കോലാപ്പുർ ജില്ലയിലുള്ള രാജാറാം ഷുഗർ ഫാക്ടറിയിലെ ചൂടുള്ള, ശാന്തമായ ഒരു ഫെബ്രുവരി മദ്ധ്യാഹ്നം. ഫാക്ടറിയുടെ വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് കരിമ്പുകർഷകരുടെ ഓലക്കുടിലുകൾ അധികവും ഒഴിഞ്ഞുകിടക്കുന്നു. ഇവിടെനിന്ന് ഒരുമണിക്കൂർ നടന്നാലെത്തുന്ന വാഡാനഗെ ഗ്രാമത്തിൽ കരിമ്പുവെട്ടാൻ പോയതാണ് ആ കുടിയേറ്റത്തൊഴിലാളികൾ.
ദൂരത്തായി, ലോഹപ്പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ ചില തൊഴിലാളികൾ വീട്ടിലുണ്ടാവുമെന്ന് തോന്നി. ശബ്ദത്തെ പിന്തുടർന്ന് പോയപ്പോൾ 12 വയസ്സുള്ള ഒരു പെൺകുട്ടി, സ്വാതി മഹർനോർ കുടുംബത്തിനുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു. വിളർത്ത് ക്ഷീണിച്ച അവർ കുടിലിന്റെ ഉമ്മറത്തിരിക്കുന്നത് കണ്ടു. ഒറ്റയ്ക്ക്. ചുറ്റും വീട്ടുപാത്രങ്ങൾ നിരന്നുകിടപ്പുണ്ടായിരുന്നു.
“ഞാൻ രാവിലെ 3 മണിക്ക് എഴുന്നേറ്റതാന്”, കോട്ടുവായ ഇട്ടുകൊണ്ട് അവൾ പറഞ്ഞു.
ആ ചെറിയ പെൺകുട്ടി, അതിരാവിലെ, അച്ഛനമ്മമാരുടേയും അനിയന്റെയും മുത്തച്ഛന്റേയും കൂടെ, കരിമ്പ് വെട്ടാൻ പോയതായിരുന്നു. മഹാരാഷ്ട്രയിലെ ബാവ്ഡ താലൂക്കിൽ. ദിവസവും 25 കെട്ട് കരിമ്പ് വെട്ടണം അവർക്ക്. വീട്ടിലെ എല്ലാവരും ചേർന്നാലേ അത്രയും കരിമ്പ് വെട്ടാനാക്കൂ. ഉച്ചയ്ക്ക് കഴിക്കാനായി, തലേന്ന് രാത്രിയിൽ തയ്യാറാക്കിയ ആട്ടിറച്ചിയും വഴുതനങ്ങ സബ്ജിയുമുണ്ടായിരുന്നു.
ഉച്ചയ്ക്ക് 1 മണിക്കാണ് അവൾ തിരിച്ചുവന്നത്. ആറ് കിലോമീറ്റർ നടന്ന് ഈ ഫാക്ടറി വളപ്പിലേക്ക്. “മുത്തച്ഛൻ എന്നെ ഇവിടെയാക്കി തിരിച്ചുപോയി”. 15 മണിക്കൂർ പണിയെടുത്ത് വൈകീട്ട് ക്ഷീണീച്ച് തളർന്ന് വരുന്ന കുടുംബത്തിനുള്ള അത്താഴം തയ്യാറാക്കാനാണ് അവൾ തിരിച്ചുവന്നത്. “രാവിലെ ഞങ്ങൾ ഒരു കപ്പ് ചായ മാത്രമാണ് കുടിച്ചത്”, അവൾ പറയുന്നു.
കരിമ്പുപാടത്തിനും വീടിനുമിടയിലുള്ള യാത്രയും, കരിമ്പുവെട്ടലും, പാചകവും അവൾ ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മാസമാവുന്നു. ബീഡ് ജില്ലയിലെ സകുണ്ട്‌വാഡി ഗ്രാമത്തിൽനിന്ന് കോലാപ്പൂർ ജില്ലയിലേക്ക് കുടുംബം കുടിയേറിയത് 2022 നവംബറിലായിരുന്നു. ഫാക്ടറി വളപ്പിലുള്ള ഈ സ്ഥലത്താണ് അവർ ജീവിക്കുന്നത്. ടർപാളിൻ കൊണ്ട് മേഞ്ഞ താത്ക്കാലിക കുടിലുകളുടെ കോളണികളിലാണ് മഹാരാഷ്ട്രയിലെ കുടിയേറ്റത്തൊഴിലാളികൾ അധികവും താമസിക്കുന്നതെന്ന് 2020-ൽ ഓക്സ്ഫാം പുറത്തിറക്കിയ ഹ്യൂമൻ കോസ്റ്റ് ഓഫ് ഷുഗർ എന്ന റിപ്പോർട്ടിൽ പറയുന്നു.










