തുടക്കത്തിൽ മഴയുടെ കുറവും പിന്നീട് കാലം തെറ്റി ആർത്തലച്ച് പെയ്ത മഴയും ഛാത്രാ ദേവിയുടെ വിളയൊന്നാകെ നശിപ്പിച്ചു. "ഞങ്ങൾ കമ്പ് (ബാജ്‌റ) നട്ടിരുന്നത് നല്ലതുപോലെ വളർന്ന് വന്നതായിരുന്നു. പക്ഷെ പാടത്ത് നനയ്ക്കേണ്ടിയിരുന്ന സമയത്ത് മഴ പെയ്തില്ല. പിന്നീട് കൊയ്ത്തിന്റെ സമയത്ത് മഴ പെയ്ത് വിളവാകെ നശിച്ചുപോകുകയും ചെയ്തു," രാജസ്ഥാനിലെ കരൗലി ജില്ലയിലുള്ള ഖിർഖിരി ഗ്രാമത്തിൽ താമസിക്കുന്ന, 45 വയസ്സുള്ള ആ കർഷക പറഞ്ഞു.
പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് കരൗലിയുടെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്. ഇവിടത്തെ താമസക്കാരിൽ ഭൂരിഭാഗവും ഒന്നുകിൽ കർഷകരോ അല്ലെങ്കിൽ കർഷകത്തൊഴിലാളികളോ ആണ്. (2011 -ലെ കണക്കെടുപ്പ് പ്രകാരം). കാലാകാലങ്ങളായി ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അതുകൊണ്ടുതന്നെ മഴയെ ആശ്രയിച്ചാണ് കൃഷി മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ, മഴ പെയ്യുന്നതിന്റെ ക്രമം മാറിവരുന്നതായി താൻ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഛാത്രാ ദേവി പറയുന്നു; സംസ്ഥാനത്ത് മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന മീണ സമുദായാംഗമാണ് അവർ. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിൽ, ജനസംഖ്യയുടെ 70 ശതമാനവും കൃഷിയും കന്നുകാലി പരിപാലനവും ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്.


