കുട്ടിയായിരുന്ന കാലംമുതല്‍ അവള്‍ നീണ്ട വരികളില്‍ കാത്തുനിന്നിരുന്നു – വെള്ളം ശേഖരിക്കുന്ന ടാപ്പുകള്‍ക്കു മുന്നില്‍, വിദ്യാലയത്തില്‍, ക്ഷേത്രങ്ങളില്‍, റേഷന്‍ കടകളില്‍, ബസ് സ്റ്റോപ്പുകളില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്ത് അങ്ങനെ പലയിടങ്ങളില്‍. പ്രഥമ പരിഗണന ലഭിക്കുന്ന വരിയില്‍നിന്നും കുറച്ചുമാറി പ്രത്യേക വരിയില്‍ നില്‍ക്കാന്‍ പലപ്പോഴും അവള്‍ നിര്‍ബന്ധിക്കപ്പെട്ടു. അവസാനം, തന്‍റെ ഊഴം എത്തുമ്പോള്‍ അവള്‍ പലപ്പോഴും നിരാശപ്പെടുമായിരുന്നു. പക്ഷെ, ഇന്ന് ശ്മശാനത്തിന് പുറത്ത് കാത്തുനില്‍ക്കുന്നത് സഹിക്കാന്‍ അവള്‍ക്കൊട്ടും കഴിഞ്ഞില്ല. അയാളുടെ ശരീരം അയല്‍വാസിയായ നിസാംഭായിയുടെ ഓട്ടോയില്‍ ഉപേക്ഷിച്ച് വീട്ടിലേക്കോടണമെന്ന് അവള്‍ക്കുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഭിഖു പ്രായമുള്ള തന്‍റെ അമ്മയുടെ ശരീരവുമായി ഇവിടെ ആയിരുന്നപ്പോള്‍ വരിയില്‍ എത്രയധികം സമയം നിന്നിരിക്കാം എന്ന് അവള്‍ ആശ്ചര്യപ്പെട്ടു. പക്ഷെ അമ്മയുടെ മരണം മാത്രമല്ല അയാളെ ഉലച്ചത്. തന്‍റെയാളുകള്‍ പണവും ഭക്ഷണവും ജോലിയുമില്ലാതെ ബുദ്ധിമുട്ടുന്നതിനും, കിട്ടാനുള്ള വേതനം ലഭിക്കുന്നതിനായി ഉടമയോട് മാസങ്ങളോളം സമരം ചെയ്യുന്നതിനും, മതിയായ കൂലി ലഭിക്കുന്ന ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനും, അസുഖം അവരെ വിഴുങ്ങുന്നതിന് വളരെ മുമ്പുതന്നെ കടങ്ങളാല്‍ അവര്‍ തകന്നടിയുന്നതിനും സാക്ഷ്യം വഹിച്ച അയാളുടെ ആത്മാവ് നേരത്തെതന്നെ തകരുന്നത് അവള്‍ കണ്ടിരുന്നു. ഈ നിര്‍ദ്ദയമായ അസുഖം അവര്‍ക്കൊരു അനുഗ്രഹമായിരുന്നു എന്നാണ് അവള്‍ ചിന്തിച്ചിരുന്നത്. ഇതുവരെ...



