“ഹുർ...
“ഹെഹെഹെഹെ...ഹോ...ഹെഹെഹെ...ഹോ”
പെട്ടെന്ന്, പഴത്തോട്ടത്തിന്റെ മുകളിലെ ആകാശത്ത് അസംഖ്യം പക്ഷികൾ പ്രത്യക്ഷമായി. സൂരജ് ഉണ്ടക്കുന്ന ഈ ശബ്ദം കേട്ട്, ആ പറക്കും ജീവികൾ ഭയന്നുപോയി. പിയർ ഫലവൃക്ഷങ്ങളുടെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ, വിശന്നുവലഞ്ഞ ആ പക്ഷികളെ ആട്ടിയകറ്റേണ്ടത്, അവന്റെ ജോലിയാണ്. അവയെ ആട്ടിയോടിക്കാനാണ് അവൻ ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഇടയ്ക്ക് ചിലപ്പോൾ കവണകളെടുത്ത് അവയ്ക്കുനേരെ കല്ലുകളും എറിയും.
വടക്കു-പടിഞ്ഞാറൻ പഞ്ചാബിലെ താൺ തരൺ ജില്ലയുടെ അരികിലുള്ള പട്ടി, അവിടുത്തെ പഴത്തോട്ടങ്ങൾക്ക് പുകൾപെറ്റതാണ്. പിയർ, പീച്ച് മരങ്ങൾ പരിപാലിക്കാൻ വർഷംതോറും അവിടേക്ക് കുടിയേറ്റത്തൊഴിലാളികൾ എത്തുന്നു. പാകമാവുന്ന പഴങ്ങൾ കൊത്താനും തിന്നാനുമെത്തുന്ന പക്ഷികളെ ആട്ടിയകറ്റുകയാണ് അവരുടെ ജോലി. സൂരജിനെപ്പോലെ, പഴത്തോട്ടങ്ങൾ പരിപാലിക്കുന്ന ഈ തൊഴിലാളികളെ രാഖേസ് എന്നാണ് വിളിക്കുന്നത്.
സൂരജ് ബഹർദാർ പരിപാലിക്കുന്ന, രണ്ടേക്കറോളം വരുന്ന ഈ പഴത്തോട്ടത്തിൽ, ഏതാണ്ട് 144 പിയർ മരങ്ങളുണ്ട്. പിയർ പഴങ്ങൾ വിളയുന്ന ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത്, അതിനെ പരിപാലിക്കുന്നത് 15 വയസ്സുള്ള സൂരജ് ഒറ്റയ്ക്കാണ്. തോട്ടത്തിന്റെ ഉടമസ്ഥർ അവന് കൊടുക്കുന്ന മാസശമ്പളം, 8,000 രൂപയും.
“മരങ്ങൾ പൂവിടാൻ തുടങ്ങുമ്പോൾ, ഭൂവുടമകൾ തോട്ടങ്ങൾ പാട്ടത്തിന് കൊടുക്കും. പാട്ടത്തിനെടുക്കുന്ന തെക്കേദാറുകൾ രാഖേസിനെ പണിക്ക് വെക്കുകയും ചെയ്യും”, സൂരജ് ഞങ്ങളോട് പറയുന്നു. മിക്ക രാഖേസുകളും ഉത്തർ പ്രദേശ് ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണ്.









