കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു പ്രഭാതത്തില്‍ വര്‍സോവ ജെട്ടിയിലെ നദീമുഖത്തിന്റെ വക്കത്ത് ഒരു പാറായില്‍ റാംജി ഭായി ഇരിക്കുമ്പോള്‍ അദ്ദേഹം എന്തുചെയ്യുകയാണെന്ന് ഞാന്‍ ചോദിച്ചു. “ടൈംപാസ്സ്”, അദ്ദേഹം പ്രതികരിച്ചു. “ഞാനിതിനെ വീട്ടില്‍ കൊണ്ടുപോയി തിന്നും”, അപ്പോള്‍ പിടിച്ച ഒരു ചെറിയ ടേങ്ഡ മത്സ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തലേദിവസം രാത്രിയില്‍ മറ്റ് മീന്‍പിടുത്തക്കാര്‍ നദീമുഖത്ത് വിരിച്ച വല അവര്‍ വൃത്തിയാക്കുന്നത് ഞാന്‍ കണ്ടു - ഒരുപാട് പ്ലാസ്റ്റിക്കുകള്‍ അവര്‍ക്ക് കിട്ടി, പക്ഷെ ഒരു മീനും കിട്ടിയില്ല.
“ഇന്ന് കഷ്ടിച്ചേ ചെറിയ ഉള്‍ക്കടലില്‍ (creek) മത്സ്യബന്ധനം സാദ്ധ്യമാകൂ”, ഭഗവാന് നാംദേവ് ഭാഞ്ജി പറഞ്ഞു. തന്റെ ആകെ ജീവിതമായ എഴുപതിലധികം വര്‍ഷങ്ങളും അദ്ദേഹം വര്‍സോവ കോലിവാഡയിലാണ് ജീവിച്ചത്. ഉത്തര മുംബൈയിലെ കെ-പടിഞ്ഞാറ് വാര്‍ഡിലെ ഒരു മത്സ്യബന്ധന ഗ്രാമമാണിത്. “ഞങ്ങള്‍ ചെറുതായിരുന്നപ്പോള്‍ ഇവിടുത്തെ തീരം മൗറീഷ്യസിലേതുപോലെയായിരുന്നു. ഒരു നാണയം നിങ്ങള്‍ വെള്ളത്തിലിട്ടാല്‍ നിങ്ങള്‍ക്കത് കാണാന്‍ പറ്റുമായിരുന്നു... വെള്ളം അത്രയ്ക്ക് തെളിഞ്ഞതായിരുന്നു.”
ഭഗവാന്റെ അയല്‍വാസികളുടെ വലയില്‍ (വല ഇപ്പോള്‍ കടലിന്റെ കൂടുതല്‍ ആഴത്തിലേക്കാണ് ഇടുന്നത്) കുടുങ്ങുന്ന മത്സ്യങ്ങള്‍ പലപ്പോഴും ചെറുതുമാണ്. “നേരത്തെ ഞങ്ങള്‍ക്ക് കുറച്ചുകൂടി വലിയ ആവോലി കിട്ടുമായിരുന്നു, പക്ഷെ ഇപ്പോള്‍ ചെറുതാണ് കിട്ടുന്നത്. ഇത് ഞങ്ങളുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിരിക്കുന്നു”, ഭാഗവാന്റെ മരുമകളായ പ്രിയ ഭാഞ്ജി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങായി അവര്‍ മീന്‍ വില്‍ക്കുകയാണ്.
ഇവിടെയുള്ള ഏതാണ്ടെല്ലാവര്‍ക്കും (2010-ലെ സമുദ്ര മത്സ്യബന്ധന സെന്‍സസ് അനുസരിച്ച് കോലിവാഡ നിവാസികളായ 1,072 കുടുംബങ്ങള്‍ അല്ലെങ്കില്‍ 4,943 ആളുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു) കുറഞ്ഞുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന, മീനുകളെപ്പറ്റി കഥകള്‍ പറയാനുണ്ട്. പ്രാദേശിക തലത്തിലെ മലിനീകരണം മുതല്‍ ആഗോളതലത്തിലെ ചൂട് വരെ വ്യാപിച്ചുകിടക്കുന്ന കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത് - ഇവരണ്ടും ചേര്‍ന്നാണ് നഗരത്തിന്റെ തീരപ്രദേശത്ത് കാലാവസ്ഥ ആഘാതം ഉണ്ടായിട്ടുള്ളത്.











