സന്ധ്യക്ക്, ആ ആളൊഴിഞ്ഞ തോട്ടത്തിലേക്ക് അയാൾ നടന്നു ചെന്നു. ഒരു ബെഞ്ചിൽ ഇരുന്നു. വലിയ വടിയും, ചെറിയ ഫോണും അടുത്തു വച്ചു. രണ്ടാം പ്രാവശ്യമാണ് ആ തോട്ടം ഒരു കൊല്ലത്തിനിടയിൽ ശാന്തമായത്. കുട്ടികളും മുതിർന്നവരുമെല്ലാം വീണ്ടും അവരുടെ വീടുകളിൽ അടച്ചു പൂട്ടിയിരുന്നു.
കുറച്ചു ദിവസങ്ങളായി അയാൾ ആ തോട്ടം സന്ദർശിക്കുന്നു. ചുറ്റും ഇരുട്ട് മൂടി തെരുവ് വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയപ്പോൾ, മരച്ചില്ലകൾ നിലത്തു നിഴലുകൾ പരത്തി. അവിടുത്തെ വൃക്ഷങ്ങൾ ഇളംകാറ്റ് വീശി. നിലത്ത് വട്ടത്തിൽ ആടിക്കൊണ്ടിരുന്ന കരിയിലകൾ നൃത്തം ചെയ്ത് ശ്രദ്ധ തിരിക്കാൻ സഹായിച്ചു. എന്നിട്ടും, അയാളുടെ ഉള്ളിലെ ഇരുട്ട് കൂടുതൽ ആഴത്തിൽ താണു. മണിക്കൂറുകളോളം അയാൾ അവിടെ ഇരുന്നു. പുറമെ ശാന്തനായിരുന്നെങ്കിലും അകമെ വളരെ അസ്വസ്ഥനായിരുന്നു.
ആ ചെറുപ്പക്കാരൻ, ഒരുപക്ഷെ അയാൾ തന്‍റെ 20 കളുടെ മധ്യത്തിലായിരിക്കാം, അവിടെ ഒരു സുപരിചിത കാഴ്ച ആയിരുന്നു. എന്നിട്ടും പലർക്കും അപരിചിതനായിരുന്നു അയാൾ. അയാളുടെ വേഷം അയാളുടെ പണിയെകുറിച്ച് പറഞ്ഞു - അടുത്ത ഒരു കെട്ടിടത്തിന്‍റെ കാൽവൽക്കാരൻ. അയാളുടെ പേര്... ആർക്കറിയണം? 7 കൊല്ലത്തെ സുരക്ഷ പണിക്കു ശേഷവും, ഫ്ളാറ്റുകൾക്കുള്ളിലെ മുതലാളിമാർക്ക് അയാൾ വെറും അജ്ഞാതൻ.
ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡിൽ നിന്നാണ് അയാൾ വന്നത്. അവിടെ വച്ചാണ് അയാളുടെ അച്ഛൻ- ഒരു പ്രാദേശിക കവിയും കഥാകൃത്തും- സ്വന്തം ആശയങ്ങൾ ശബ്ദിച്ചതിനു കൊല്ലപ്പെട്ടത്. സ്വയം പ്രകടിപ്പിച്ചതിനു മരണപ്പെട്ടത്. അദ്ദേഹത്തിന്‍റെ എഴുത്തുകളും പുസ്തകങ്ങളും- അദ്ദേഹത്തിന്‍റെ മൂല്യമുള്ള ആകെ സമ്പത്ത് - അവർ ദേഷ്യത്തിൽ കത്തിച്ചു കളഞ്ഞു. ഒരു തകർന്ന കത്തിക്കരിഞ്ഞ കുടിൽ ബാക്കിനിന്നു. അതുപോലെ തന്നെ തകർന്ന് മുറിവേറ്റ ഒരമ്മയും 10 വയസുകാരൻ മകനും. ആ സ്ത്രീയുടെ ഉള്ളിൽ ഭയം അരിച്ചു കയറി: മകനേയും അവർ കൊണ്ടുപോയാലോ? അമ്മ മകനോട് ഓടി രക്ഷപെടാൻ പറഞ്ഞു, ഓടാൻ പറ്റുന്ന അത്രയും ദൂരം പോകാൻ.
പഠിച്ച് ഒരു നിലയിൽ എത്തണം എന്ന് അയാൾ ആഗ്രഹിച്ചുവെങ്കിലും, അഭയം കണ്ടെത്തിയ മുംബൈ പട്ടണത്തിന്‍റെ റെയിൽവേ സ്റ്റേഷനുകളിൽ അയാൾ ചെരുപ്പ് വൃത്തിയാക്കി ജീവിക്കുകയാണ് ഉണ്ടായത്. ഓടകൾ വൃത്തിയാക്കി, വാർക്ക പണിക്കു പോയി- പതിയെ ഒരു സുരക്ഷ ഗാർഡിന്‍റെ തസ്തികയിലേക്ക് അയാൾ സ്വയം സ്ഥാനക്കയറ്റം ചെയ്തു. അമ്മക്ക് പണം അയയ്ക്കാൻ ഇത് മതിയായിരുന്നു. വൈകാതെ, അവർക്കു തന്‍റെ മകനെ വിവാഹം കഴിച്ചു കാണാൻ ആഗ്രഹമായി.



