“ആവോ, ആവോ, സുനോ, ആപ്നാ ഭവിഷ്യവാണി, സുനോ ആപ്നി ആഗ്രേ കീ കഹാനീ....” (വരൂ, വരൂ, കേൾക്കൂ, നിങ്ങളുടെ ഭാവി, നാളത്തെ നിങ്ങളുടെ കാലത്തിന്റെ കഥ കേൾക്കൂ). ജുഹു ബീച്ചിലെ സായാഹ്നബഹളത്തിനിടയിൽ അയാളുടെ ശബ്ദം, ഒരു ഗൂഢമന്ത്രം പോലെ പ്രതിദ്ധ്വനിക്കുന്നു. മുംബൈയുടെ ഈ പ്രാന്തപ്രദേശത്തെ സജീവമായ കടൽത്തീരത്തിൽ, അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലിരുന്ന്, 27 വയസ്സുള്ള ഉദയ് കുമാർ ആളുകളെ ക്ഷണിക്കുകയാണ്, ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ കേൾക്കാൻ.
സ്വയപരിശീലനം നേടിയ ജ്യോതിഷിയോ, ഹസ്തരേഖക്കാരനോ, തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ച് ഭാവി പറയിപ്പിക്കുന്നയാളോ അല്ല. അയാൾ അതിനുപകരം, വിളക്കുകൾകൊണ്ട് അലങ്കരിച്ച, കഷ്ടിച്ച് ഒരടി നീളമുള്ള ഒരു ചെറിയ യന്ത്രമനുഷ്യനാണ് അയാളുടെ കൂടെയുള്ളത്. നാലടി ഉയരമുള്ള മടക്കിവെക്കാവുന്ന ഒരു മേശപ്പുറത്ത്, നിഗൂഢമായി കാണപ്പെടുന്ന ഒരു കറുത്ത പെട്ടിയുടെ മുകളിലാണ് ആ റോബോട്ടിന്റെ നില്പ്. “ജ്യോതിഷ് കമ്പ്യൂട്ടർ ലൈവ് സ്റ്റോറി എന്നാണ് ഇതിനെ വിളിക്കുന്നത്,” അയാൾ റോബോട്ടിനെ ഈ റിപ്പോർട്ടറെ പരിചയപ്പെടുത്തിയത് അങ്ങിനെയാണ്.
വ്യക്തികളുടെ കമ്പനങ്ങൾ ആ യന്ത്രത്തിന് മനസ്സിലാവുമെന്ന് പറഞ്ഞ്, അയാൾ ഒരു ഹെഡ്ഫോണെടുത്ത്, അമ്പരപ്പോടെ അടുത്തേക്ക് വന്ന ഒരു ഉപഭോക്താവിന്റെ ചെവിയിൽ വെച്ചുകൊടുത്തു. അല്പനേരം കഴിഞ്ഞ്, ആ യന്ത്രം, ഒരു പെൺശബ്ദത്തിൽ, ഹിന്ദിയിൽ ആ ഉപഭോക്താവിന്റെ ഭാവി വെളിപ്പെടുത്തും. ആകെ ചിലവ് 30 രൂപ മാത്രം.
ഏതാനും പതിറ്റാണ്ട് മുമ്പ്, ബിഹാറിലെ ഗെന്ധ കോളനിയിൽനിന്ന് മുംബൈയിലേക്ക് താമസം മാറ്റിയ അമ്മാവൻ രാജുവിൽനിന്നാണ് (നഗരത്തിൽ രാജു എന്ന പേരിലാണ് അയാൾ അറിയപ്പെട്ടിരുന്നത്) ഉദയ്ക്ക് ഈ അത്ഭുതയന്ത്രം കിട്ടിയത്. ഇന്ന് അതിന്റെ ഏക സൂക്ഷിപ്പുകാരനാണ് ഉദയ്. അവധിക്ക് നാട്ടിൽ വരുമ്പോൾ, അമ്മാവനിൽനിന്ന് അയാൾ നഗരത്തെക്കുറിച്ചുള്ള കഥകൾ കേട്ടിരുന്നു. “ഭാവി പ്രവചിക്കുന്ന ഒരു വിചിത്രവസ്തു തന്റെ കൈയ്യിലുണ്ടെന്നും അങ്ങിനെയാണ് പൈസ ഉണ്ടാക്കുന്നതെന്നും അമ്മാവൻ ഞങ്ങളോട് പറഞ്ഞു. എല്ലാവരും ചിരിച്ചുതള്ളി. പക്ഷേ എനിക്ക് അത്ഭുതമായിരുന്നു,” ഉദയ് പറഞ്ഞു. അമ്മാവനാണ് തന്റെ 11 വയസ്സുള്ള മരുമകന് നഗരത്തിന്റേയും ഈ വിചിത്രമായ യന്ത്രത്തിന്റേയും കഥകൾ പരിചയപ്പെടുത്തിക്കൊടുത്തത്.















