ബഡ്ജറ്റിനെക്കുറിച്ചുള്ള എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, “ഞങ്ങൾക്കിതിനെക്കുറിച്ച് ഒന്നുമറിയില്ല” എന്ന് എടുത്തടിച്ചതുപോലെ ബാബാസാഹേബ് പറയുന്നു.
“ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് എന്നെങ്കിലും സർക്കാർ ചോദിച്ചിട്ടുണ്ടോ?” അദ്ദേഹത്തിന്റെ ഭാര്യ മന്ദ ചോദിക്കുന്നു. “അത് ചോദിക്കാതെ, ഞങ്ങൾക്കുവേണ്ടി അവരെങ്ങനെയാണ് തീരുമാനിക്കുക? 30 ദിവസവും ജോലി, അതാണ് ഞങ്ങൾക്ക് വേണ്ടത്.”
പുനെ ജില്ലയിലെ ശിരൂർ താലൂക്കിലെ കുരുളി ഗ്രാമത്തിന്റെ പുറമ്പോക്കിലുള്ള അവരുടെ ഒറ്റമുറി വീട്ടിൽ പതിവില്ലാതെ തിരക്കായിരുന്നു ആ പ്രഭാതത്തിൽ. “2004-ൽ ജൽനയിൽനിന്നാണ് ഞങ്ങൾ ഇങ്ങോട്ട് കുടിയേറിയത്. ഞങ്ങൾക്ക് സ്വന്തമായി ഗ്രാമമുണ്ടായിരുന്നില്ല. എപ്പോഴും അലഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങളുടെ ആളുകൾ ഗ്രാമത്തിന് പുറത്താണ് താമസിക്കുന്നത്,” ബാബാസാഹേൻ പറയുന്നു.
എന്നാൽ, ബ്രിട്ടീഷ് രാജ് മുദ്രകുത്തിയ ‘കുറ്റവാളി’പട്ടികയിൽനിന്ന് പുറത്ത് വന്നിട്ട് 70 കൊല്ലം കഴിഞ്ഞിട്ടും, ഭിൽ പാർധികൾ സാമൂഹികമായ അപമാനവും ദാരിദ്ര്യവും അനുഭവിക്കുകയാണെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല. പോരാത്തതിന്, മഹാരാഷ്ട്രയിൽ പട്ടികഗോത്രമായി പട്ടികപ്പെടുത്തിയിട്ടുപോലും അതിനൊരു മാറ്റവുമുണ്ടായിട്ടില്ല. ചൂഷണം ചെയ്യപ്പെടുന്നതുകൊണ്ടാണ് പലപ്പോഴും അവർക്ക് കുടിയേറ്റം നടത്തേണ്ടിവരുന്നത്.
കുടിയേറ്റത്തെക്കുറിച്ച്, തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതും അവർ തീർച്ചയായും കേട്ടിട്ടുണ്ടാവില്ല. കേട്ടിരുന്നെങ്കിലും അത് അവരിൽ ഒരു വ്യത്യാസവും ഉണ്ടാക്കുമായിരുനില്ല. “കുടിയേറ്റമെന്നത്, സ്വന്തമായ ഒരു തീരുമാനം എന്നതിൽക്കവിഞ്ഞ്, ഒരനിവാര്യതയാകാതിരിക്കാൻ പാകത്തിൽ, ഗ്രാമീണ മേഖലയിൽ ആവശ്യാനുസരണം ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം” എന്നാണ് 2025-2026-ലെ ബഡ്ജറ്റ് പ്രസംഗത്തിൽ അവർ പറഞ്ഞത്.



