“അമ്മയുടെ പാട്ടിൽനിന്ന് രണ്ടോ മൂന്നോ വാക്കുകളാണ് ഞാൻ ഓർക്കുന്നത്”, ഹൌസാബായ് ഡിഗ് പറയുന്നു. വർഷം 1995. ഹേമ രൈർകറിനോടും ഗയ് പൊയ്ടെവിനോടും സംസാരിക്കുകയായിരുന്നു അവർ. 1980-കളുടെ അവസാനം ഗ്രൈൻഡ്മിൽ സോംഗ്സ് പ്രൊജക്ടിന് ആരംഭം കുറിച്ച പുണെയിലെ സാമൂഹികശാസ്ത്രജ്ഞരും സാമൂഹികപ്രവർത്തകരുമായ അവർ ഈ പാട്ടുകൾ പാടുന്ന സ്ത്രീ കലാകാരികളുമായി സംസാരിക്കാൻ തങ്ങളുടെ സംഘത്തോടൊപ്പം എത്തിയതായിരുന്നു മുത്ഷി താലൂക്കിലെ ഭാംബാർദെ ഗ്രാമത്തിൽ.
“പാടത്തെ അദ്ധ്വാനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, ധാന്യമൊന്നുമില്ലെന്ന് കണ്ടാൽ, ഞാൻ അരകല്ലിന്റെയടുത്തുവന്ന് ഇരിക്കും. അവിടെയിരുന്ന് ധാന്യം പൊടിച്ചുകൊണ്ട് പാട്ടുപാടും. ഞാൻ മരിക്കുമ്പോഴേ ഈ പാട്ടുകൾ നിൽക്കൂ. അതുവരെ അവ ഞാൻ ഓർമ്മിക്കും”, ഹൌസാബായി കൂട്ടിച്ചേർക്കുന്നു. കൃഷിക്കാരും, കർഷകത്തൊഴിലാളികളും, മുക്കുവരും, പാത്രനിർമ്മാതാക്കളും തോട്ടക്കാരികളുമായ നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ ഭാഗത്തുനിന്നുകൊണ്ടാണ് അവർ സംസാരിക്കുന്നത്. സൂര്യോദയത്തിനുമുമ്പേ എഴുന്നേൽക്കുന്ന അവർ വീട്ടുജോലികളും പാടത്തെ ജോലികളുമായി എത്രയോ മണിക്കൂറുകളാണ് എല്ലാ ദിവസവും ചിലവിടുന്നത്.
മിക്കപ്പോഴും ദിവസത്തെ ആദ്യത്തെ ജോലി ധാന്യം പൊടിക്കലായിരിക്കും. അത് ചെയ്യുമ്പോൾ അവർ പാട്ടുപാടുന്നുണ്ടാവും. അടുക്കളയുടേയോ വരാന്തയുടേയോ മൂലയിലാണ് അവർ ആശ്വാസം കണ്ടെത്തുന്നത്. തങ്ങളുടെ സംഘർഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും വിജയങ്ങളും പരസ്പരം പങ്കുവെക്കാനുള്ള സ്വകാര്യമായ ഇടങ്ങളാണ് അവർക്കത്.
അത് ചെയ്യുമ്പോൾത്തന്നെ, ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണവും, ഗ്രാമത്തിലെയും സമുദായത്തിലെയും ജീവിതവും, കുടുംബബന്ധങ്ങളും, മതവും തീർത്ഥാടനവും, ജാതീയമായ അടിച്ചമർത്തലുകളും പുരുഷകേന്ദ്രീകൃതവ്യവസ്ഥയും, ബാബാസാഹേബ് അംബേദ്ക്കറിന്റെ പ്രവർത്തനവും മറ്റും മറ്റും ആ പാട്ടുകളിൽ പ്രവേശിക്കും. ഈ വീഡിയോയിൽ, പുണെയിലെ മുൽഷി താലൂക്കിലെ ഖഡക്വാഡി കോളനിയിലെ താരാബായ് ഉഭേ അതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നു.





