മൊഹമ്മദ് ഷമീമിന്‍റെ കുടുംബത്തിൽ മൂന്നുപേരുണ്ട്. പക്ഷേ വെയിറ്റിംഗ് ലിസ്റ്റിലുള്ള പേരുകളിൽ ഒരാൾക്കെങ്കിലും ഉറപ്പുള്ള ടിക്കറ്റ് കിട്ടാൻവേണ്ടിയാണ് അയാൾ റെയിൽവേ ടിക്കറ്റ് ഏജന്‍റിനോട് കെഞ്ചുന്നത്. “എന്‍റെ ഭാര്യയ്ക്കെങ്കിലും ഒരു സീറ്റ് കിട്ടിയാൽ മതി” എന്ന് പറയുന്നു അയാൾ. “ഞാനെങ്ങിനെയെങ്കിലും കയറിക്കൂടും. എനിക്ക് ഏതവസ്ഥയിലും യാത്ര ചെയ്യാനറിയാം. കഴിഞ്ഞതവണത്തെപ്പോലെ സ്ഥിതി വഷളാവുന്നതിനുമുൻപ് വീട്ടിലെത്തണം”. ഉത്തർപ്രദേശിലെ ഗ്രാമത്തിലെത്താൻ ശ്രമിക്കുന്ന ഷമീം പറഞ്ഞു.
“സീറ്റ് ഉറപ്പാക്കാൻ 1,600 രൂപയാണ് ഏജന്‍റ് ചോദിക്കുന്നത്. 1,400 രൂപയിലേക്ക് എത്തിച്ചിട്ടുണ്ട് ഞാൻ” അയാൾ കൂട്ടിച്ചേർത്തു. “ഒരു ഉറപ്പുള്ള സീറ്റ് കിട്ടിയാൽ ഞങ്ങൾ വണ്ടിയിൽ കയറും. പിന്നെ പിഴയോ മറ്റോ അടയ്ക്കേണ്ടിവന്നാലും സാരമില്ല“ മുംബൈയിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള ഏറ്റവും താഴ്ന്ന ടിക്കറ്റ്നിരക്ക് 380-നും 500 രൂപയ്ക്കും ഇടയിലാണ്. ഫൈസബാദ് ജില്ലയിലെ മസോധ ബ്ലോക്കിലെ അബ്ബൂ സരായ് ഗ്രാമത്തിൽ അയാളുടെ രണ്ട് മൂത്ത സഹോദരന്മാരും ഭൂവുടമകളുടെ കീഴിൽ കർഷകത്തൊഴിലാളികളായി ജോലിയെടുക്കുകയാണ്. കൃഷിയുടെ സമയത്ത് മാത്രമേ ജോലിയുണ്ടാവൂ.
കോവിഡ്-19-ന്‍റെ രണ്ടാം വരവിനെ നേരിടാൻ ഫാക്ടറികൾ അടച്ചും, നിർമ്മാണമേഖലയിലെ തൊഴിലുകൾ നിർത്തിവെച്ചും മഹാരാഷ്ട്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ, 22 വയസ്സുള്ള ഷമീമിനും പതിനായിരക്കണക്കിന് കുടിയേറ്റ ജോലിക്കാർക്കും പത്ത് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോവേണ്ടിവന്നിരിക്കുന്നത്.
പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ 14-ന് നിലവിൽ വരുന്നതിനുമുൻപ് ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും തിരിച്ചുപോകാൻ ഏപ്രിൽ 11, 12 തീയതികളിൽ ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികളാണ് ബാന്ദ്ര ടെർമിനസും ലോകമാന്യതിലക് ടെർമിനസും അടക്കമുള്ള വലിയ റെയിൽവേ സ്റ്റേഷനുകളിൽ കാത്തുകെട്ടിക്കിടക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന പേടിയിൽ, ഇനിയും ധാരാളമാളുകൾ പോകാൻ തയ്യാറെടുക്കുകയുമാണ്.
ശിവസേന ഭരിക്കുന്ന സർക്കാർ അടച്ചുപൂട്ടലിനെ കർഫ്യൂ എന്നോ നിയന്തണങ്ങൾ എന്നോ വിശേഷിപ്പിച്ചിട്ടില്ലെങ്കിലും, ഷമീം ഈ പദക്കസർത്തുകളെ തള്ളിക്കളയുന്നു. “ഞങ്ങൾക്കിത് രണ്ടാമത്തെ തവണയാണ് ശമ്പളം നഷ്ടപ്പെടുന്നത്. അത് ഇതിനകം ബാധിച്ചിട്ടുമുണ്ട്”






