ചൂടുള്ള ഒരുദിവസം ഉച്ച കഴിഞ്ഞനേരം അക്രാണി താലൂക്കിലെ ദഡ്ഗാവ് പ്രദേശത്ത് സാരിത്തലപ്പ് കൊണ്ട് തലമറച്ചുകൊണ്ട് ശേവന്താ തഡ്വി തന്‍റെ ചെറിയ ആട്ടിൻപറ്റത്തിന് പിന്നാലെ ഓടുകയായിരുന്നു. ഒരു ചെറിയ ആട്ടിൻകുട്ടി അടുത്തുളള കുറ്റിക്കാട്ടിലേക്ക്, അല്ലെങ്കിൽ മറ്റാരുടെയോ കൃഷിയിടത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ അവർ കമ്പുകൊണ്ട് നിലത്ത് തട്ടി അതിനെ തിരിച്ച് കൂട്ടത്തിലേക്ക് ചേർത്തു. "എനിക്കിവയെ നന്നായി നോക്കണം. ചെറുതുകൾക്ക് കുസൃതി കൂടുതലാണ്. അവ എങ്ങോട്ടും ഓടും”, അവർ ചിരിച്ചു. "ഇപ്പോൾ അവയെനിക്ക് എന്‍റെ കുട്ടികളെപ്പോലെയാണ്.”
നന്ദൂർബാർ ജില്ലയിലെ ഹരൺഖുരി ഗ്രാമത്തിലെ മഹാരാജപാഡ ഊരിലെ തന്‍റെ വീട്ടിൽനിന്നും ഏകദേശം 4 കിലോമീറ്ററുകൾ അകലെയുള്ള കാട്ടിലേക്ക് അവർ നടന്നു. തന്‍റെ ആടുകളുടെയും, പാടുന്ന പക്ഷികളുടെയും, മർമരശബ്ദം കേള്‍പ്പിക്കുന്ന മരങ്ങളുടെയും ഇടയിൽ അവർ സ്വതന്ത്രയായിരുന്നു. വന്ധ്യയായ സ്ത്രീ, ശപിക്കപ്പെട്ട സ്ത്രീ, ദുഷ്ട എന്നിങ്ങനെ വിവാഹാനന്തരം 12 വർഷങ്ങളായി കേട്ടുകൊണ്ടിരുന്ന പഴികളില്‍നിന്നും അവർ സ്വതന്ത്രയായിരുന്നു.
“കുട്ടികളുണ്ടാകാത്ത പുരുഷന്മാരെ വിശേഷിപ്പിക്കാന്‍ എന്തുകൊണ്ട് മോശപ്പെട്ട പദങ്ങളില്ല?”, ശേവന്ത ചോദിച്ചു.
ഇപ്പോൾ 25 വയസ്സുള്ള ശേവന്ത (അവരുടെ യഥാർത്ഥ പേരല്ല) 14-ാം വയസ്സിൽ വിവാഹിതയായതാണ്. അവരുടെ ഭർത്താവും കർഷകത്തൊഴിലാളിയുമായ 32-കാരനായ രവിക്ക് പണിയുള്ളപ്പോൾ 150 രൂപയാണ് ദിവസക്കൂലി ലഭിക്കുന്നത്. അയാൾ മദ്യപനുമാണ്. മഹാരാഷ്ട്രയിലെ ആദിവാസികൾ കൂടുതലുള്ള ഈ ഈ ജില്ലയിലെ ഭിൽ ആദിവാസി സമുദായത്തില്‍പ്പെടുന്നവരാണ് അവർ. കഴിഞ്ഞ രാത്രി രവി (യഥാർത്ഥ പേരല്ല) തന്നെ വീണ്ടും തല്ലിയെന്ന് ശേവന്ത പറഞ്ഞു. "പുതിയ കാര്യമല്ല”, എന്ന അര്‍ത്ഥത്തില്‍ അവർ തോൾ വെട്ടിച്ചു. "അയാൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ എനിക്കു കഴിയില്ല. എന്‍റെ ഗർഭപാത്രത്തിന് കുഴപ്പമാണ്, വീണ്ടും എനിക്ക് ഗർഭിണിയാകാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”
കുഴപ്പമുളള്ള ഗർഭപാത്രമെന്ന് ശേവന്ത പറയുന്നത് 2010-ൽ ധഡ്ഗാവ് ഗ്രാമീണ ആശുപത്രിയിൽ തനിക്കുണ്ടെന്ന് സ്ഥിരീകരിച്ച പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഓ.എസ്.) എന്ന അവസ്ഥയെക്കുറിച്ചാണ്. ഗർഭം അലസിയതിനെത്തുടർന്നാണ് ഇങ്ങനൊരു പ്രശ്നം കണ്ടെത്തിയത്. ആ സമയത്ത് അവർക്ക് 15 വയസ്സായിരുന്നു പ്രായം - മൂന്നു ദിവസം ഗർഭിണിയും.







