പാതാൾപുരിൽ അവശേഷിക്കുന്ന അവസാനത്തെ ആളാണ് ഉജ്ജ്വൽ ദാസ്. അതായത്, അവസാനത്തെ കുടുംബം
2022 ഒക്ടോബറിൽ ആനകൾ ഉജ്ജ്വൽദാസിന്റെ വീടിന്റെ ചുമരുകൾ ഇടിച്ചുനിരപ്പാക്കി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത് എട്ടാമത്തെ തവണയാണ്, പാതാൾപുർ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ മൺകൂര ആനകൾ നശിപ്പിക്കുന്നത്.
വിളവെടുപ്പ് കാലമായിരുന്നു. കാലവർഷവും വന്നുകഴിഞ്ഞിരുന്നു. ആഷാഡ, ശ്രാവൺ മാസങ്ങൾ. കുന്നുകളും കാടുകളും കടന്ന്, 200 കിലോമീറ്റർ സഞ്ചരിച്ചാണ് ആനക്കൂട്ടങ്ങൾ മലഞ്ചെരിവിലുള്ള പാതാൾപുർ ഗ്രാമത്തിൽ എത്തിയത്. ആദ്യം അവ, മയൂരാക്ഷി നദിയുടെ കൈവഴിയായ സിദ്ധേശ്വരിയുടെ തീരത്തെത്തി, അല്പനേരം വിശ്രമിച്ചു. അത് ഗ്രാമത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായിരുന്നു. പിന്നീട്, യാത്ര ചെയ്ത ക്ഷീണത്തോടെ അവർ വിളവെടുപ്പിന് തയ്യാറായി നിന്നിരുന്ന പാടങ്ങളിലേക്ക് കടന്നുവന്നു.
“അവയെ ആട്ടിയോടിക്കാനായി ഞങ്ങൾ ജീവൻ പണയം വെച്ച്, പന്തങ്ങളുമൊക്കെയായി ചെന്നു. ആനകൾ പലതവണ വന്ന് പാടത്ത് വിളഞ്ഞുനിൽക്കുന്ന നെല്ല് നശിപിച്ചിട്ടുണ്ട്. അവ വിളവൊക്കെ തിന്നാൽ, പിന്നെ ഞങ്ങളെന്താണ് ഭക്ഷിക്കുക?”, ചന്ദനയുടേയും ഉജ്ജ്വൽ ദാസിന്റെയും ഇളയ മകൻ പ്രസൻജിത്ത് ഞങ്ങളോട് ചോദിച്ചു.
നെല്ല് നഷ്ടപ്പെടുന്നതിനെക്കുറിച്ച് മാത്രമല്ല ദാസിന്റെ ആശങ്ക. തങ്ങളുടെ 14 ബിഗ സ്ഥലത്ത് (8.6 ഏക്കർ) അവർ ഉരുളക്കിഴങ്ങും, വെണ്ടക്കയും വാഴയും തക്കാളിയും മത്തനുമൊക്കെ കൃഷി ചെയ്തിട്ടുണ്ട്.
ഉജ്ജ്വൽ ദാസ് കേവലം ഒരു കൃഷിക്കാരൻ മാത്രമല്ല. സംസ്ഥാനത്തിലെ എല്ലാ ബ്ലോക്കുകളിലും ഏറ്റവും നന്നായി കൃഷി ചെയ്യുന്നവർക്ക് സംസ്ഥാനം നൽകുന്ന കൃഷക് രത്ന പുരസ്കാരം മത്തൻ കൃഷിക്ക് നേടിയ ആളാണ് ഉജ്ജ്വൽ ദാസ്. 2016-ലും 2022-ലും രാജ്നഗർ ബ്ലോക്കിൽ അദ്ദേഹത്തിനാണ് അത് ലഭിച്ചത്. 10,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിച്ചു.








