“എന്നെ അംഗീകരിക്കാൻ വിസമ്മതിച്ചത് എന്റെ കുടുംബം മാത്രമാണ്. മുക്കുവരല്ല. ബോട്ടുടമസ്ഥർ എന്നെ കാണുന്നത് നല്ല കൈരാസി (ഭാഗ്യം കൊണ്ടുവരുന്നത്) ഉള്ളവളായിട്ടാണ്. ലേലം വിളിക്കുന്ന ആ ഭിന്നലിംഗ സ്ത്രീ സന്തോഷത്തോടെ പറയുന്നു.
“അവരെന്നെ തള്ളിപ്പറഞ്ഞില്ല. ഞാൻ ആരാണെന്നത് അവർക്കൊരു പ്രശ്നമേയല്ല. അവരുടെ മീനുകൾ ഞാൻ വിൽക്കണം. അത്രയേയുള്ളു”.
ഗൂഡല്ലൂർ ഓൾഡ് ടൌൺ തുറമുഖത്തെ 30 സ്ത്രീ ലേലക്കാരിൽ ഒരുവളാണ് 37 വയസ്സുള്ള മനീഷ. “നല്ല ഉച്ചത്തിൽ ലേലം വിളിക്കാൻ കഴിയുന്നതിനാൽ എനിക്ക് നല്ല ഉയർന്ന വില കിട്ടും. എന്റെയടുത്തുനിന്ന് വാങ്ങാൻ ധാരാളംപേർ വരുന്നുണ്ട്”, അവർ പറയുന്നു. മറ്റുള്ളവരേക്കാൾ ഉച്ചത്തിലാണ് അവർ വില്പനക്കാരെ വിളിക്കുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിനും എത്രയോ മുമ്പുതന്നെ മനീഷ മീൻ ലേലവും ഉണക്കമീൻ വില്പനയും നടത്താൻ തുടങ്ങിയിരുന്നു. ഈ തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ട് ബോട്ടുടമസ്ഥരും മുക്കുവരുമായി അവർക്ക് സമ്പർക്കം പുലർത്തേണ്ടിവരാറുണ്ട്. “അവർക്ക് ഒരു പ്രശ്നവുമില്ല. മറ്റുള്ളവരേക്കാൾ നന്നായി ഞാൻ ലേലം ചെയ്യുന്നു”.
ബോട്ടുടമസ്ഥരുടെ ധാർമ്മിക പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് 2012-ൽ ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് അവർ പറയുന്നു. അവരിൽ ഒരാളെയാണ്, ശസ്ത്രക്രിയ കഴിഞ്ഞ്, അധികം താമസിക്കാതെ, അടുത്തുള്ള ഒരമ്പലത്തിൽവെച്ച് അവർ വിവാഹം കഴിച്ചതും.
















