“എന്താണ് അവസാനം അവളുടെ മരണത്തിന് കാരണമായതെന്ന് എനിക്കറിയില്ല, പക്ഷെ അര്‍ഹിച്ച ശ്രദ്ധ അവള്‍ക്ക് കിട്ടിയില്ല എന്നറിയാം”, തന്റെ സഹോദരിയുടെ മരണത്തെക്കുറിച്ച് സുഭാഷ് കബാഡെ പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലെ സിവില്‍ ആശുപത്രിയില്‍ വച്ച് തന്റെ സഹോദരി ലത സുര്വാസേ മരിക്കുന്നതിന് മുമ്പുള്ള രാത്രി അത്യാവശ്യമുള്ള രണ്ട് കുത്തിവയ്പ്പുകള്‍ ഡോക്ടര്‍ അവര്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. അതേത്തുടര്‍ന്ന് സുഭാഷ് പുറത്തെ മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുകയും മിനിറ്റുകള്‍ക്കകം കുത്തിവയ്പ്പിനുള്ള മരുന്നുകളുമായി തിരിച്ചെത്തുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും ഡോക്ടര്‍ പോയിരുന്നു.
“ഒരുപാട് രോഗികളെ നോക്കാനുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അടുത്ത വാര്‍ഡിലേക്ക് പോയി”, 25-കാരനായ സുഭാഷ് പറഞ്ഞു. “സഹോദരിക്ക് കുത്തിവയ്പ്പ് നല്കാന് നഴ്സിനോട് ഞാന്‍ പറഞ്ഞു. പക്ഷെ ലതയുടെ ഫയല്‍ നോക്കിയിട്ട് അവയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കുറച്ചു മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രമാണ് അവ നിര്‍ദ്ദേശിച്ചതെന്നും അതുകൊണ്ട് അവ ഫയലില്‍ കാണില്ലെന്നും അവരോട് പറയാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷെ ആദ്ദേഹം പറഞ്ഞത് നഴ്സ് ശ്രദ്ധിച്ചില്ല. കുത്തിവയ്പ് നല്‍കണമെന്ന് ഭ്രാന്തമായി യാചിച്ചപ്പോള്‍ “വാര്‍ഡിന്റെ ചുമതലയുള്ളയാള്‍ സുരക്ഷാ ജീവനക്കാരെ വിളിക്കുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി”, സുഭാഷ് പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് ഒരു മണിക്കൂര്‍ രോഗിക്ക് കുത്തിവയ്പുകള്‍ നല്കുന്നതിനു മുന്‍പ് നഷ്ടപ്പെട്ടു.
ലത അടുത്ത ദിവസം രാവിലെ മെയ് 14-ന് മരിച്ചു. ഏപ്രില്‍ 23-ന് കോവിഡ്-19 പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞ അന്നുമുതല്‍ അവര്‍ ആശുപത്രിയില്‍ ആയിരുന്നു. “രോഗമുക്തിയുടെ ലക്ഷണങ്ങള്‍ അവര്‍ പലപ്പോഴും കാണിച്ചിരുന്നു”, ബീഡ് നഗരത്തില്‍ വക്കീലായ സുഭാഷ് പറഞ്ഞു. കുത്തിവയ്പ്പുകള്‍ സമയത്തുതന്നെ എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ അവരുടെ ജീവന് രക്ഷിക്കാന്‍ പറ്റുമായിരുന്നു എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പൊന്നുമില്ല. പക്ഷെ, ആശുപത്രിയില്‍ ജീവനക്കാര്‍ വളരെ കുറവാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. “അത് രോഗികളെ ബാധിക്കുന്നു”, അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങിയ കോവിഡ്-19 രണ്ടാം തരംഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഗ്രാമീണ ഇന്ത്യയിലെ അമിതഭാരം വഹിക്കുന്ന പൊതുആരോഗ്യ സംവിധാനങ്ങളെ വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ജീവനക്കാര്‍ കുറഞ്ഞ ആശുപത്രികള്‍, ജോലി ചെയ്തുതളര്‍ന്ന ജീവനക്കാര്‍, മികച്ച ചികിത്സ ലഭിക്കാത്ത രോഗികള്‍ എന്നിവ ഗ്രാമപ്രദേശളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കുന്ന വൈദ്യ പരിചരണത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു.







