കൃഷ്ണ ഗാവഡെയുടെ വളർച്ച പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മറ്റ് കുട്ടികൾ സ്കൂളിൽ ചേർന്നപ്പോൾ 200 രൂപ ദിവസക്കൂലിക്ക് കൃഷിപ്പണിയുമായി മല്ലിടേണ്ടിവന്നവനാണ് അവൻ. അവന്‍റെ കൂട്ടുകാർ ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുമ്പോൾ, ജോലിയന്വേഷിച്ച് അവൻ കെട്ടിടനിർമ്മാണസ്ഥലങ്ങളിൽ കാത്തുനിന്നു. അഞ്ച് വർഷം മുൻപ് 13 വയസ്സിൽ തന്നേക്കാൾ മൂന്ന് വയസ്സുമാത്രം മൂപ്പുള്ള സഹോദരൻ മഹേഷിന്‍റെ കൂടെ അവന് അവരുടെ ആറംഗ കുടുംബത്തിന്‍റെ ചുമതല ഏറ്റെടുക്കേണ്ടിവന്നു.
മാനസിക വെല്ലുവിളി നേരിടുന്നതിനാൽ തൊഴിലെടുക്കാനാവാത്ത അച്ഛൻ പ്രഭാകരനും നിത്യരോഗിയായ അമ്മയുമാണ് അവനുള്ളതെന്ന്, അവന്‍റെ 80 വയസ്സുള്ള മുത്തച്ഛൻ രഘുനാഥ് ഗാവഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ നവ്ഗൻ രജൂരി ഗ്രാമത്തിലെ വീടിന്‍റെ വെളിയിൽ ഒരു കൽപ്പലകയിൽ ഇരിക്കുകയായിരുന്നു രഘുനാഥ്. “എനിക്കും ഭാര്യയ്ക്കും പ്രായമായി. ജോലിയൊന്നും ചെയ്യാനാവില്ല. അതിനാൽ, എന്‍റെ പ്രായം തികയാത്ത കൊച്ചുമക്കളാണ് കുടുംബത്തിന്‍റെ ഭാരം ചുമക്കുന്നത്. അവരുടെ വരുമാനം കൊണ്ടാണ് കഴിഞ്ഞ നാലഞ്ച് കൊല്ലമായി കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോവുന്നത്”, അയാൾ പറഞ്ഞു.
പരമ്പരാഗതമായി ഇടയവൃത്തി ചെയ്യുന്ന ധന്‍ഗര് സമുദായക്കാരാണ് ഗാവഡെമാർ. മഹാരാഷ്ട്രയിലെ വിമുക്ത ജാതി, നാടോടി ഗോത്രവിഭാഗത്തിലാണ് അവർ ഉൾപ്പെടുന്നത്. നവഗണ്‍ രാജുരിയിൽ കുടുംബത്തിന് ഒരു തുണ്ട് സ്ഥലമുണ്ട്. ഒരേക്കറിന് താഴെ. അതിൽ, വീട്ടാവശ്യത്തിനുള്ള ചോളവും റാഗിയും കൃഷി ചെയ്യുന്നു അവർ.
കൃഷ്ണയുടേയും മഹേഷിന്‍റെയും വരുമാനംകൊണ്ടുവേണം – മാസത്തിൽ 6000-ത്തിനും 8000-ത്തിനുമിടയിൽ- കുടുംബത്തിന്‍റെ ചിലവുകൾ കഴിയാൻ. ഈയൊരു നേർത്ത സന്തുലിതാവസ്ഥപോലും തകർത്തുകളഞ്ഞിരിക്കുന്നു കോവിഡ് 19. 2020 മാർച്ചിൽ തുടങ്ങിയ അടച്ചുപൂട്ടലിൽ ഇരുസഹോദരന്മാർക്കും ജോലിയില്ലാതായി.
“സർക്കാരും സന്നദ്ധപ്രവർത്തകരും തരുന്ന സൗജന്യറേഷൻ കൊണ്ടാണ് ഞങ്ങൾ ജീവൻ നിലനിർത്തിയത്”, കൃഷ്ണന്‍റെയും മഹേഷിന്‍റെയും അമ്മൂമ്മ, 65 വയസ്സുള്ള സുന്ദർബായ് പറയുന്നു. “പക്ഷേ എണ്ണയും പച്ചക്കറിയും വാങ്ങാൻ വീട്ടിൽ പണമുണ്ടായിരുന്നില്ല. അടച്ചുപൂട്ടൽ തുടങ്ങി ആദ്യത്തെ മൂന്ന് മാസം നരകമായിരുന്നു”
2020 ജൂണിൽ അടച്ചുപൂട്ടലിന്‍റെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞപ്പോൾ, സ്ഥിതി കുറേയൊക്കെ മെച്ചപ്പെട്ടുവെങ്കിലും ബീഡിൽ ദിവസത്തൊഴിലൊന്നും കിട്ടാനുണ്ടായിരുന്നില്ല. “അതുകൊണ്ട് മഹേഷ് പുണെയ്ക്ക് പോയി”, രഘുനാഥ് പറഞ്ഞു. വീട്ടിലേക്ക് അയയ്ക്കാനുള്ള പണമൊന്നും അവന് കിട്ടിയിരുന്നില്ല. കൃഷ്ണ നാട്ടിൽത്തന്നെ നിന്ന് ജോലിയന്വേഷിക്കാൻ തുടങ്ങി”.
തിരിഞ്ഞുനോക്കുമ്പോൾ അതൊരു തെറ്റായ തീരുമാനമായിരുന്നു.








