കുറച്ചുകാലം മുമ്പുവരെ, മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലുൾപ്പെടുന്ന ഹട്ട്കനംഗൽ എന്ന താലൂക്കിലെ കോച്ചി ഗ്രാമത്തിൽ കർഷകർ തമ്മിൽത്തമ്മിൽ മത്സരിക്കുകയായിരുന്നു. ഒരേക്കർ കൃഷിസ്ഥലത്ത് ആരാണ് കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുക എന്ന കാര്യത്തിൽ. ആരോഗ്യകരമായ മത്സരമായിരുന്നു അത്. പങ്കെടുക്കുന്ന എല്ലാവർക്കും നല്ല പ്രതിഫലം നൽകുന്ന ഒന്ന്. ചില കർഷകർ, ഒരേക്കറിൽനിന്ന് 80,000 മുതൽ 100,000 കിലോഗ്രാംവരെ ഉത്പാദിപ്പിച്ചിരുന്നു. സാധാരണസമയത്തെ വിളവിനേക്കാൾ 1.5 ഇരട്ടി അധികം.
2019 ഓഗസ്റ്റിൽ 10 ദിവസത്തോളം പെയ്ത മഴയിൽ ഗ്രാമത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിൽ മുങ്ങുകയും, അവിടുത്തെ കരിമ്പുകൃഷി ഏറെക്കുറെ നശിക്കുകയും ചെയ്തതോടെ, ആ പതിവ് പെട്ടെന്ന് അവസാനിച്ചു. രണ്ടുവർഷം കഴിഞ്ഞ്, 2021 ജൂലായി, വീണ്ടും ഒരിക്കൽക്കൂടി ശക്തമായ മഴയും പ്രളയവും ഖോച്ചിയിലെ കരിമ്പ്, സോയാബീൻ വിളവുകളെ പാടേ തകർത്തു.
“ഇപ്പോൾ കർഷകർ മത്സരിക്കാറില്ല. തങ്ങളുടെ കരിമ്പുകൃഷിയുടെ പകുതിയെങ്കിലും രക്ഷപ്പെടണമെന്ന് പ്രാർത്ഥിക്കുകയാണ് അവർ”, ഖോച്ചിയിലെ താമസക്കാരിയും പാട്ടക്കൃഷിക്കാരിയുമായ 42 വയസ്സുള്ള ഗീത പാട്ടിൽ പറയുന്നു. കരിമ്പ് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അറിയാം എന്ന് സ്വയം വിശ്വസിച്ചിരുന്ന ഗീതയ്ക്ക്, ആ രണ്ട് പ്രളയത്തിലുംകൂടി, 8 ലക്ഷം കിലോഗ്രാം കരിമ്പാണ് നഷ്ടമായത്. “എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്”, അവർ പറയുന്നു. കാലാവസ്ഥാമാറ്റത്തെ അവർ കണക്കിലെടുത്തിരുന്നില്ല.
“മഴ പെയ്യുന്നതിന്റെ രീതി 2019-ലെ പ്രളയത്തിനുശേഷം പാടേ മാറിയിരിക്കുന്നു”, അവർ പറഞ്ഞു. 2019-വരെ അവർക്കൊരു പ്രത്യേക പതിവുണ്ടായിരുന്നു. കരിമ്പ് വിളവെടുത്തുകഴിഞ്ഞാൽ - സാധാരണയായി ഒക്ടോബർ, നവംബർ കാലത്ത് – മറ്റെന്തെങ്കിലും കൃഷി – സോയാബീനോ, നിലക്കടലയോ, വിവിധയിനം നെല്ലോ, സങ്കര ചോളമോ, ധാന്യങ്ങളോ – അവർ കൃഷി ചെയ്തിരുന്നു. മണ്ണ് അതിന്റെ പോഷകഗുണം നിലനിർത്തുന്നു എന്ന് ഉറപ്പുവരുത്താൻ. അവരുടെ ജീവിതത്തിനും തൊഴിലിനും ഒരു കൃത്യവും, പരിചിതവുമായ താളമുണ്ടായിരുന്നു. അതെല്ലാം നഷ്ടമായി.
“ഈ വർഷം (2022), കാലവർഷം ഒരുമാസം വൈകിയാണ് എത്തിയത്. പക്ഷേ, പെയ്യാൻ തുടങ്ങിയപ്പൊൾ, ഒരു മാസത്തിനകം, പാടമെല്ലാം വെള്ളത്തിനടിയിലായി”, ഓഗസ്റ്റിലെ അതിശക്തമായ മഴയിൽ, രണ്ടാഴ്ചയോളം വലിയൊരു ഭാഗം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി; കർഷകർ കരിമ്പ് നടാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളു. വെള്ളത്തിന്റെ ആധിക്യം കാരണം, വളർച്ച മുരടിക്കുകയും, കൃഷി നശിക്കുകയും ചെയ്തതിനാൽ അവർക്കെല്ലാം ഭീമമായ നഷ്ടമാണ് സംഭവിച്ചത്. വെള്ളം കൂടുതൽ ഉയർന്നാൽ വീടുകളിൽനിന്ന് ഇറങ്ങണമെന്ന് പഞ്ചായത്ത് ആളുകൾക്ക് മുന്നറിയിപ്പുപോലും നൽകി.



















