താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു.
അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ ഭൂഅവകാശം, ജാതി വിവേചനം എന്നീ വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന പഞ്ചാബ് ഖേത് മസ്ദൂർ യൂണിയനില്‍ അംഗങ്ങളുമാണ്.
ഉപജീവനത്തിനായി കൃഷിജോലിയെ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിനു സ്ത്രീകളിൽ ഒരുവളാണ് അവർ. രാജ്യത്തെ 144.3 ദശലക്ഷം കർഷക തൊഴിലാളികളുടെ 42 ശതമാനം ശതമാനം, ഏറ്റവും കുറഞ്ഞത്, സ്ത്രീകളാണ്.
മുഖ്ത്സർ ജില്ലയിലെ മലോട്ട് തെഹ്സീലിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 70-കാരിയായ താരാവന്തി ഗോതമ്പ്, നെല്ല്, പരുത്തി പാടങ്ങളിൽ പ്രതിദിനം 250-300 രൂപയ്ക്കു പണിയെടുക്കുന്നു. “പക്ഷേ നേരത്തേ ലഭ്യമായിരുന്നത്രയും ജോലി ഇപ്പോൾ ലഭ്യമല്ല. ഹരി ക്രാന്തി (പച്ച വിപ്ലവം) മുതൽ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്”, കാർഷിക മേഖലയിലുണ്ടായിട്ടുള്ള ഒരുപാടു മാറ്റങ്ങൾക്കിടയിൽ 1960കളിലും അതിനുശേഷവും പഞ്ചാബിൽ വ്യാപകമായിരുന്ന കാർഷിക യന്ത്രവത്കരണത്തെ പരാമർശിച്ചുകൊണ്ട് അവർ പറയുന്നു.





