മുൻഷിയിൽ നിന്നും തനിക്കുള്ള സമ്മാനം - തിളങ്ങുന്ന ഒരുപൈസ നാണയം - സ്വീകരിക്കാനായി അദ്ദേഹം വേദിയിലായിരുന്നു. തന്‍റെ നിയന്ത്രണത്തിൻ കീഴിൽ ധാരാളം സ്ക്കൂളുകളുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുൻഷി. ഇത് 1939 ൽ പഞ്ചാബിൽ ആയിരുന്നു. അന്ന് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് വെറും 11 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ അദ്ദേഹമായിരുന്നു ഒന്നാമൻ. മുൻഷി അദ്ദേഹത്തിന്‍റെ തലയിൽ തലോടി എന്നിട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ടു, 'ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദാബാദ്’. കൊച്ചു ഭഗത് സിംഗ് - ഇതേ പേരുള്ള ഇതിഹാസമായി തെറ്റിദ്ധരിക്കരുത് - ചടങ്ങിൽ കാണികൾക്ക് അഭിമുഖമായി നിന്നു, എന്നിട്ട് ഉച്ചത്തിൽ വിളിച്ചു: "ബ്രിട്ടാനിയ മൂർദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്".
അദ്ദേഹത്തിന്‍റെ ധിക്കാരത്തിന്‍റെ പരിണത ഫലങ്ങൾ വളരെ പെട്ടെന്നുതന്നെ ഉണ്ടായി. മുൻഷി ബാബു അവിടെവച്ചുതന്നെ അദ്ദേഹത്തെ പ്രഹരിക്കുകയും സമുന്ദ്രയിലെ സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. സന്നിഹിതരായിരുന്ന മറ്റു വിദ്യാർത്ഥികൾ ഞെട്ടി നിശ്ശബ്ദരായി തുറിച്ചു നോക്കുകയും ഓടിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പ്രാദേശിക സ്ക്കൂളിന്‍റെ അധികാരി - നമ്മൾ ഇന്ന് ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസർ എന്ന് വിളിക്കുന്നതു പോലെയുള്ള ഒരാൾ - ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയോടെ ഒരു കത്ത് ഇറക്കി. ഇന്ന് പഞ്ചാബിലെ ഹോശിയാർപൂർ ജില്ല എന്നു വിളിക്കപ്പെടുന്ന ഈഭാഗത്തു നിന്നായിരുന്നു കത്ത് പുറത്തിറക്കിയത്. പതിനൊന്നാം വയസ്സിൽ ‘അപകടകാരി’യെന്നും ‘വിപ്ലവകാരി’യെന്നും വിശേഷിപ്പിക്കപ്പെട്ടുകൊണ്ട് ഈ കത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുന്നത് സ്ഥിരീകരിച്ചു.
ലളിതമായി പറഞ്ഞാൽ കരിമ്പട്ടികയിൽ പെടുത്തപ്പെട്ട ഭഗത് സിംഗ് ഝുഗ്ഗിയാനെ ഒരു സ്ക്കൂളും ഒരിക്കലും അവരുടെ കവാടം കടക്കാൻ അനുവദിക്കുമായിരുന്നില്ല. നിരവധിയാളുകൾ, അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ കൂടാതെ, അധികാരികളോട് അവരുടെ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഗുലാം മുസ്തഫയെന്ന വലിയ ബന്ധങ്ങളുള്ള ഒരു ഭൂവുടമ അദ്ദേഹത്തിനു വേണ്ടി വലിയൊരു പരിശ്രമം നടത്തി. ബ്രിട്ടീഷ് ഭരണത്തിന്‍റെ ആശ്രിതർ ദേഷ്യത്തിലായിരുന്നു. ഒരു കൊച്ചു പയ്യൻ അവരുടെ പദവിക്ക് കളങ്കം ഉണ്ടാക്കിയിരിക്കുന്നു. അസാധാരണമാംവിധം വർണ്ണാഭമായ തന്‍റെ പിന്നീടുള്ള ജീവിതത്തിലൊരിക്കലും ഭഗത് സിംഗ് ഝുഗ്ഗിയാൻ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.
പക്ഷെ അദ്ദേഹം ജീവിതത്തിന്‍റെ സ്ക്കൂളില്‍ നിന്നുള്ള കുട്ടികൾക്ക് താരമായിരുന്നു. ഇപ്പോള്‍ 93-ാം വയസ്സിലും അങ്ങനെ തന്നെ.
ഹോശിയാർപൂർ ജില്ലയിലെ റാംഗഢ് ഗ്രാമത്തിലെ വീട്ടിൽ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് പുഞ്ചിരിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മോശമായൊന്നും തോന്നിയില്ലേ? നന്നായി, അദ്ദേഹം പറഞ്ഞു "ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ചേരാൻ ഞാന്‍ ഇപ്പോൾ സ്വതന്ത്രനാണ് - എന്നായിരുന്നു എന്‍റെ പ്രതികരണം.












