ലല്ലൻ പസ്വാൻ ആദ്യമായി റിക്ഷാവണ്ടി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചപ്പോൾ മറ്റു വണ്ടിക്കാർ, യാത്രക്കാരെപ്പോലെ, അയാൾക്ക് പരിശീലിക്കാനായി സീറ്റിലിരുന്നുകൊടുത്തു. “ഞാൻ ആദ്യമായിട്ട് വണ്ടി (റിക്ഷയുടെ മുൻഭാഗം) വലിച്ചു മുമ്പോട്ടു കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ, സാധിച്ചില്ല” അയാൾ പറഞ്ഞു. ”പിന്നെ രണ്ട് മൂന്ന് ദിവസങ്ങളെടുത്തു ശരിയാവാൻ.”
എങ്ങനെയാണു വണ്ടി മറിയാതെ മുന്നോട്ടു കൊണ്ടുപോകാൻ പഠിച്ചത് എന്ന് കള്ളിമുണ്ട് കൊണ്ട് നെറ്റിയിലെ വിയർപ്പു തുടച്ചുകൊണ്ട് അയാൾ വിശദീകരിച്ചു. “മുൻവശത്തെ പിടികൾ യാത്രക്കാരിൽ നിന്നും ദൂരേക്ക് നീക്കി പിടിച്ചാൽ വണ്ടി മറിയില്ല”. വണ്ടി മറിയുമോ എന്ന പേടി കൂടാതെ യാത്രക്കാരെ ഇരുത്തി വലിക്കാൻ അയാൾക്ക് സാധിച്ചത് കുറച്ചുകൂടി കഴിഞ്ഞാണ്. എന്നാൽ,"ഇപ്പൊള്‍ പേടിയില്ല. രണ്ട് പേരെ ഇരുത്തി സുഖമായിട്ടു വലിക്കാം. മൂന്ന് പേരെയും പറ്റും, മൂന്നാമത്തേത് കുട്ടിയാണെങ്കിൽ"
ആ ആദ്യകാല ശ്രമങ്ങൾക്ക് ശേഷം ഇപ്പോള്‍ ഏകദേശം 15 കൊല്ലം കഴിഞ്ഞു. അന്ന്, ആദ്യ ചുവടുകൾ വെക്കുമ്പോൾ, ലല്ലൻ ബിഹാറിലെ കിഴക്കേ ചമ്പാരൻ ജില്ലയിലെ രഘു നാത്പൂർ എന്ന ഗ്രാമത്തിൽ നിന്ന് കൊൽക്കത്ത നഗരത്തിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളു. അയാൾ 9-ാം ക്ലാസ് വരെ പഠിച്ചു. പിന്നെ കുറച്ചു നാള് കുടുംബത്തിലെ ഒരു ബിഘ (ഒരു ഏക്കറിലും താഴെ) സ്ഥലത്തു നെല്ലും ഗോതമ്പും കൃഷി ചെയ്തു. പക്ഷെ കൃഷിയിൽ നിന്നും അധികം വരവ് കിട്ടാഞ്ഞതിനാൽ ഒരു ഭേദപ്പെട്ട ജോലി നോക്കിയാണ് ലല്ലൻ കൊൽക്കത്തയിൽ വന്നത്.
കുറച്ചു മാസം ഒരു ഓഫീസിൽ ജോലിക്കായി ശ്രമിച്ചു. "എനിക്ക് ജോലിയൊന്നും കിട്ടാതായപ്പോൾ, എന്റെ ഗ്രാമത്തിൽ നിന്നുള്ള ചില റിക്ഷാവണ്ടിക്കാരാണ് ഈ ജോലി പരിചയപ്പെടുത്തിയത്"
ഏകദേശം 40 വയസുള്ള ലല്ലൻ തെക്കൻ കൊൽക്കത്തയിലെ കോൺഫീൽഡ് റോഡും ഏക്ഡാലിയ റോഡും ചേരുന്ന കവലയിലെ റിക്ഷ സ്റ്റാൻഡിൽ, അവിടെത്തന്നെയുള്ള മറ്റു 30 പേരേപ്പോലെ, പ്രവർത്തിക്കുന്നു. അവരിൽ പലരും മാർച്ചിൽ രാജ്യത്ത് കോവിഡ്-19 ലോക്ഡൗണ്‍ തുടങ്ങിയപ്പോൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയെന്ന് അയാൾ പറഞ്ഞു. “കൊറോണ കാരണം ഇവിടെ ജോലി നല്ല രീതിയിൽ നടക്കുന്നില്ലായിരുന്നു. ഇവിടെ നിന്നിട്ട് അവർ എന്ത് ചെയ്യാൻ? അതുകൊണ്ട് അവർ മടങ്ങി പോയി.”
പക്ഷെ ലല്ലൻ കൊൽക്കത്തയിൽ തുടർന്നു. കാരണം അയാൾ നാട്ടിലെ ഒരു മഹാജനിൽ നിന്ന് ഒരു നല്ല വീട് വെക്കുന്നതിനായി ഒരുലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരിച്ചു പോയിരുന്നെങ്കിൽ ആ തുക തിരികെ നല്കാന് കടം കൊടുത്തയാൾ ആവശ്യപ്പെടുമായിരുന്നു. അത് തിരികെ കൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല ലല്ലൻ ഇപ്പോൾ.







