പിടിതരാത്ത കൂമന്റെ കൂവലും നാലുതരം വായാടിപ്പക്ഷികളുടെ ശബ്ദവുമൊക്കെ അയാൾക്ക് തിരിച്ചറിയാനാവും. ദേശാടനക്കാരായ കഴുത്തിൽ പൂടയുള്ള കൊക്കുകൾ എത്തരത്തിലുള്ള കുളങ്ങളിലാണ് മുട്ടയിടാൻ വരുന്നതെന്നും അയാൾക്കറിയാം.
ബി. സിദ്ധന് സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും തമിഴ് നാട്ടിലെ നീലഗിരിയിലുള്ള വീടിന് ചുറ്റുമുള്ള പക്ഷിവർഗ്ഗത്തെക്കുറിച്ചുള്ള അയാളുടെ അറിവ് ഏതൊരു പക്ഷിശാസ്ത്രജ്ഞനും അത്ഭുതമുളവാക്കുന്ന ഒന്നാണ്.
“എന്റെ ഗ്രാമമായ ബൊക്കാപുരത്ത് സിദ്ധൻ എന്നുപേരായ മൂന്ന് ആൺകുട്ടികളുണ്ടായിരുന്നു. തന്നെക്കുറിച്ച് സൂചിപ്പിക്കാൻ അവർ കുരുവി സിദ്ധൻ - എല്ലായ്പ്പോഴും പക്ഷികളുടെ പിന്നാലെ ഭ്രാന്തുപിടിച്ച് നടക്കുന്നവർ - എന്നാണ് പറഞ്ഞിരുന്നതെന്ന്, തെല്ലൊരു അഭിമാനത്തോടെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
ഔദ്യോഗികനാമം ബി. സിദ്ധൻ എന്നാണെങ്കിലും മുതുമലൈക്കു ചുറ്റുമുള്ള കാടുകളിലും ഗ്രാമങ്ങളിലും അയാളെ അറിയുന്നത് കുരുവി സിദ്ധൻ എന്ന പേരിലാണ്. പക്ഷിവർഗ്ഗത്തിലെ പകുതിയോളം വരുന്ന ജീവിവർഗ്ഗങ്ങൾ കുരുവി എന്ന ഇനത്തിൽപ്പെട്ടവയാണ്.
“പശ്ചിമഘട്ടത്തിൽ എവിടെയാണെങ്കിലും നിങ്ങൾക്ക് നാലോ അഞ്ചോ പക്ഷികൾ പാട്ടു പാടുന്നത് കേൾക്കാൻ സാധിക്കും. അത് ശ്രദ്ധിച്ച് പഠിച്ചാൽ മാത്രം മതി”, നീലഗിരിയുടെ താഴ്വാരത്തിലെ കുന്നിൽ സ്ഥിതി ചെയ്യുന്ന ആനക്കട്ടി എന്ന ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയായ 28 വയസ്സുള്ള വിജയ സുരേഷ് പറയുന്നു. പക്ഷികളെക്കുറിച്ചുള്ള തന്റെ അറിവ് മുഴുവനും സിദ്ധനിൽനിന്ന് ലഭിച്ചതാണെന്ന് അവർ പറയുന്നു. മുതുമല കടുവസങ്കേതത്തിനടുത്തുള്ള ധാരാളം ചെറുപ്പക്കാരുടെ മാർഗ്ഗദർശിയാണ് സിദ്ധൻ. ആ പ്രദേശത്തിന് ചുറ്റുമുള്ള 150-ഓളം പക്ഷികളെ തിരിച്ചറിയാൻ വിജയ്ക്ക് സാധിക്കും.
















