകില്ല. ഒരു മാലിറ്റിന് 1,000, 1,200 രൂപ മാത്രമേ അവർ തരുകയുള്ളൂ," അദ്ദേഹം പറയുന്നു.
ഒരു മാലിറ്റിന്റെ ഓരോ ഭാഗവും എത്ര ശ്രദ്ധാപൂർവ്വമാണ് നിർമ്മിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ അതിന് ലഭിക്കുന്ന പ്രതിഫലം തീർത്തും തുച്ഛമാണെന്ന് അശോക് വിഷമത്തോടെ പറയുന്നു. അസം, രംഗൂൺ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന ചൂരൽമാത്രമാണ് ഞങ്ങൾ ഉപയോഗിക്കാറുള്ളത്," അദ്ദേഹം പറയുന്നു. നിശ്ചിത അളവിൽ ഈർപ്പമുള്ള, കൃത്യമായ സന്തുലനവും കട്ടിയും സാന്ദ്രതയുമുള്ള ചൂരലുകളാണ് മാലിറ്റ് നിർമ്മാണത്തിന് ഉത്തമം.
"കൊൽക്കത്തയിലെ വിതരണക്കാരുടെ പക്കൽ പൊലീസുകാർക്ക് വേണ്ട ലാത്തിയും മുതിർന്നവർക്കുള്ള ഊന്നുവടികളും നിർമ്മിക്കാൻ അനുയോജ്യമായ കട്ടിയുള്ള ചൂരലുകളാണ് ഉണ്ടാകുക. അത്തരത്തിലുള്ള ആയിരം ചൂരലുകളിൽ കഷ്ടി നൂറെണ്ണമാണ് എന്റെ ആവശ്യത്തിന് ഉതകുക," അശോക് പറയുന്നു. അദ്ദേഹത്തിന്റെ വിതരണക്കാർ നൽകിവന്നിരുന്ന ചൂരലുകളിൽ മിക്കതും മാലിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയാത്തവണ്ണം കട്ടിയുള്ളവ ആയിരുന്നതിനാൽ, കോവിഡ് മഹാമാരിക്ക് മുൻപുവരെ എല്ലാ വർഷവും അദ്ദേഹം നേരിട്ട് കൊൽക്കത്തയ്ക്ക് പോയി ആവശ്യമുള്ള ചൂരലുകൾ തിരഞ്ഞെടുത്ത് കൊണ്ടുവരികയായിരുന്നു. "ഇന്നിപ്പോൾ കീശയിൽ ഒരു ലക്ഷം രൂപ ഉണ്ടെങ്കിൽ മാത്രമേ കൊൽക്കത്തയിൽ പോകാനാകൂ."