34 വയസ്സുകാരിയായ ജുനാലി റിസോങ് 'അപോങ്' തയ്യാറാക്കുന്നതിൽ വിദഗ്ധയാണ്. "ചില ദിവസങ്ങളിൽ ഞാൻ 30 ലിറ്ററിൽ കൂടുതൽ അപോങ് വരെ ഉണ്ടാക്കാറുണ്ട്," അവർ പറയുന്നു. അപോങ് വാറ്റിയെടുക്കുന്ന മിക്കവർക്കും ഒരാഴ്ചയിൽ ഏതാനും ലിറ്ററുകൾ മാത്രമാണ് ഉണ്ടാക്കാൻ സാധിക്കാറുള്ളത്. അപോങ് നിർമ്മിക്കുന്ന പ്രക്രിയ മുഴുവനായും കായികമായി ചെയ്യുന്നതാണ്.
അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന മജുലി ദ്വീപിലെ ഗാരാമൂർ പട്ടണത്തിന് സമീപത്തുള്ള ജുനാലിയുടെ മൂന്ന് മുറി വീടും അതിന്റെ പുറകിലുള്ള മുറ്റവും തന്നെയാണ് അവരുടെ മദ്യനിർമ്മാണ കേന്ദ്രം. അടിയ്ക്കടി കരകവിയുന്ന നദിയിൽ നിന്ന് വെള്ളം ഒഴുകിയെത്തി രൂപപ്പെട്ടിട്ടുള്ള ചെറിയ ഒരു കുളത്തിന് സമീപത്താണ് ആ വീട്.
രാവിലെ 6 മണിക്ക് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജുനാലിയെ ഞങ്ങൾ കാണുമ്പോൾ, ഇന്ത്യയുടെ കിഴക്കേ ഭാഗത്തുള്ള ഈ പ്രദേശത്ത് സൂര്യൻ ഉദിച്ച് ഉയർന്ന് കഴിഞ്ഞിരുന്നു. വാറ്റൽ പ്രക്രിയ തുടങ്ങുന്നതിനായി വീടിന്റെ പുറകുവശത്തെ മുറ്റത്ത് തീപൂട്ടുകയാണ് ജുനാലി. അവരുടെ ഉപകരണങ്ങളും മറ്റു സാധനങ്ങളും വീടിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്.
പുളിപ്പിച്ചെടുക്കുന്ന പാനീയമായ അപോങ് ഉണ്ടാക്കുന്നത് അസമിലെ പട്ടിക വർഗ്ഗ വിഭാഗമായ മിസിങ് സമുദായക്കാരാണ്. സാധാരണയായി ഭക്ഷണത്തോടൊപ്പം അപോങ് കുടിക്കുന്നതിന് പുറമേ, മിസിങ് ഭാരത് ചാന്ദി പറയുന്നത് പോലെ "ഞങ്ങൾ മിസിങ് സമുദായക്കാർക്ക്, അപോങ് ഇല്ലാതെ ഒരു പൂജയോ ആഘോഷമോ നടത്താനാകില്ല," ഗാരാമൂർ അങ്ങാടിയിൽ മജുലി കിച്ചൻ എന്ന പേരിൽ, നാടൻ ഭക്ഷണം നൽകുന്ന ഒരു ഭക്ഷണശാല നടത്തുകയാണ് ചാന്ദി.
ചോറും പച്ചിലകളും ചേർത്ത് ഉണ്ടാക്കുന്ന, മങ്ങിയ, ക്രീം നിറത്തിലുള്ള ഈ പാനീയം ജുനാലിയെപ്പോലെയുള്ള മിസിങ് സ്ത്രീകൾ മാത്രമാണുണ്ടാക്കുന്നത്. ഗാരാമൂറിലെ കടകൾക്കും ഹോട്ടലുകൾക്കും അവർ അത് വിൽക്കുന്നു. "പുരുഷന്മാർക്ക് ഇത് ചെയ്യാൻ താല്പര്യമില്ല. അപോങ് നിർമ്മിക്കുന്ന പ്രക്രിയ ഏറെ ശ്രമകരവും മരുന്ന് ചെടികളും ഇലകളുമെല്ലാം ശേഖരിക്കുന്ന ജോലി ഏറെ മടുപ്പിക്കുന്നതുമായി അവർക്ക് അനുഭവപ്പെടുന്നു," ജുനാലി ചിരിച്ചുകൊണ്ട് പറയുന്നു.






















