എല്ലാ വൈകുന്നേരവും 5 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഡോ. ശബ്‌നം യാസ്മിൻ അവരുടെ ഇളം തവിട്ട് നിറമുള്ള വീടിന്‍റെ ടെറസിലേക്കാണ് നേരെ കയറുന്നത്. അവിടെ, അവർ കുളിച്ച് വ്യത്തിയായ ശേഷം, പേനകളും ഡയറികളും ഉൾപ്പെടെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയതെല്ലാം അണുവിമുക്തമാക്കും. വസ്ത്രങ്ങൾ കഴുകിയിടും (ഇതിനെല്ലാം വേണ്ടിയാണ് ടെറസ് സജ്ജീകരിച്ചിരിക്കുന്നത്). തുടർന്ന് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ താഴേക്കിറങ്ങുന്നു. കഴിഞ്ഞ വർഷം മുതൽ അവർ കൃത്യമായി പാലിക്കുന്ന ഒരു ദിനചര്യയാണിത്.
“എല്ലാം അടച്ച് സ്വകാര്യ ആശുപത്രികൾ പോലും പ്രവർത്തനരഹിതമായിരുന്ന മഹാമാരിയുടെ [ലോക്ക്ഡൗൺ] സമയം മുഴുവന്‍ ഞാൻ പൂർണ്ണമായും പ്രവർത്തിച്ചു. ഞാൻ ഒരിക്കലും കോവിഡ് പോസിറ്റീവ് ആയിട്ടില്ല. എന്നാൽ, എന്‍റെ ചില സഹപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വാസ്തവത്തിൽ, ഞങ്ങൾ ആശുപത്രിയിൽ രണ്ട് കോവിഡ്-19 പോസിറ്റീവ് ഗർഭാവസ്ഥകൾ വിജയകരമായി കൈകാര്യം ചെയ്തു”, 45 കാരിയായ ഡോ. യാസ്മിൻ പറഞ്ഞു. വടക്കു-കിഴക്കന്‍ ബീഹാറിലെ കിഷന്‍ഗഞ്ച് പട്ടണത്തിലെ തന്‍റെ വീട്ടില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള സദര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റും സര്‍ജനുമായി പ്രവര്‍ത്തിക്കുകയാണവര്‍.
ശബ്‌നത്തിന് ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. ഒരു കൊറോണ വൈറസ് വാഹകയായി അപകടത്തിലാകാന്‍ അവർക്ക് കഴിയില്ല. അവരുടെ അമ്മയും മക്കളും വീട്ടിലുണ്ട് - രണ്ട് ആൺമക്കൾ, 18-ഉം 12-ഉം വയസ്സ് പ്രായം. അവരുടെ ഭർത്താവ്, 53-കാരനായ ഇർതാസ ഹസനും വൃക്കസംബന്ധമായ സങ്കീർണതയിൽ നിന്ന് കരകയറുന്നു. അതിനാൽ ഇരട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. “എന്‍റെ അമ്മ അസ്ര സുൽത്താനയുടെ പിന്തുണയോടെ എനിക്ക് [കഴിഞ്ഞ ഒരു വർഷം] ജോലി ചെയ്യാൻ കഴിഞ്ഞു. വീട്ടിലെ കാര്യങ്ങളുടെ ചുമതലയൊക്കെ അമ്മയേറ്റു. അല്ലാത്തപക്ഷം ഡോക്ടർ, വീട്ടമ്മ, അധ്യാപിക, ട്യൂട്ടര്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുക്കേണ്ടിയിരുന്നു”, യാസ്മിൻ പറഞ്ഞു.
2007-ൽ അവര്‍ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ നാളുകൾ മുതൽ ജീവിതം ഇങ്ങനെയാണ്. “എം.ബി.ബി.എസ്. അവസാന വർഷം ഞാൻ ഗർഭിണിയായിരുന്നു. എന്‍റെ വിവാഹശേഷം ഏകദേശം ആറുവർഷത്തോളം ഞാൻ ഒരിക്കല്‍പോലും കുടുംബത്തോടൊപ്പം താമസിച്ചിട്ടില്ല. അഭിഭാഷക വൃത്തിയിലായിരുന്ന ഭർത്താവ് പട്നയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അതിനാൽ എന്നെ അയച്ച ഇടങ്ങളിലെല്ലാം ഞാൻ ജോലി ചെയ്തു”, യാസ്മിൻ പറഞ്ഞു.
സദർ ആശുപത്രിയിൽ നിയമിതയാകുന്നതിന് മുമ്പ് ഡോ. ശബ്നത്തെ വീട്ടിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള താക്കൂർഗഞ്ച് ബ്ലോക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്.സി.) 2011-ൽ നിയമിച്ചിരുന്നു. ഏതാനും വർഷങ്ങള്‍ ഡോക്ടറായി സ്വകാര്യ പരിശീലനം നടത്തിയതിന് ശേഷമാണ് അവർക്ക് ഈ സർക്കാർ ജോലി ലഭിച്ചത്. 2003-ൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എം.ബി.ബി.എസ്. ബിരുദവും 2007 ൽ പട്‌ന മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. താക്കൂർഗഞ്ച് പി.എച്.സി.യിൽ എത്താൻ അവർ ഒരു ലോക്കൽ ബസ്സിലായിരുന്നു യാത്രചെയ്തത്. രണ്ടാമത്തെ മകനെ അമ്മയ്ക്കൊപ്പം സംരക്ഷണത്തിനായ് ഏല്പിക്കും. എന്നാലത് കഠിനമായിരുന്നു. അതിനാൽ ഒൻപത് മാസത്തിന് ശേഷം അമ്മയോടും മക്കളോടുമൊപ്പം താക്കൂർഗഞ്ചിലേക്ക് അവർ താമസം മാറി. അവരുടെ ഭർത്താവ് ഇർതാസ പട്‌നയിൽ താമസിച്ചിരുന്നു. ഒപ്പം, എല്ലാ മാസവും അവരെ സന്ദർശിച്ചു വന്നു.







