ഹരീന്ദര്‍ സിംഗ് തന്‍റെ സഹതൊഴിലാളി പപ്പുവിനോട് മെയ് 4-ന് അവസാനത്തെ രണ്ടു ശരീരങ്ങള്‍ സംസ്കാരത്തിനായി തയ്യാറാക്കാന്‍ പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ അമ്പരക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം സംസാരിക്കാനായി തിരഞ്ഞെടുത്ത വാക്കുകള്‍ സാധാരണയായിരുന്നില്ല.
ഹരീന്ദര്‍ പറഞ്ഞു: “ദോ ലോണ്ഡെ ലേടെ ഹുയെ ഹേ” [രണ്ട് പയ്യന്മാര്‍ അവിടെ കിടക്കുന്നു]. അദ്ദേഹത്തിനു മാറ്റമില്ലെന്നു മനസ്സിലായപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ ആദ്യ അമ്പരപ്പ് ചിരിയായിമാറി. ന്യൂഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ ശ്മശാനമായ നിഗം ബോധിലെ അവരുടെ മടുപ്പേറിയ ജോലിക്കിടയില്‍ ഇത് ആശ്വാസത്തിന്‍റെ ഒരു അപൂര്‍വ്വ നിമിഷമായിരുന്നു.
പക്ഷെ ഹരീന്ദറിനുതന്നെ കാര്യങ്ങള്‍ എന്നോടു വിശദീകരിക്കണമെന്ന് തോന്നി. ശ്മശാനത്തിലെ ചൂളയ്ക്കു സമീപമുള്ള ചെറിയൊരു മുറിയില്‍ സഹജോലിക്കാര്‍ക്കൊപ്പം രാത്രിഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഒന്ന് നിശ്വസിച്ചു, - നരകതുല്യമായ ഈ മഹാമാരി സമയത്ത് ശ്വസിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കുന്നു - എന്നിട്ടു പറഞ്ഞു, “നിങ്ങള്‍ അവയെ ശരീരങ്ങള്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ അവയെ ലോണ്ഡെ [പയ്യന്മാര്‍] എന്നുവിളിക്കുന്നു.”
“ഇവിടേക്ക് കൊണ്ടുവരുന്ന എല്ലാവരും ആരുടെയെങ്കിലുമൊക്കെ മകനോ മകളോ ആണ്, എന്‍റേതുപോലെ”, പപ്പു കൂട്ടിച്ചേര്‍ത്തു. “അവരെ ചൂളയിലേക്കെടുക്കുക വേദനാജനകമാണ്. പക്ഷെ അവരുടെ ആത്മാവിനുവേണ്ടി ഞങ്ങളിത് ചെയ്യേണ്ടതുണ്ട്, ഇല്ലേ?” ഒരുമാസത്തിലധികമായി എല്ലാദിവസവും 200-ലധികം ശരീരങ്ങള്‍ ഇവിടെ കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു – സി.എന്‍.ജി. ചൂളകളിലും തുറന്ന ചിതയിലും.
ആ ദിവസം, മെയ് 4-ന്, 35 ശരീരങ്ങള്‍ നിഗംബോധ് ഘാട്ടിലുള്ള സി.എന്‍.ജി. ചൂളകളില്‍ സംസ്കരിച്ചു. ഡല്‍ഹിയെ രണ്ടാം കോവിഡ് തരംഗം പിടിച്ച ഏപ്രില്‍ ആദ്യവാരം മുതലുള്ള ദിവസശരാശരിയായ 45-50-നേക്കാള്‍ കുറച്ച് കുറവായിരുന്നു ഇത്. പക്ഷെ മഹാമാരിക്കു മുന്‍പ് ശ്മശാനത്തിലെ സി.എന്‍.ജി. ചൂളകളില്‍ മാസത്തില്‍ ഏകദേശം 100 ശരീരങ്ങളെ ദഹിപ്പിച്ചിരുന്നുള്ളൂ.
ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിനടുത്തുള്ള യമുനാ നദിയുടെ തീരത്ത് ഘാട്ടിലേക്കുള്ള കവാടത്തില്‍ ഒരു ചുവര്‍ചിത്രമുണ്ട്. അത് ഇങ്ങനെ പറയുന്നു: “എന്നെ ഇവിടെയെത്തിച്ചതിന് നന്ദി. ഇവിടെനിന്ന് ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ടുപോകും.” പക്ഷെ ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ദേശീയ തലസ്ഥാനത്തെ കോവിഡ്-19 ഏറ്റെടുത്തപ്പോള്‍ മരിച്ചവര്‍ ഒറ്റയ്ക്കായിരുന്നില്ല – മരണാനന്തര ജീവിതത്തിലേക്കുള്ള യാത്രയില്‍ അവര്‍ ഒരുസുഹൃത്തിനെ കണ്ടെത്തിയിട്ടുണ്ടാകണം.














