അന്ന് വൈകുന്നേരം എന്റെ ഗർഭസ്ഥരം പൊട്ടിയതോടെ, ഞാൻ വേദനകൊണ്ട് പുളയുകയായിരുന്നു. അതിന് മുൻപുള്ള രണ്ട്, മൂന്നുദിവസം തുടർച്ചയായി മഞ്ഞ് പെയ്തിരുന്നു. അത്തരത്തിൽ മഞ്ഞ് പെയ്യുകയും ദിവസങ്ങളോളം വെയിൽ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ സൗരോർജ്ജ പാനലുകൾ ചാർജ്ജ് ആകില്ല.", 22 വയസ്സുകാരിയായ ഷമീന ബീഗം തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ദിവസത്തെക്കുറിച്ച് സംസാരിക്കുകയാണ്. ജമ്മു ആൻഡ് കശ്മീരിലെ ബന്ദിപോർ ജില്ലയിലുള്ള വസീരിതാൽ ഗ്രാമവാസിയാണ് ഷമീന. തുടർച്ചയായോ ആവശ്യമായ അളവിലോ സൂര്യപ്രകാശം ലഭ്യമല്ലാത്ത ഈ ഗ്രാമത്തിൽ, ആളുകൾക്ക് ആശ്രയിക്കാനുള്ളത് ഒരേയൊരു ഊർജസ്രോതസ്സാണ് - സൗരോർജ്ജം.
"ഒരു മണ്ണെണ്ണവിളക്കിന്റെ വെട്ടമൊഴിച്ച് ഞങ്ങളുടെ വീട് മുഴുവൻ ഇരുട്ടിലായിരുന്നു.", ഷമീന തുടർന്നു. "അതോടെ എന്റെ അയൽവീട്ടിലെ സ്ത്രീകൾ ഒരുമിച്ച് ചേർന്ന്, ഓരോ വിളക്കുമായി എന്റെ വീട്ടിലെത്തി. അഞ്ച് മണ്ണെണ്ണ വിളക്കുകളുടെ വെട്ടത്തിൽ, എന്റെ മാതാവിന്റെ സഹായത്താൽ ഒരു വിധത്തിലാണ് ഞാൻ റഷീദയെ പ്രസവിച്ചത്." 2022 ഏപ്രിലിലെ ഒരു രാത്രിയായിരുന്നു അത്.
ബദുഗാം ഗ്രാമപഞ്ചായത്തിലെ ഏറ്റവും നയനമനോഹരമായ ഗ്രാമങ്ങളിലൊന്നാണ് വസീരിതാൽ. ശ്രീനഗറിൽനിന്ന് പത്ത് മണിക്കൂറോളം വണ്ടിയോടിച്ചാലാണ് അവിടെയെത്താനാകുക. റാസ്ദാൻ ചുരത്തിൽനിന്ന് ഗുരേസ് താഴ്വരയിലൂടെ നാലര മണിക്കൂർ ഓഫ്-റോഡിലൂടെയുള്ള യാത്രയും അര ഡസനോളം ചെക്ക്പോസ്റ്റുകളിലെ പരിശോധനയും ഉൾപ്പെടുന്ന ഈ യാത്രയ്ക്കൊടുവിൽ വീണ്ടുമൊരു 10 മിനുട്ട് നടന്നിട്ട് വേണം ഷമീനയുടെ വീടെത്താൻ. ഇവിടേയ്ക്ക് വരാനുള്ള ഒരേയൊരു വഴി ഇതാണ്.
നിയന്ത്രണരേഖയിൽനിന്ന് ഏതാനും മൈലുകൾ മാത്രം അകലെ, ഗുരേസ് താഴ്വരയിലുള്ള ഈ ഗ്രാമത്തിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. അവരുടെ വീടുകൾ നിർമ്മിച്ചിരിക്കുന്നത് ദേവദാരുവിന്റെ തടി ഉപയോഗിച്ചാണ്; വീടിനകത്ത് ചൂട് നിലനിർത്താൻ അകം ചുവരുകളിൽ മണ്ണ് പൂശിയിട്ടുണ്ട്. ഈ പ്രദേശത്തെ വീടുകളുടെ മുൻവാതിലിന് മുകളിലായി ഒന്നുകിൽ യഥാർത്ഥ യാക്കുകളുടെ കൊമ്പുകളോ അല്ലെങ്കിൽ മരം കൊണ്ട് നിർമ്മിച്ച, പച്ച പെയിന്റ് അടിച്ച അവയുടെ മാതൃകകളോ തൂക്കിയതായി കാണാം. വീടുകളിലെ മിക്ക ജനലുകളും തുറക്കുന്നത് അതിർത്തിക്കപ്പുറത്തെ കാഴ്ചകളിലേക്കാണ്.
വീടിന് പുറത്ത് കൂട്ടിയിട്ട മരത്തടികളിലിരുന്ന് തന്റെ രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം - രണ്ട് വയസ്സുകാരൻ ഫർഹാസും നാല് മാസം പ്രായമുള്ള റഷീദയും (പേരുകൾ മാറ്റിയിരിക്കുന്നു) -സായാഹ്ന സൂര്യന്റെ അവസാന രശ്മികൾ കൊള്ളുകയാണ് ഷമീന. "എന്നെപ്പോലെ, പ്രസവിച്ച് അധികമാകാത്ത അമ്മമാരോട് കുഞ്ഞുങ്ങൾക്കൊപ്പം രാവിലെയും വൈകീട്ടും സൂര്യപ്രകാശം കൊള്ളണമെന്ന് എന്റെ മാതാവ് പറയാറുണ്ട്.", അവർ പറയുന്നു. ഇതിപ്പോൾ ഓഗസ്റ്റ് മാസമാണ്. താഴ്വരയെ മഞ്ഞ് കീഴടക്കുന്ന സമയം ആകുന്നതേയുള്ളു. എന്നാലും ഇപ്പോൾത്തന്നെ മൂടിക്കെട്ടിയ ദിവസങ്ങളും ചാറ്റൽമഴയു ദിവസങ്ങളും വെയിലടിക്കാത്ത, വൈദ്യുതി ഇല്ലാത്ത ദിവസങ്ങളുമാണ് ഇവിടുത്തേത്.









