അടയ്ക്കാന്‍ ഒരുപാട് സമയം ഇനിയുമുണ്ടെങ്കിലും ഒന്നാം നിലയിലെ മുറി പൂട്ടിയിരിക്കുകയാണ്. തകരകൊണ്ടും തടികൊണ്ടും മേഞ്ഞ തൊട്ടടുത്തുള്ള കൂടാരത്തിൽ ആരുമില്ല; എങ്ങും നിശബ്ദതയാണ്. കുറച്ചു കസേരകളും, മേശകളും, ബെഞ്ചും, മരുന്ന് കുപ്പികളും, ഫോളിക് ആസിഡ് ഗുളികകളും, വലിച്ചെറിഞ്ഞ കുറെ പൊതികളും അല്ലാതെ അവിടെ മറ്റൊന്നുമില്ല. തുരുമ്പെടുത്ത, പേരെഴുതിയ ഒരു ബോർഡും അവിടെ കിടപ്പുണ്ട്. പൂട്ടിയിരിക്കുന്ന മുറിയുടെ മുൻപിലുള്ള ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഗവണ്‍മെന്‍റ് ന്യൂ ടൈപ്പ് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, ശബരി മൊഹല്ല, ദാൽ എസ്.ജി.ആര്‍. [ശ്രീനഗർ]’.
ഇവിടെ നിന്നും 10 മിനിറ്റ് ബോട്ട് യാത്ര ചെയ്‌താല്‍ പൊതുവെ തിരക്കേറിയ നസീർ അഹമ്മദ് ഭട്ടിന്‍റെ 'ക്ലിനിക്കി'ല്‍ നിങ്ങളെത്തും. മരത്തൂണുകളിൽ താങ്ങി നിർത്തിയ, മരംകൊണ്ടു നിർമിച്ച ഒരു മുറിയാണത്. അതിനകത്തായി ഇൻജക്ഷനുകൾ നൽകാനായി ചെറിയൊരു മുറി കൂടി ക്രമീകരിച്ചിട്ടുണ്ട്. ശൈത്യകാലത്തെ ആ ഉച്ചസമയത്ത് അയാൾ തന്‍റെ അവസാന രോഗിയെ കാണുകയായിരുന്നു, വൈകിട്ട് കുറച്ചുകൂടി രോഗികളെ അയാൾ പരിശോധിക്കും. പുറത്തുള്ള ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഭട്ട് മെഡിക്കേറ്റ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്’.
60 വയസ്സ് പ്രായമുള്ള ഹഫീസ ദാർ ഇവിടെ ഒരു ബെഞ്ചിൽ കാത്തിരിക്കുന്നു. അവരുടെ വാസസ്ഥലത്തേക്ക് ഇവിടെ നിന്നും 10 മിനിറ്റ് ബോട്ട് യാത്ര ചെയ്യണം. നസീർ 'ഡോക്ടറെ' ബോട്ടിൽ വീട്ടിലേക്ക് കൊണ്ടുപോകാനായി അവർ കാത്തിരിക്കുകയാണ്. "എന്‍റെ അമ്മായിഅമ്മയ്ക്ക് പ്രമേഹത്തിനുള്ള കുത്തിവയ്പ്പുകൾ എടുക്കേണ്ടതുണ്ട്. പ്രായമായതിനാൽ അവർക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം നസീർ സാബാണ് ഞങ്ങളുടെ വീട്ടിൽ വന്ന് കുത്തിവയ്പ്പുകൾ എടുത്തു തരുന്നത്", അവര്‍ പറഞ്ഞു. "ഞങ്ങളവിടെ [എന്‍.റ്റി.പി.എച്.സി.യില്‍] ഡോക്ടറെ കാണാറേയില്ല", കർഷകയും വീട്ടമ്മയുമായ ദാര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഭർത്താവ് ഒരു കർഷകനും ദാൽ തടാകത്തിൽ ശിക്കാര (കാശ്മീരിൽ കാണാനാവുന്ന ഒരു തരം ഹൗസ്ബോട്ട് ) തുഴയുന്ന ആളുമാണ്. “അവിടെ കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് മാത്രമാണ് കൊടുക്കുന്നത്. ഉച്ചകഴിഞ്ഞ് 4 മണി കഴിഞ്ഞാല്‍ അവിടെ ആരുമുണ്ടാവില്ല.”
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആഗസ്റ്റിൽ കാശ്മീരിൽ ഉണ്ടായ തുടരെയുള്ള കർഫ്യുകളും ലോക്ക്ഡൗണുകളും മുതൽ കഴിഞ്ഞ രണ്ടു വർഷമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (എന്‍.റ്റി.പി.എച്.സി.) ഒരു ഡോക്ടറെ പോലും കണ്ടതായി ദ്വീപ് നിവാസികൾ ഓർക്കുന്നില്ല. "കുറച്ചു വർഷങ്ങൾക്ക് മുൻപ് നല്ലൊരു ഡോക്ടർ ഇവിടെ ഉണ്ടായിരുന്നു, പക്ഷെ അദ്ദേഹത്തെ പിന്നീട് സ്ഥലം മാറ്റുകയാണ് ഉണ്ടായത്. 2019 മുതൽ ഞങ്ങൾ ഒരു ഡോക്ടറെയും ഇവിടെ കണ്ടിട്ടില്ല," തൊട്ടടുത്ത് താമസിക്കുന്ന 40 വയസുള്ള ടൂറിസ്റ്റ് ഫോട്ടോഗ്രാഫറായ മുഹമ്മദ് റഫീഖ് മല്ല പറഞ്ഞു. "അവർ (ജോലിക്കാർ) ഇവിടെ കൃത്യമായി വരാറോ, ആവശ്യത്തിന് സമയം ഉണ്ടാകാറോ ഇല്ല.”
ഇത്തരം ‘ന്യൂ ടൈപ്പ് പി.എച്.സി.കളില്‍’ (കാശ്മീരിലെ ‘അപ്ഗ്രേഡ് ചെയ്യപ്പെട്ട’ ഉപകേന്ദ്രങ്ങള്‍) ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സെർവിസസ് വഴി നിയമിതരായ എം.ബി.ബി.എസ്. യോഗ്യതയുള്ള ഒരു മെഡിക്കൽ ഓഫീസറും, ഒരു ഫാർമസിസ്റ്റും, ഒരു വിവിധോദ്ദേശ്യ സ്ത്രീ ആരോഗ്യ പ്രവർത്തകയും, നഴ്സിംഗ് സേവനവും ഉണ്ടായിരിക്കണമെന്നാണ് ശ്രീനഗറിലെ അസിസ്റ്റന്‍റ് ഡയറക്ടർ പ്ലാനിംഗ്-ചീഫ് മെഡിക്കൽ ഓഫീസ് പറയുന്നത്










