സുനിത ഭുർക്കുഡെയുടെ മാതൃഭാഷ കൊലാമിയാണെങ്കിലും ഈ പരുത്തിക്കർഷക ദിവസത്തിന്റെ അധികനേരവും ഉപയോഗിക്കുന്നത് മറാത്തി ഭാഷയാണ്. "ഞങ്ങളുടെ പരുത്തി വിൽക്കണമെങ്കിൽ കമ്പോളത്തിലെ ഭാഷ അറിഞ്ഞേ തീരൂ” അവർ പറയുന്നു.
മഹാരാഷ്ട്രയിലെ യവത്‌മാൾ ജില്ലയിലെ അവരുടെ കൊലാം ആദിവാസി കുടുംബം വീട്ടിൽ സംസാരിക്കുന്ന ഭാഷ കൊലാമിയാണ്. സുർ ദേവി പോഡിലുള്ള (കോളനി) അവരുടെ അമ്മവീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും മറാത്തി ഭാഷ സംസാരിക്കാൻ കഷ്ടപ്പെട്ടിരുന്നത് അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. “അവർ ഒരിക്കലും സ്കൂളിൽ പോയിരുന്നില്ല മുറിഞ്ഞ വാചകങ്ങളിൽ അവർ മറാത്തി തപ്പിത്തടഞ്ഞ് സംസാരിക്കുമായിരുന്നു.”
എന്നാൽ കുടുംബത്തിലെ കൂടുതൽക്കൂടുതൽ അംഗങ്ങൾ പരുത്തി വിൽക്കാൻ കമ്പോളങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ അവർ ആ ഭാഷ പഠിച്ചെടുത്തു. ഇന്ന് അവരുടെ ഭുൽഗാഡ് ഗ്രാമത്തിലെ പോഡിൽ എല്ലാ കൊലാം ആദിവാസികളും ഒന്നിലധികം ഭാഷ സംസാരിക്കുന്നവരാണ് അവർ മറാത്തിയും അല്പം ചില ഹിന്ദി വാക്യങ്ങളും, കൊലാമിയും സംസാരിക്കുന്നവരാണ്.
മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലുങ്കാന, ചത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലെ മുഖ്യ ദ്രാവിഡ ഭാഷയാണ് കൊലാമി. “നിശ്ചയമായും അപകടത്തിലായ” ഭാഷകളുടെ കൂട്ടത്തിലാണ് യുനെസ്കോവിന്റെ അറ്റ്ലസ് ഓഫ് ദ വേൾഡ്സ് ലാംഗ്വേജ് ഇൻ ഡേഞ്ചർ കൊലാമിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
“പക്ഷേ ഞങ്ങളുടെ ഭാഷ മരിക്കുന്നില്ല ഞങ്ങൾ അത് ഉപയോഗിക്കുന്നു,” 40 വയസ്സുള്ള സുനിത തർക്കിച്ചു.














