ജയ്പാലിന്റെ, തകരത്തിന്റെ മേൽക്കൂരയുള്ള രണ്ട് മുറി ഇഷ്ടികവീടിനകത്ത് വേറെയും ധാരാളം വീടുകളുണ്ട്. ഒന്നിലധികം നിലകളുള്ളതും, വലിയ തൂണുകളും മുകപ്പുകളും താഴികക്കുടങ്ങളുമുള്ള വീടുകൾ.
പശയുപയോഗിച്ച് കടലാസ്സുകൊണ്ട് കെട്ടിപ്പൊക്കിയ വീടുകൾ
മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ കരോലി ഗ്രാമത്തിലെ വീട്ടിലിരുന്ന് 19 വയസ്സുള്ള ജയ്പാൽ ചൗഹാൻ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി, പകലുകളും ഉച്ചകളും ചിലവഴിക്കുന്നത് ഇങ്ങനെയാണ്. കടലാസുകൾകൊണ്ട് ചുരുളുകളുണ്ടാക്കി പശയുപയോഗിച്ച് ഒന്നിനുമീതെ ഒന്നായൊട്ടിച്ച് ഭിത്തികൾ നിർമ്മിച്ച് വീടുകളുടേയും കോട്ടകളുടേയും മാതൃകകളുണ്ടാക്കിക്കൊണ്ട്.
“കെട്ടിടങ്ങളും അതുണ്ടാക്കുന്ന വിധവും എനിക്ക് എപ്പോഴും താത്പര്യമുള്ള വിഷയമായിരുന്നു” അവൻ പറഞ്ഞു.
13 വയസ്സുള്ളപ്പോഴാണ് ജയ്പാൽ കാർഡ്ബോർഡുകൊണ്ട് ക്ഷേത്രങ്ങളുടെ മാതൃകകളുണ്ടാക്കാൻ ആരംഭിച്ചത്. മറ്റൊരു ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആരുടേയോ വീട്ടിൽ സ്ഫടികംകൊണ്ട് ഉണ്ടാക്കിയ ഒരു ക്ഷേത്രമാതൃക കണ്ടത്. അതവനെ അതിശയിപ്പിക്കുകയും കാർഡ്ബോർഡ്കൊണ്ട് സ്വന്തമായി ചിലത് ഉണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങിനെ ഉണ്ടാക്കിയവയിൽ ചിലത് അവൻ ബന്ധുക്കൾക്ക് സമ്മാനിച്ചു. 2017-ൽ സ്കൂളിലെ നടന്ന ഒരു പ്രദർശനത്തിൽ സമ്മാനം കിട്ടുകയുമുണ്ടായി.
കാർഡ്ബോർഡുകൊണ്ട് മോട്ടോർബൈക്കുണ്ടാക്കിയതിന് സ്കൂളിൽനിന്ന് ഒരിക്കൽ സമ്മാനം കിട്ടി. ഒരു ടേബിൾ ഫാൻ, പന്തയക്കാർ, പഴയൊരു കളിപ്പാട്ടത്തിൽനിന്നെടുത്ത ചക്രങ്ങൾകൊണ്ട് ഉണ്ടാക്കിയ ഒരു ക്രെയിൻ എന്നിവയും അവന്റെ സൃഷ്ടികളിലുൾപ്പെടും.









