"രണ്ടും രണ്ടും കൂട്ടിയാൽ..എത്രയാണ്? മുൻപ് അക്കങ്ങൾ കൂട്ടിയിരുന്നത് പ്രതീകിന് ഓർമ്മയുണ്ടോ”?
14 വയസ്സുകാരനായ പ്രതീക് റൗത്തിന്റെ അധ്യാപകൻ മോഹൻ തലേക്കർ, സ്‌ലേറ്റിൽ എഴുതിയിരിക്കുന്ന സംഖ്യകൾ ചൂണ്ടിക്കാട്ടി പ്രതീക് അവ തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിക്കുന്നു. പ്രതീക് സ്ലേറ്റിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട്; എന്നാൽ സംഖ്യകൾ തിരിച്ചറിഞ്ഞതിന്റെ ലക്ഷണമൊന്നും അവന്റെ മുഖത്ത് തെളിയുന്നില്ല.
2022 ജൂൺ 15. നമ്മൾ ഇപ്പോൾ മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഉൾപ്പെടുന്ന കർമല താലൂക്കിലുള്ള ജ്ഞാൻപ്രബോധൻ മതിമന്ദ് നിവാസി വിദ്യാലയയിലാണുള്ളത്. രണ്ടുവർഷങ്ങൾക്കുശേഷം പ്രതീക് തന്റെ സ്കൂളിൽ മടങ്ങിയെത്തിയിരിക്കുകയാണ്. രണ്ട് വളരെ നീണ്ട വർഷങ്ങൾ.
"പ്രതീകിന് സംഖ്യകൾ ഓർമ്മയില്ല. മഹാമാരിക്ക് മുൻപ്, അവന് സംഖ്യകൾ കൂട്ടാനും ഇംഗ്ളീഷിലെയും മറാത്തിയിലേയും മുഴുവൻ അക്ഷരങ്ങളും എഴുതാനും കഴിയുമായിരുന്നു." അവന്റെ അധ്യാപകൻ പറയുന്നു."ഇനി അവനെ എല്ലാം ആദ്യംതൊട്ട് പഠിപ്പിച്ചെടുക്കണം."
2020 ഒക്ടോബറിൽ ഈ ലേഖകൻ പ്രതീകിനെ കാണാൻ അഹമ്മദ്‌നഗർ ജില്ലയിലെ റാഷിൻ ഗ്രാമത്തിലുള്ള വീട്ടിൽ പോയപ്പോൾ, അന്ന് 13 വയസ്സുണ്ടായിരുന്ന അവന് അക്ഷരമാലയിലെ ചില അക്ഷരങ്ങളെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നു. എന്നാൽ 2020 ഡിസംബർ ആയപ്പോഴേക്കും അവൻ എഴുതുന്നത് നിർത്തി.
2018-ലാണ് പ്രതീക് സ്കൂളിൽ പോകാൻ തുടങ്ങിയത്. രണ്ടുവർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ, അവൻ സംഖ്യകളും വാക്കുകളും വായിക്കാനും എഴുതാനും പഠിച്ചു. 2020 മാർച്ചിൽ, വായനയുടെയും എഴുത്തിന്റെയും അടുത്ത പടിയിലേയ്ക്ക് കടക്കാൻ അവൻ തയ്യാറാകുമ്പോഴാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്. റെസിഡൻഷ്യൽ സ്കൂൾ രണ്ടുവർഷത്തേയ്ക്ക് അടച്ചിടേണ്ടിവന്നതിനാൽ, വീടുകളിലേക്ക് പറഞ്ഞയക്കപ്പെട്ട, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന 25 കുട്ടികളിൽ - എല്ലാവരും ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ - ഒരാളായിരുന്നു പ്രതീക്.












