വടക്കൻ തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തീരപ്രദേശത്തുള്ള വിഗ്രഹങ്ങളെ സംരക്ഷിക്കുന്നത് കന്നിസാമിയാണ്. മുക്കുവ സമുദായത്തിലെ ആളുകളുടെ അതേ രൂപത്തിലാണ് ഈ മൂർത്തിയും. നിറമുള്ള ഷർട്ടും, തലയിൽ ഒരു തൊപ്പിയുമായിട്ടാണ് ആ രൂപം. കടലിൽ പോകുന്നതിനുമുൻപ്, സുരക്ഷിതമായി തിരിച്ചെത്താൻ അവർ പ്രാർത്ഥിക്കുന്നത് കന്നിസാമിയോടാണ്.
വിവിധ രൂപത്തിലാണ് മത്സ്യബന്ധന സമൂഹത്തിലെ കുടുംബങ്ങൾ കന്നിസാമിയെ ആരാധിക്കുന്നത്. വടക്കൻ ചെന്നൈ മുതൽ പഴവേർകാടുവരെ (പുലികാട് എന്നും പറയും) പ്രചാരമുള്ള അനുഷ്ഠാനമാണ് ആ ആരാധന.
എന്നൂർ കുപ്പത്തിലെ മുക്കുവർ ഏഴ് കിലോമീറ്റർ അകലെയുള്ള അതിപാട്ട് പോയിട്ടാണ് കന്നിസാമിയുടെ വിഗ്രഹങ്ങൾ കൊണ്ടുവരുന്നത്. എല്ലാവർഷവും ജൂണിൽ നടക്കുന്ന ഈ ഉത്സവം ഒരാഴ്ച നീണ്ടുനിൽക്കുന്നു. 2019-ലെ ഈ യാത്രയിൽ ആ ഗ്രാമത്തിലുള്ള മുക്കുവരുടെ കൂടെ ഞാനും പോയി. വടക്കൻ ചെന്നൈയിലെ തെർമൽ പവർ പ്ലാന്റിനടുത്തുള്ള കോസസ്ഥലൈയാറിൽ ഇറങ്ങി അതിപാട്ട് ഗ്രാമത്തിലേക്ക് നടന്നു.
കന്നിസാമിയുടെ നിരവധി വിഗ്രഹങ്ങൾ ഒന്നാം നിലയിൽ നിരത്തിവെച്ചിരിക്കുന്ന ഒരു ഇരുനില വീടിന്റെയടുത്ത് ഞങ്ങളെത്തി. വെള്ളത്തുണികൊണ്ട് പൊതിഞ്ഞുവെച്ചിരുന്നു വിഗ്രഹങ്ങൾ. വരകളുള്ള വെള്ളഷർട്ടും, വേഷ്ടിയും, നെറ്റിയിൽ ഭസ്മവും പൂശിയ 40-ന്റെ മധ്യത്തിലെത്തിയ ഒരാൾ, കർപ്പൂരം കത്തിച്ച് വിഗ്രഹങ്ങളുടെ മുമ്പിൽ നിൽക്കുന്നു. ഓരോ മുക്കുവരുടേയും തോളത്ത് ഓരോ വിഗ്രഹങ്ങൾ വെക്കുന്നതിനുമുൻപ്, അദ്ദേഹം പൂജ നടത്തുന്നു.



































