ആരെയും മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത സോഹൻ സിംഗ് ടിതയുടെ നിലപാട്, പല ജീവനുകൾക്കും തുണയായിട്ടുണ്ട്. കരയിലും വെള്ളത്തിലും. പുകയുടേയും പൊടിയുടേയും മറയ്ക്കുള്ളിൽനിന്ന് രക്ഷകനെപ്പോലെ വരുന്ന അയാളുടെ രൂപം, ഭൂലെ ചക്ക് ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലെയും തെരുവുകളിൽ ചിലപ്പോൾ കാണാം. പച്ചക്കറികളുമായി ബൈക്കിൽ സഞ്ചരിക്കുകയായിരിക്കും അപ്പോളയാൾ. എന്നാൽ, ജീവൻ രക്ഷിക്കാൻ ഊളിയിടുന്നതിലാണ് അയാളുടെ പ്രശസ്തി. പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയിലെ തന്റെ ഗ്രാമത്തിലെ കനാലുകളിൽനിന്ന് പലപ്പോഴും അയാൾ ആളുകളെ കരയ്ക്കെത്തിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്.
“ആളുകളെ മുങ്ങിച്ചാവുന്നതിൽനിന്ന് രക്ഷിക്കുക എന്റെ തൊഴിലല്ല. ഞാനത് ചെയ്യുന്നു എന്നുമാത്രം”, 42 വയസ്സുള്ള സോഹൻ പറയുന്നു. കഴിഞ്ഞ 20 വർഷമായി അയാൾ അത് ചെയ്യുന്നുണ്ട്. “നിങ്ങൾ കരുതും, ‘ജലം പ്രാണനാണ്’ എന്ന്. എന്നാൽ അത് മരണമാണെന്ന് ഒരായിരം തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്” കഴിഞ്ഞകാലങ്ങളിൽ തപ്പിയെടുത്ത ശവശരീരങ്ങൾ ഓർമ്മിച്ചുകൊണ്ട് സോഹൻ പറയുന്നു.
ഗുരുദാസ്പുരിലും സമീപത്ത് പത്താൻകോട്ട് ജില്ലയിലും ആരെങ്കിലും കനാലിൽ വീഴുകയോ, ആരുടെയെങ്കിലും മൃതദേഹം തപ്പിയെടുക്കുകയോ ചെയ്യണമെങ്കിൽ, ആളുകൾ ആദ്യം വിളിക്കുക സോഹനെയാണ്. അപകടത്തിൽപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്നൊന്നും നോക്കാതെ താൻ അവിടെ എത്തുമെന്ന് അയാൾ പറഞ്ഞു. “ആരെങ്കിലും വീണുവെന്ന് കേട്ടാലുടൻ ഞാനവിടെ എത്തും. ആളെ ജീവനോടെ കിട്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്”. എന്നാൽ ആൾ മരിച്ചിട്ടുണ്ടെങ്കിൽ, ‘അവരുടെ ബന്ധുക്കൾക്ക് അയാളുടെ മുഖം അവസാനമായി കാണാൻ സാധിക്കണമെന്നാണ് എന്റെ മോഹം”, നഷ്ടപ്പെട്ടുപോയ ആയിരക്കണക്കിന് ജീവനുകളെക്കുറിച്ചുള്ള ഓർമ്മയുടെ വേദനയിൽ അയാൾ പറയുന്നു.
എല്ലാ മാസവും ചുരുങ്ങിയത് 2 – 3 മൃതദേഹങ്ങളെങ്കിലും സോഹൻ കനാലിൽനിന്ന് വീണ്ടെടുക്കാറുണ്ട്. അല്പം തത്ത്വചിന്ത കലർത്തി അയാൾ തന്റെ അനുഭവങ്ങളെ വിവരിക്കുന്നു. “ജീവിതം ഒരു കൊടുങ്കാറ്റുപോലെയാണ്. ഒരേ നിമിഷം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ചാക്രികമായ ഒന്ന്”.









