ഒരു പൊടിപടലം, ഒരു യന്ത്രത്തിന്റെ കടകട ശബ്ദം. നീലസ്സാരി ധരിച്ച്, മൂക്കിൽ ഒരു വലിയ വളയമിട്ട്, ബൈക്കോടിച്ച് ആദൈകലാസെൽവി വന്നു. ഒരു വലിയ പുഞ്ചിരിയോടെ. കുറച്ച് നിമിഷങ്ങൾക്കുമുമ്പ്, തന്റെ മുളകുപാടത്തിൽനിന്ന് അവർ ഞങ്ങളെ വിളിച്ച് പറഞ്ഞിരുന്നു, അവരുടെ പൂട്ടിയ വീടിന്റെ മുന്നിൽ കാത്തുനിൽക്കാൻ. മാർച്ചുമാസമായതേയുണ്ടായിരുന്നുള്ളു. എങ്കിലും ആ ഉച്ചയ്ക്ക് രാമനാഥപുരത്തെ സൂര്യൻ കത്തിനിൽക്കുകയായിരുന്നു. ഞങ്ങളുടെ നിഴലുകൾക്ക് നീളം കുറവായിരുന്നുവെങ്കിലും ദാഹം വലുതായിരുന്നു. പേരയ്ക്ക മരത്തിന്റെ തണലിൽ ബൈക്ക് നിർത്തി ധൃതിയിൽ വീട് തുറന്ന് അവർ ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. പള്ളിമണി മുഴങ്ങുന്നുണ്ടായിരുന്നു. അവർ കുടിക്കാൻ വെള്ളം കൊണ്ടുവന്നു. സംസാരിക്കാനിരുന്നു.
ബൈക്കിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി ഞങ്ങൾ. അവരുടേതുപോലുള്ള ഒരു ചെറിയ ഗ്രാമത്തിൽ, അവരുടെ പ്രായക്കാരിയായ ഒരാൾ ഈ വണ്ടി ഓടിക്കുന്നത് അത്ര സാധാരണമായ കാഴ്ചയല്ല. “പക്ഷേ ഇത് വളരെ ഉപകാരപ്രദമാണ്”, ആ 51 വയസ്സുകാരി പറയുന്നു. അവർ വളരെ പെട്ടെന്ന് വണ്ടി ഓടിക്കാൻ പഠിച്ചു. “എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാന് സഹോദരൻ ഇത് ഓടിക്കാൻ പഠിപ്പിച്ചത്. എനിക്ക് സൈക്കിൾ അറിയാമായിരുന്നു. അതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല”.
ഈ ഇരുചക്രവാഹനമില്ലായിരുന്നെങ്കിൽ ജീവിതം ബുദ്ധിമുട്ടായേനേ എന്ന് അവർ ചൂണ്ടിക്കാട്ടി. “എന്റെ ഭർത്താവ് നാട്ടിൽനിന്ന് ദൂരെയായിട്ട് വർഷങ്ങളായി. പ്ലംബറായിട്ടാണ് ജോലി ചെയ്തിരുന്നത്. ആദ്യം സിംഗപ്പൂരും പിന്നെ ദുബായ്, ഖത്തർ എന്നിവിടങ്ങളിലും. പെണ്മക്കളെ വളർത്തിയതും കൃഷി നടത്തിയതുമൊക്കെ ഞാനാണ്”, അവർ പറഞ്ഞു. ഒറ്റയ്ക്ക്.
ജെ. ആദൈകലാസെൽവി എന്നും ഒരു കൃഷിക്കാരിയായിരുന്നു. ഓരോ വളയണിഞ്ഞ രണ്ട് കൈകളും മുട്ടിന്മേൽവെച്ച്, നിലത്ത് ചമ്രംപടിഞ്ഞ്, അവർ നിവർന്നിരുന്നു. ശിവഗംഗൈ ജില്ലയിലെ കളയാർകോവിലിൽ ഒരു കർഷകകുടുംബത്തിലാണ് അവർ ജനിച്ചത്. മുതുകുളതൂർ ബ്ലോക്കിലെ പി.മുത്തുവിജയപുരം എന്ന അവരുടെ ഊരിൽനിന്ന് റോഡുമാർഗ്ഗം ഒന്നൊന്നര മണിക്കൂർ ദൂരം അകലെയാണ് അത്. “എന്റെ സഹോദരന്മാർ ശിവഗംഗൈയിലാണ് താമസിക്കുന്നത്. അവിടെ അവർക്ക് ധാരാളം കുഴൽക്കിണറുകളുണ്ട്. മണിക്കൂറിന് 50 രൂപയ്ക്കാണ് ഞാൻ വെള്ളം വാങ്ങുന്നത്”. വെള്ളം രാമനാഥപുരത്തെ ഒരു വലിയ കച്ചവടമാണ്.




























