“ആരും എന്റെയടുത്ത് ഒരിക്കലും ഇന്റര്‍വ്യൂ നടത്തിയിട്ടില്ല. എല്ലാം ഞാൻ പറയാം...”
‘എല്ലാം’ എന്നു പറയുന്നതില്‍ 70-ഓളം വര്‍ഷങ്ങള്‍ ശൗചാലയങ്ങൾ വൃത്തിയാക്കിയതും മുംബൈയിലെ ഖാർ വെസ്റ്റ് നഗരപ്രാന്തത്തിലെ നിരവധി വീടുകളിൽ ചില്ലിക്കാശിന് പണിയെടുത്തതുമൊക്കെ ഉൾപ്പെടുന്നു. ഭടേരി സരബ്ജീത് ലോഹടിന് 1980’കളുടെ അവസാനവും 1990’കളുടെ തുടക്കത്തിലും ഒരു കെട്ടിടത്തിലെ മുഴുവന്‍ വീടുകളും, അതായത് 15-16 വീടുകള്‍, വൃത്തിയാക്കുന്നതിന് മാസം 50 രൂപയായിരുന്നു ലഭിച്ചിരുന്നത്. അതിനുപുറമെ അവരുടെ അടുക്കളകളില്‍ മിച്ചം വരുന്നതും, അല്ലെങ്കില്‍ അവിടെനിന്നും എറിഞ്ഞു കളയുന്നതും ലഭിക്കുമായിരുന്നു.
“എന്റെ പേര് ഭടേരി ദേവി എന്നാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ വരുന്നത് ഹരിയാനയിലെ രോഹ്തക് ജില്ലയിലെ സാംഘി ഗ്രാമത്തില്‍ നിന്നാണ്. ഏത് വര്‍ഷമാണ് മുംബൈയിലേക്ക് വന്നതെന്ന് എനിക്കോര്‍മ്മയില്ല, പക്ഷെ അന്ന് ഞാന്‍ വിവാഹിതയായതെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഒരു ബന്ധുവിന് പകരമായി ഭര്തൃമാതാവിലൂടെയാണ് എനിക്ക് ഈ ജോലി ലഭിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, എന്റെ മകന് രണ്ടോ മൂന്നോ വയസ്സുള്ളപ്പോള്‍, എന്റെ ഭര്‍ത്താവ് മരിച്ചു (അദ്ദേഹവും ഒരു ശുചീകരണ തൊഴിലാളി ആയിരുന്നു). അദ്ദേഹം ദാദറിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ലോക്കല്‍ ട്രെയിനില്‍ വാതിലിനരികില്‍ ഇരുന്ന് തിരിച്ചു വരികയായിരുന്ന അദ്ദേഹം ഒരു വൈദ്യുതി പോസ്റ്റിലിടിച്ച് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.”
അതുകഴിഞ്ഞിട്ട് ദശകങ്ങളായി, പക്ഷെ അത് വിവരിക്കുമ്പോള്‍ ഇപ്പോഴും വേദനിക്കുന്നു. ഭടേരി ദേവി ദീര്‍ഘനിശ്വാസമെടുത്തു. മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ വാല്മീകി നഗറിലാണ് അവര്‍ ജീവിക്കുന്നത്. അധാര് കാര്‍ഡ് പ്രകാരം അവരുടെ ജനനവര്‍ഷം 1932 ആണ്, അതിന്‍പ്രകാരം പ്രായം 86-ഉം. പക്ഷെ വരകള്‍ വീണ് ചുക്കിച്ചുളിഞ്ഞ മുഖത്തുനിന്നും മനസ്സിലാകുന്നത് അവര്‍ക്ക് 90 വയസ്സിലധികം പ്രായമുണ്ടെന്നാണ് – അത്രയുമുണ്ടെന്ന് അവര്‍ പറയുകയും ചെയ്യുന്നു. ഈ മാസം ജൂണ്‍ 30-നാണ് അവരുടെ മകന് ഹരീഷ് മരിച്ചത് – അദ്ദേഹത്തിന്റെ 70’കളില്‍. വെറും 12-13 വയസ്സുള്ളപ്പോഴാണ് ഭടേരി വിവാഹിതയായത്. അതിനുശേഷം ഭര്‍ത്താവ് സരബ്ജീത് ലോഹടുമൊത്ത് അവര്‍ മുംബൈയിലേക്ക് പോന്നു.
അവരുടെ കുടുംബം മുഴുവന്‍ (ബന്ധുക്കളില്‍ മിക്കവരും ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ളവരാണ്) ഹരിയാനയില്‍ നിന്നും കുടിയേറി മുംബൈയില്‍ ഉണ്ടായിരുന്നു. അവരെല്ലാവരുംതന്നെ സ്വകാര്യ മേഖലയില്‍ ശുചീകരണ തൊഴിലാളികള്‍ ആയിരുന്നു. ഈ പ്രദേശത്തു ജീവിക്കുന്ന മിക്ക ആളുകളും ഭടേരിയെപ്പോലെ വാല്മീകി ദളിത് വിഭാഗത്തിലുള്ളവരാണ്. ജോലിതേടി ഹരിയാനയില്‍ നിന്നും പലസമയത്തായി മുംബൈയിലേക്ക് കുടിയേറിയവരാണവര്‍. ഭടേരിയെപ്പോലെ വീട്ടില്‍ അവരെല്ലാം സംസാരിക്കുന്നത് ഹരിയാണ്വിയാണ്. മുംബൈയിലെ വാല്മീകി വാസയിടങ്ങളിലെ നിരവധിപേരും ഹരിയാനയില്‍ നിന്നുള്ളവരാണ്. പ്രത്യേകിച്ചും ഭാണ്ഡുപ് ടാങ്ക് റോഡ്, ഡോംബിവ്ലി, മാടൂംഗ തൊഴിലാളി ക്യാമ്പ്, വിക്രോളി, ചേമ്പൂര് എന്നീ ഇടങ്ങളില്‍ താമസിക്കുന്നവര്‍.





