രണ്ടിലയും ഒരു മൊട്ടും തേടി അലയുകയാണ് രജീന്ദർ. കുന്നിൻചെരുവിൽ വരിവരിയായി ഒരേമട്ടിൽ നട്ട ചായപ്പൊന്തകൾ വകഞ്ഞുമാറ്റുകയാണ് അദ്ദേഹത്തിന്റെ വിരലുകൾ. തൊട്ടടുത്ത്, അദ്ദേഹത്ത്ന്റെ ഭാര്യ സുംന ദേവി കൊട്ടയുമായി തയ്യാറായി നിൽക്കുന്നു. ഹിമാലയത്തിലെ ധൌലാധാർ മലനിരകളിലെ കുന്നിൻപുറങ്ങളിലെ മനുഷ്യർക്കുമീതെ, ഓഹി മരങ്ങൾ പൊക്കത്തിൽ തലയുയർത്തിനിന്നു.
വിളവെടുപ്പ് കാലമായിട്ടും, ഇലകൾക്കുവേണ്ടിയുള്ള രജീന്ദർ സിംഗിന്റ് ശ്രമത്തിന് ഒരു ഫലവുമുണ്ടായില്ല. കംഗ്ര ജില്ലയിലെ താണ്ട ഗ്രാമത്തിലുള്ള കൃഷിയിടത്തിലേക്ക് എന്നും അദ്ദേഹം എത്തുന്നു. കൂടെ ഒന്നുകിൽ സുംനയോ അല്ലെങ്കിൽ 20 വയസ്സുള്ള മകൻ ആര്യനും. ഏപ്രിൽ-മേയ് മാസങ്ങളിലാണ് ആദ്യത്തെ പൂക്കൽ എന്ന് വിളിക്കുന്ന ചായയിലകൾ നുള്ളുന്ന കാലം. എന്നാൽ ഇക്കുറി നുള്ളാൻ ഒന്നുമില്ല.
‘നിങ്ങൾക്ക് ചൂട് തൊട്ടറിയാൻ കഴിയും. മഴ എവിടെയാണെന്നറിയില്ല”. ഹിമാചൽ പ്രദേശിലെ പാലമ്പൂർ തെഹ്സിലിലുള്ള തന്റെ ചായപ്പൊന്തകൾ ഉണങ്ങിവരളുന്നതിനെക്കുറിച്ച് ആശങ്കയോടെ അദ്ദേഹം പറയുന്നു.
കഴിഞ്ഞ രണ്ടുവർഷവും മഴ തീരെ ദുർബ്ബലമായിരുന്നതിനാൽ രജീന്ദറിന്റെ ആശങ്ക മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു. “ചായത്തോട്ടങ്ങളുടെ തകർച്ചയ്ക്ക് കാരണം മഴയുടെ കാര്യത്തിലുണ്ടായ അവ്യവസ്ഥയാണ്” എന്ന് 2016-ലെ എഫ്.എ.ഒ. ഇന്റർഗവണ്മെന്റൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫെബ്രുവരിമുതൽ ഏപ്രിൽവരെ മഴ അത്യാവശ്യമായിട്ടുള്ള ചായക്കൃഷിയിൽ കാലാവസ്ഥ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഈ റിപ്പോർട്ട് പഠിക്കുന്നത്. അതിനുശേഷം, ഏപ്രിലിലെ ആദ്യത്തെ വിളവെടുപ്പിലാണ് ഏറ്റവും കൂടുതൽ വില ലഭിക്കുക – ഒരു കിലോഗ്രാമിന് 800 മുതൽ 1,200 രൂപവരെ.
രണ്ട് ഹെക്ടർകൂടി പാട്ടത്തിനെടുത്ത രജീന്ദറിന് 2022 വളരെ പ്രധാനമായിരുന്നു. “എന്റെ വരുമാനം വർദ്ധിക്കുമെന്ന് ഞാൻ കരുതി” എന്ന് സൂചിപ്പിക്കുന്നു അദ്ദേഹം. സീസൺ അവസാനിക്കുമ്പൊഴേക്കും 4,000 കിലോഗ്രാം ചായ വിളവെടുക്കാൻ കഴിയുമെന്ന് ഇപ്പോൾ മൂന്ന് ഹെക്ടർ കൈയ്യിലുള്ള അയാൾ പ്രതീക്ഷിച്ചിരുന്നു. പാട്ടത്തിനെടുക്കാൻ 20,000 രൂപകൂടി അയാൾക്ക് ചിലവഴിക്കേണ്ടിവന്നു. ഉത്പാദനച്ചിലവിന്റെ 70 ശതമാനവും കൂലിയിനത്തിലാണെന്ന് അയാൾ പറയുന്നു. “ഒരു ചായത്തോട്ടം നിലനിർത്താൻ ധാരാളം അദ്ധ്വാനവും മറ്റ് ചിലവുകളും വേണ്ടിവരും’ എന്ന് സൂചിപ്പിച്ചു അയാൾ. ഇലകളുടെ സംസ്കരണത്തിന് വേറെയും പണം ആവശ്യമാണ്.


















