മീന ഏതു സമയത്തും വിവാഹിതയാവാം. അതുകൊണ്ടാണ് കുറച്ചു മാസങ്ങൾക്കുമുമ്പ് അവൾ പറഞ്ഞത് "ഞാൻ ഒരു പ്രശ്നമായി തീർന്നിരിക്കുന്നു” എന്ന്. മീന ‘പ്രശ്നകാരിയായ’ പദവി ആർജ്ജിച്ച് പല ആഴ്ചകൾക്കുശേഷം അവളുടെ മാതൃ സഹോദരീ പുത്രിയായായ സോനുവും അതേ പദവി ആർജ്ജിച്ച് വിവാഹത്തിന്‍റെ പാതയിലാണ്. ‘പ്രശ്നങ്ങൾ’ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് അവളെപ്പോലുള്ള പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന അവസ്ഥയാണ്.
മീനയും (14) സോനുവും (13) കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ കട്ടിലിൽ അടുത്തടുത്തിരിക്കുകയാണ്. സംസാരിക്കുമ്പോൾ പരസ്പരം നോക്കുകയായിരുന്ന അവർ, സംഭവിച്ച മാറ്റത്തെപ്പറ്റി (ആർത്തവത്തെപ്പറ്റി) അപരിചിതയായ വ്യക്തിയോട് സംസാരിക്കുന്ന കാര്യത്തിൽ കുറച്ച് ലജ്ജയോടെ, കൂടുതൽ സമയവും മീനയുടെ വീടിന്‍റെ മണൽ നിറഞ്ഞ തറയിലേക്കു നോക്കിയിരിക്കുകയായിരുന്നു. മുറിയിൽ അവർക്ക് പിന്നിൽ ചെറിയൊരു ആട്ടിൻകുട്ടിയെ ചെറിയൊരു കുറ്റിയിൽ കെട്ടിയിരുന്നു. ഉത്തർപ്രദേശിലെ കോറാവ് ബ്ലോക്കിലെ ബൈഠക്‌വ എന്ന ഗ്രാമത്തില്‍ പതിയിരിക്കുന്ന വന്യമൃഗങ്ങളെ ഭയന്ന് അതിനെ അഴിച്ചുവിടാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണത് വീടിനകത്തു കഴിയുന്നതെന്നവർ പറഞ്ഞു. പ്രസ്തുത പ്രദേശത്തെ നിരവധി വീടുകളാൽ ചുറ്റപ്പെട്ടതാണ് ഈ വീട്.
തങ്ങൾ ലജ്ജിതരാവേണ്ട എന്തോ ആണെന്ന തരത്തിൽ ആർത്തവം എന്താണെന്ന് ആ പെൺകുട്ടികൾ മനസ്സിലാക്കിയതേയുള്ളൂ. അവർക്ക് ഭയവുമുണ്ട് – അതവർക്ക് മാതാപിതാക്കളിൽ നിന്ന് കിട്ടിയതാണ്. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട താത്പര്യങ്ങളും ഒരു പെൺകുട്ടി പക്വതയെത്തിക്കഴിഞ്ഞാലുണ്ടാകാവുന്ന വിവാഹപൂർവ്വ ഗർഭധാരണ സാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്കകളുമാണ് പ്രയാഗ്‌രാജ് ജില്ലയിലെ (മുൻപ് അലഹാബാദ്) ഈ ദളിത് ഗ്രാമത്തിലെ കുടുംബങ്ങളെ തങ്ങളുടെ പെൺകുട്ടികളെ ചെറുപ്രായത്തിൽ - പലപ്പോഴും 12-ാം വയസ്സിൽ - വിവാഹം കഴിച്ചയയ്ക്കാൻ നിർബന്ധിതരാക്കുന്നത്.
"ഗർഭിണിയാകാനുള്ള പ്രായമായാൽ നമ്മുടെ പെൺകുട്ടികളെ എങ്ങനെയാണ് നമ്മൾ സുരക്ഷിതരായി സൂക്ഷിക്കേണ്ടത്?", മീനയുടെ അമ്മ 27-കാരിയായ റാണി ചോദിച്ചു. റാണിയും ചെറുപ്രായത്തിൽ വിവാഹിതയായി 15-ാം വയസ്സിൽ അമ്മയായ സ്ത്രീയാണ്. ഇപ്പോൾ ഏതാണ്ട് 27 വയസ്സുള്ള സോനുവിന്‍റെ അമ്മ ചമ്പയും മകൾക്ക് ഇപ്പോഴുള്ള പ്രായത്തിൽ (13 വയസ്സ്) താൻ വിവാഹിതയായതിനെക്കുറിച്ച് ഓർമ്മിക്കുന്നു. ഞങ്ങൾക്കു ചുറ്റുംകൂടിയ ആറു സ്ത്രീകൾ പറഞ്ഞത് 13-14 വയസ്സിൽ വിവാഹിതയാകുന്നത് ഇവിടെ ഒരു അപവാദമെന്നതിനേക്കാള്‍ കീഴ്‌വഴക്കമാണ് എന്നാണ്. “ഹമാരാ ഗാംവ് ഏക് ദൂസരാ സാംമ്നാ മേം രഹ്താ ഹേ [ഞങ്ങളുടെ ഗ്രാമം മറ്റൊരു യുഗത്തിലാണ് ജീവിക്കുന്നത്]. ഞങ്ങൾക്ക് മറ്റു മാർഗ്ഗമില്ല. ഞങ്ങൾ നിസ്സഹായരാണ്", റാണി പറഞ്ഞു.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളുടെ വടക്ക്-മദ്ധ്യ ഭാഗങ്ങളിലുള്ള നിരവധി ജില്ലകളിൽ ശൈശവവിവാഹം വ്യാപകമായി നടക്കുന്നുണ്ട്. ഇന്‍റനാഷണൽ സെന്‍റർ ഫോർ റിസർച്ച് ഓൺ വിമൻ, യൂണിസെഫ് എന്നിവ സംയുക്തമായി നടത്തിയ 2015-ലെ ഒരു ജില്ലാതല പഠനം പറയുന്നത് "ഈ സംസ്ഥാനങ്ങളിലെ ഏതാണ്ട് മൂന്നിൽ രണ്ട് ജില്ലകളിലെ 50 ശതമാനത്തിലധികം സ്ത്രീകളും നിയമപരമായ പ്രായം എത്തുന്നതിനുമുൻപ് വിവാഹിതരാവുന്നു” എന്നാണ്.
2006-ലെ ശൈശവ വിവാഹ നിരോധന നിയമം, 21 വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികളുടെയും യും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികളുടെയും വിവാഹം നിരോധിച്ചിരിക്കുന്നു. അത്തരം വിവാഹങ്ങൾ അവൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുവദിക്കുന്നതിനും നൽകുന്ന ശിക്ഷ രണ്ടുവർഷം വരെ കഠിനതടവും ഒരുലക്ഷം രൂപവരെ പിഴയുമാണ്.












