“മൊബൈലുകൾ, ടി.വി., വീഡിയോ ഗെയിമുകൾ തുടങ്ങിയവയൊക്കെ വന്നപ്പോൾ, പാവകളിയുടേയും കഥപറച്ച്ലിന്റേയും ചരിത്രപരമായ പാരമ്പര്യം നഷ്ടമായി”, രാജസ്ഥാനിലെ സികാർ ജില്ലയിലെ ദന്ത രാംഘറിലെ പാവകളിക്കാരനായ പൂരൻ ഭട്ട് പറയുന്നു. സ്വന്തമായി പാവകളുടാക്കി, കുട്ടികളുടെ പാർട്ടികൾക്കും, കല്യാണങ്ങൾക്കും, സർക്കാർ ചടങ്ങുകൾക്കും നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച്, 30 വയസ്സായ അദ്ദേഹം ഓർമ്മിക്കുന്നു.
“ഇപ്പോൾ ആളുകൾക്ക് വിവിധ ജോലികളാണ്. പണ്ടൊക്കെ സ്ത്രീകൾ ധോലക്ക് വായിച്ച് പാടുമായിരുന്നു. എന്നാൽ ഇന്ന് ആളുകൾക്ക് വേണ്ടത്, ഹാർമ്മോണിയം വായിച്ച് പാടുന്ന സിനിമാ പാട്ടുകളാണ്. സംരക്ഷിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ, ഞങ്ങളുടെ പൂർവ്വികർ പഠിപ്പിച്ച കാര്യങ്ങൾ അടുത്ത തലമുറയിലേക്ക് ഞങ്ങൾ പകർന്നുകൊടുത്തേനേ”.
ഈ വർഷം ഓഗസ്റ്റിൽ ജയ്പുരിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ജവഹർ കലാകേന്ദ്രത്തിൽ ഭട്ട് വന്നിരുന്നു. സംസ്ഥാനത്തിന്റെ സഹായത്തോടെ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ രാജസ്ഥാനിലെ വിവിധ കലാകാരന്മാരുടെ സംഘങ്ങൾ എത്തിച്ചേർന്നിരുന്നു. തങ്ങളുടെ കലയും ഉപജീവനവും നിലനിർത്താൻ ബുദ്ധിമുട്ടുന്ന കലാകാരന്മാർക്കുവേണ്ടി സംസ്ഥാന സർക്കാർ ഒരു പുതിയ പദ്ധതി അവിടെവെച്ച് പ്രഖ്യാപിക്കുകയുണ്ടായി.
എല്ലാ നാടോടി കലാകാരന്മാർക്കും അവരവരുടെ പ്രദേശത്ത്, ദിവസവും 500 രൂപ കിട്ടുന്ന വിധത്തിൽ, വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തുന്നതായിരുന്നു മുഖ്യമന്ത്രി ലോക കലാകാർ പ്രോത്സാഹൻ യോജന എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ആ പദ്ധതി.
കൈവേലക്കാർക്കും കരകൌശലത്തൊഴിലാളികൾക്കുമുള്ള കേന്ദ്രസർക്കാരിന്റെ വിശ്വകർമ്മ യോജന 2023 സെപ്റ്റംബറിലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കലാകാർ യോജന എന്ന ഈ പദ്ധതി, കലാകാരന്മാർക്കുവേണ്ടി ഇത്തരത്തിൽ നടപ്പാക്കുന്ന ആദ്യത്തേതാണ്. കാൽബേലിയ, തേര താലി, ബഹുരൂപിയ തുടങ്ങിയ സമുദായങ്ങൾക്ക് സഹായകരമായ ഒന്നാണിത്. രാജസ്ഥാനിൽ 1-2 ലക്ഷം കലാകാരന്മാരുണ്ടെന്നാണ് കണക്ക്. എന്നാൽ ശരിയായ ഒരു കണക്കെടുപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. ഗിഗ് തൊഴിലാളികളേയും (ഗതാഗത, വിതരണമേഖലയിലെ) വഴിയോര കച്ചവടക്കാരേയും സാമൂഹികസുരക്ഷാ ശൃംഘലയിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ഇത്.










