ഓരോ തവണ തന്‍റെ കൃഷിസ്ഥലത്തേക്ക് പോവുമ്പോഴും അയാൾക്ക് അന്താരാഷ്ട്ര അതിർത്തി കടക്കേണ്ടിവരുന്നു. അതിനുമുൻപ് വിശദമായ സുരക്ഷാപരിശോധനകളും നടപടിക്രമങ്ങളും പാലിക്കുകയും വേണം. തന്‍റെ തിരിച്ചറിയൽ കാർഡ് (വോട്ടർ കാർഡാണ് അയാൾ കൈയ്യിൽ വെക്കുന്നത്) അവിടെ കൊടുത്ത്, രജിസ്റ്ററിൽ ഒപ്പിട്ട്, ദേഹപരിശോധനയ്ക്ക് വ്ധേയനാവണം. കൊണ്ടുപോകുന്ന പണിസാമഗ്രികൾ പരിശോധിപ്പിക്കണം. തന്നെ അനുഗമിക്കുന്ന പശുക്കളുടെ ഫോട്ടോകൾപോലും കൈയ്യിൽ കരുതണം.
“രണ്ട് പശുക്കളിൽക്കൂടുതൽ ഒരു സമയത്ത് അനുവദിക്കില്ല” അനറുൽ പറയുന്നു. തിരിച്ചുവരുമ്പോഴും വീണ്ടും ഒപ്പിടണം. അപ്പോഴേ രേഖകൾ തിരിച്ചുതരൂ. തിരിച്ചറിയൽ രേഖയില്ലെങ്കിൽ പോകാൻ അനുവദിക്കില്ല”
അനറുൽ ഇസ്ലാം –ബാബുൽ എന്ന പേരിലാണ് എല്ലാവരും അയാളെ അറിയുക- മേഘാലയയിലെ സൌത്ത് വെസ്റ്റ് ഗാരോ ഹിൽ ജില്ലയിലെ ബാഗിച്ച് ഗ്രാമത്തിലാണ് തന്‍റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. സംസ്ഥാനത്തിന്‍റെ മൊത്തം അതിർത്തിയിലെ 443 കിലോമീറ്ററുകൾ ബംഗ്ലാദേശുമായിട്ടാണ് പങ്കിടുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള 4,140 കിലോമീറ്റർ അന്താരാഷ്ട്രാതിർത്തിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ അതിർത്തിയാണ് ഇന്ത്യയ്ക്കും മേഘാലയയ്ക്കുമിടയിലുള്ളത്. പിണച്ചുവെച്ച കമ്പികളും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച അതിർത്തിയാണത്.
കുടിയേറ്റമെന്നത്, നൂറ്റാണ്ടുകളായി ആ പ്രദേശത്തിന്‍റെ സമ്പത്തിന്‍റെയും ഗ്രാമജീവിതത്തിന്‍റെയും ഭാഗമായിരുന്നുവെങ്കിലും 1980--കളിലാണ് വേലി കെട്ടാൻ തുടങ്ങിയത്. ഉപഭൂഖണ്ഡത്തിന്‍റെ വിഭജനവും, ബംഗ്ലാദേശിന്‍റെ സൃഷ്ടിയും ഈ ദേശാന്തരഗമനത്തെ അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം, അതിർത്തിയോട് ചേർന്ന് 150 വാര ഭൂമി ബഫർ സോൺ (ഇടഭൂമി) എന്ന മട്ടിൽ നിലനിർത്തി.
47 വയസ്സായ അനറുൽ ഇസ്ലാമിന് പൈതൃകമായി കൈമാറിക്കിട്ടിയത് ഈ അവസ്ഥയാണ്. ഏഴ് വയസ്സുള്ളപ്പോൾ സ്കൂൾ പഠനം നിർത്തി അച്ഛന്‍റെ കൂടെ കൃഷിപ്പണിക്കിറങ്ങിയതാണ്. മൂന്ന് സഹോദരന്മാരും അവരവർക്ക് ഭാഗത്തിൽ കിട്ടിയ സ്ഥലം കൃഷി ചെയ്യുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നു. നാല് സഹോദരിമാരുണ്ട് അനറുലിന്. അവർ വീട്ടമ്മമാരാണ്.









