“പഷ്മിന ഷോളുകൾക്ക് അതിന്റെ മിനുസം നൽകുന്നവർ ഞങ്ങളാണ്”.
അബ്ദുൽ മജീദ് ലോണിന്റെ ശ്രീനഗറിലുള്ള വീട്ടിൽ, നാരുകൾ കുന്നുകൂടിക്കിടക്കുന്നു. കൈയ്യിലൊരു വൌച്ചുമായി (മൂർച്ചയുള്ള ഇരുമ്പ് ഉപകരണം) നിലത്തിരുന്ന് അയാൾ, പുതുതായി നെയ്ത പഷ്മിന ഷോളുകളിൽനിന്ന് നാരുകളും പൊങ്ങിനിൽക്കുന്ന നൂലുകളും വലിച്ചെടുക്കുകയാണ്. “ഞങ്ങൾ ചെയ്യുന്ന ഈ തൊഴിലിനെക്കുറിച്ച് അധികം പേർ കേട്ടിട്ടില്ല”, അയാൾ പറയുന്നു.
ശ്രീനഗർ ജില്ലയിലെ നവകദൽ വാർഡിലാണ് 42 വയസ്സുള്ള ഈ കൈത്തൊഴിലുകാരൻ ജീവിക്കുന്നത്. വിലകൂടിയ പഷ്മിന ഷോളുകളിൽനിന്ന് നാരുകളും നൂലുകളും എടുത്തുമാറ്റാനാണ് വൌച്ചുകൾ ഉപയോഗിക്കുന്നത്. ഈ ജോലിക്ക് പുരസ്ഗാരി എന്നാണ് പേര്. ശ്രീനഗറിൽമാത്രം ഈ കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 200-ലധികം ആളുകളുണ്ട്. രണ്ട് ദശാബ്ദമായി ഒരു പുരസ്ഗാർ തൊഴിലാളിയായി ജോലിയെടുക്കുന്ന ആളാണ് അബ്ദുൾ. എട്ടുമണിക്കൂർ ജോലിക്ക് കഷ്ടിച്ച് 200 രൂപയാണ് അവരുടെ കൂലി.
എല്ലാ പഷ്മിന ഷോളുകളിലും – തുന്നിയതിലും, നിറം ചേർത്തതിലും, അലങ്കാരപ്പണികളുള്ളവയിലും – പുരസ്ഗാരി ചെയ്യുന്നത് കൈവേലയായിട്ടാണ്.
പുരസ്ഗാരി ചെയ്യാൻ വൌച്ച് അത്യാവശ്യമാണ്. “വൌച്ചിലും അതിന്റെ ഗുണമേന്മയിലും ആശ്രയിച്ചാണ് ഞങ്ങളുടെ വരുമാനം”, തന്റെ മുമ്പിൽ, മരത്തറിയിൽ ചുളിവില്ലാതെ വിരിച്ചിട്ടിരിക്കുന്ന ഷോളിലേക്ക് സൂക്ഷിച്ചുനോക്കി അദ്ദേഹം പറയുന്നു. “വൌച്ചില്ലാതെ പഷ്മിന ഷോളുകളെ മോടിയുള്ളതാക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്”.














