2020 ഓഗസ്റ്റില്‍ തന്‍റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് അഞ്ജനി യാദവ് അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോന്നു. അതിനുശേഷം അവര്‍ ഭര്‍ത്താവിന്‍റെയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെയോ അടുത്തേക്ക് പോയിട്ടില്ല. 31-കാരിയായ അഞ്ജനി തന്‍റെ രണ്ട് മക്കളോടൊപ്പം ബീഹാറിലെ ഗയ ജില്ലയിലെ ബോധ്ഗയ ബ്ലോക്കിലെ ബക്രൗര്‍ ഗ്രാമത്തില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. അരമണിക്കൂറില്‍ താഴെ യാത്രചെയ്യേണ്ട ദൂരമേ ഉള്ളൂവെങ്കിലും അവര്‍ ഭര്‍ത്താവിന്‍റെ ഗ്രാമത്തിന്‍റെ പേര് പറയാന്‍ താത്പര്യപ്പെടുന്നില്ല.
“സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം ഭാഭി [ഭര്‍തൃസഹോദര ഭാര്യ] എന്നോട് പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും ആവശ്യപ്പെട്ടു. പ്രസവശേഷം വീട്ടിലെത്തിക്കഴിഞ്ഞ് ഇതേകാര്യം അവര്‍ (ഭാഭി) ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അവര്‍ക്ക് എന്നേക്കാള്‍ 10 വയസ്സ് കൂടുതലുണ്ട്. പ്രസവസമയത്ത് എനിക്ക് അമിതമായി രക്തം നഷ്ടപ്പെട്ടിരുന്നു. പ്രസവത്തിനു മുമ്പുതന്നെ എനിക്ക് രക്തംവളരെ കുറവുള്ള അവസ്ഥ [കടുത്ത വിളര്‍ച്ച] ഉണ്ടായിരുന്നെന്നും പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നഴ്സ് പറഞ്ഞിരുന്നു. ഭര്‍തൃമാതാപിതാക്കളുടെ വീട്ടില്‍ നിന്നിരുന്നെങ്കില്‍ എന്‍റെയവസ്ഥ മോശമാകുമായിരുന്നു.”
മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ അര ദശകത്തില്‍ കുട്ടികളിലെയും സ്ത്രീകളിലെയും വിളര്‍ച്ചയുടെ അവസ്ഥ വഷളായിട്ടുണ്ടെന്ന് ഏറ്റവും അവസാനത്തെ ദേശീയ കുടുംബാരോഗ്യ സര്‍വെ - എന്‍. എഫ്.എച്.എസ്.-5 - (National Family Health Survey - NFHS-5) പറയുന്നു.
ഭര്‍ത്താവ് 32-കാരനായ സുഖിറാം ഗുജറാത്തിലെ സൂറത്തില്‍ ഒരു തുണിക്കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന് അഞ്ജനി കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷമായി അദ്ദേഹം വീട്ടില്‍ വന്നിട്ടില്ല. “എന്‍റെ പ്രസവത്തിന് അദ്ദേഹം വരേണ്ടതായിരുന്നു. പക്ഷെ രണ്ടു ദിവസത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ പുറത്താക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ഈ കൊറോണ മഹാമാരിക്കുശേഷം സാമ്പത്തികമായും, വൈകാരികമായും, ആരോഗ്യപരമായും ഞങ്ങള്‍ പാവങ്ങളുടെ കാര്യങ്ങള്‍ വളരെ മോശമായിരിക്കുന്നു. അതുകൊണ്ട്, എല്ലാകാര്യങ്ങളും സ്വയംചെയ്തുകൊണ്ട്, ഞാന്‍ ഒറ്റയ്ക്കായിരുന്നു.
“അതുകൊണ്ട് അദ്ദേഹത്തിന്‍റെ അഭാവത്തില്‍ സംഭവിക്കുമായിരുന്ന ഭയാനകമായ അവസ്ഥയില്‍നിന്നും എനിക്ക് രക്ഷപെടണമായിരുന്നു. പ്രസവാനന്തരമുള്ള പരിചരണം പോകട്ടെ, വീട്ടിലെ പണികള്‍ ചെയ്യാനോ കുഞ്ഞിനെ നോക്കാന്‍ പോലുമോ ആരും സഹായിക്കില്ലായിരുന്നു”, അവര്‍ പാരിയോട് പറഞ്ഞു. അഞ്ജനി യാദവിന് ഇപ്പോഴും കടുത്ത വിളര്‍ച്ചയുണ്ട്. ഈ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് മറ്റു സ്ത്രീകളെപ്പോലെ.
എന്‍.എഫ്.എച്.എസ്.-5 പറയുന്നത് ബീഹാറിലെ 64 ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്ക് വിളര്‍ച്ചയുണ്ടെന്നാണ്.
കോവിഡ്-19-ന്‍റെ സാഹചര്യത്തില്‍ 2020 ഗ്ലോബല്‍ ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് പറയുന്നത് “15 മുതല്‍ 49 വയസ്സ് വരെ പ്രായത്തിലുള്ള 51.4 ശതമാനം സ്ത്രീകളെ നിലവില്‍ വിളര്‍ച്ച ബാധിച്ചിട്ടുള്ളതിനാല്‍, പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയിലെ വിളര്‍ച്ച കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ ഒരു പുരോഗമനവും ഇന്ത്യ നേടിയിട്ടില്ല” എന്നാണ്








