അഹമ്മദാബാദിൽനിന്നുമാത്രം, ആയിരക്കണക്കിന് റൺവേകളിൽനിന്ന് അവ ഏതുനിമിഷവും പറന്നുയരാം. ഏതൊരു വ്യോമഘോഷയാത്രയേക്കാളും വർണ്ണശബളവും ഗംഭീരവുമായ കാഴ്ച. അവയുടെ പൈലറ്റുമാരും ഉടമസ്ഥരും മണ്ണിലാണ് നിൽക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി, എട്ടോളം വരുന്ന നിരവധി സംഘങ്ങൾ തങ്ങൾ ഇപ്പോൾ പറത്താൻ പോവുന്ന വാഹനം തയ്യാറാക്കുകയായിരുന്നുവെന്ന് അവർക്കറിയില്ലായിരുന്നു. ആ സംഘത്തിൽ മിക്കവരും സ്ത്രീകളായിരുന്നു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ളവർ. സങ്കീർണ്ണവും, അദ്ധ്വാനമാവശ്യമുള്ളതും സൂക്ഷ്മമായി ചെയ്യേണ്ടതുമായ ആ പ്രവൃത്തിക്ക് അവർക്ക് കിട്ടുന്നതാകട്ടെ, വെറും തുച്ഛമായ കൂലിയായിരുന്നു. സ്വയം ഒരിക്കലും ഉയർന്ന് പറക്കാൻ സാധിക്കാത്തവരായിരുന്നു അവർ.
മകരസംക്രാന്തി കാലമാണ്. ഹിന്ദുക്കളുടെ ആഘോഷത്തിന്‍റെ ഭാഗമായി നഗരത്തിൽ പറക്കാൻ തയ്യാറെടുക്കുന്ന നിരന്തരം നിറം മാറുന്ന ആ വർണ്ണപ്പട്ടങ്ങൾ നിർമ്മിക്കുന്നത് അഹമ്മദാബാദിലെയും ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാത് താലൂക്കിലെയും ചുനാര സമുദയത്തിൽപ്പെട്ട മുസ്ലിങ്ങളും ഹിന്ദുക്കളുമായ സ്ത്രീകളാണ്. പറത്തുന്നവരാവട്ടെ, സ്വാഭാവികമായും ഹിന്ദുക്കളും.
ജനുവരി 14-ന് ആകാശങ്ങളെ അലങ്കരിക്കുന്ന ആ നിറമുള്ള പട്ടങ്ങൾ ഉണ്ടാക്കാൻ വർഷത്തിൽ പത്തുമാസത്തിലധികം ആ സ്ത്രീകൾക്ക് അദ്ധ്വാനിക്കേണ്ടിവരുന്നുണ്ട്. 625 കോടിരൂപ വരുന്ന ഗുജറാത്തിലെ ഈ വ്യവസായത്തിൽ ജോലിയെടുക്കുന്ന 1.28 ലക്ഷം ആളുകളിൽ 10 പേരിൽ ഏഴും സ്ത്രീകളാണ്.
“ഏഴ് ജോടി കൈകളിലൂടെ കടന്നുപോയതിനുശേഷമാണ് ഒരു പട്ടം പറക്കാൻ തയ്യാറാവുന്നത്“, 40 വയസ്സുള്ള സബിൻ അബ്ബാസ് നിയാസ് ഹുസൈൻ മാലിക്ക് പറയുന്നു. കംഭാത്തിലെ ലാൽ മഹൽ ഭാഗത്തുള്ള ചെറിയ ഇടവഴിയിലെ അയാളുടെ 12X10 വലിപ്പമുള്ള വീടും കടയും ചേർന്ന കെട്ടിടത്തിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. പുറമേയ്ക്ക് കാണാൻ ഭംഗിയുള്ള ഈ വ്യവസായത്തിന്‍റെ അധികമാരും അറിയാത്ത ഉള്ളിലെ കഥകൾ അയാൾ ഞങ്ങളുമായി പങ്കുവെക്കുകയായിരുന്നു. വില്പനക്കാർക്ക് അയക്കാൻ തയ്യാറാക്കിവെച്ചിരിക്കുന്ന പട്ടങ്ങൾ നിറച്ച പെട്ടികൾ പശ്ചാത്തലമായി അയാളുടെ പിൻഭാഗത്ത് അടുക്കിവെച്ചിരുന്നു.


















