ദീവാലിക്ക് പത്തുദിവസം മുമ്പ്, മുകേഷ് റാം മൊഹമ്മദ്പുർ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഹിമാചൽ പ്രദേശിലെ സിംല ജില്ലയിൽ, നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അയാൾ.
ദീവാലിയുടെ ആറാമത്തെ ദിവസം അനുഷ്ഠിക്കുന്ന ചാട്ട് പൂജ നടത്താനായിട്ടാണ് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ തന്റെ വീട്ടിലേക്ക് അയാൾ മടങ്ങിയത്. അയാൾ തിരിച്ചുവന്നതിലുള്ള സന്തോഷത്തിലായിരുന്നു ഭാര്യ പ്രഭാബതി ദേവിയും അവരുടെ നാല് കുട്ടികളും.
തിരിച്ചെത്തിയതിനുശേഷം, വീട്ടിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മംഗൽപുർ പുരാണാ ബസാറിലെ ഒരു നിർമ്മാണസൈറ്റിൽ അയാൾ ജോലിക്ക് കയറി.
2021 നവംബർ 2-ന് വൈകി വീട്ടിൽ തിരിച്ചെത്തിയ അയാൾ, കടുത്ത തലവേദന തോന്നുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞു.
പിറ്റേന്നും വേദനയ്ക്ക് ശമനമുണ്ടായില്ല. രാവിലെയായപ്പോഴേക്കും കണ്ണ് തുറക്കാൻ കഴിയാതെയായി മുകേഷിന്. ജോലിക്ക് പോകാൻ തയ്യാറായെങ്കിലും തീർത്തും അവശനായി അയാൾ.
അയാളുടെ ആരോഗ്യസ്ഥിതി കണ്ട് പ്രഭാബതി ഒരു കാർ വാടകയ്ക്കെടുത്ത് 35 കിലോമീറ്റർ അകലെയുള്ള ഗോപാൽഗഞ്ചിലെ ഒരു ആശുപത്രിയിലേക്ക് അയാളെ കൊണ്ടുപോയി. “രാവിലെ, ഞങ്ങൾ ആശുപത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം മരിച്ചു. 11 മണിയായിരുന്നു സമയം”, അവർ പറയുന്നു.
ഭർത്താവിന്റെ മൃതദേഹവുമായി തിരിച്ച് വീട്ടിലെത്തിയ പ്രഭാബതിയെ കണ്ടത്, വീട് മുദ്രവെച്ച് പൂട്ടിയിരിക്കുന്നതാണ്. മൊഹമ്മദ്പുർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ വീട് റെയ്‌ഡ് ചെയ്തിരുന്നു.










