'ഉണങ്ങുന്ന ചെളിയിൽ നിന്നും ഉയരുന്ന പൊടിയും, പാടത്തു മൊത്തം അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും അസഹനീയമാണ്', പത്തനംതിട്ടയിൽ നിന്നും ദത്തൻ സി. എസ്. പറയുന്നു. 'ദയവായി ഇത് ധരിക്കുക', ഒരു മാസ്ക് എനിക്ക് നീട്ടി. പിന്നിൽ നിന്നും ഒരു സ്ത്രീയുടെ ചിരി - അവരുടെ പാടവും പ്രളയം നശിപ്പിച്ചതാണ്. 'ബോംബെയിൽ ജീവിക്കുന്നയാളാണ്, മലിനീകരണത്തിൽ നിന്നും എത്ര മാത്രം രക്ഷപ്പെടാൻ പറ്റും?'
ഈ പാടങ്ങൾ ദുരന്തത്തിന്റെ നേർചിത്രമാണ്. ഒരിക്കൽ നല്ല നെല്ലും കപ്പയും വിളഞ്ഞു പാകമായി നിന്ന, ലാഭം കൊയ്തിരുന്ന പാടപ്രദേശം. നദീതട്ടിൽ നിന്നുമുള്ള എക്കലും ഉയർന്ന പ്രദേശങ്ങളിൽ നിന്നും വന്നടിഞ്ഞ മാലിന്യവും ഇഞ്ചുകളോളം ഉയരത്തിൽ - ചിലയിടങ്ങളിൽ ഒരടിയോളം - മൂടി നിൽക്കുന്നു. ചിലയിടങ്ങളിൽ എക്കലും മാലിന്യവും ചേർന്ന മാരകമിശ്രിതം വെയിലത്തുണങ്ങി സിമെന്റ് പരുവത്തിൽ ഏക്കറുകളോളം പാടങ്ങളെ പുതച്ചുകിടക്കുന്നു.
ഭൂഗർഭജലത്തിന്റെ അളവിൽ താഴ്ചയുണ്ട്, ഈ ജലസ്രോതസ്സുകളിൽ അതിനനുസരിച്ചുള്ള സംഭരണം നടക്കുന്നില്ല, കിണറുകൾ വറ്റുകയും അന്തരീക്ഷതാപം ഉയരുകയും ചെയ്യുന്നു. ഇതും മറ്റു കാരണങ്ങളും ചേർന്ന് ഉപരിതലജലവും ഭൂഗർഭ ജലവും തമ്മിലുള്ള സമവാക്യത്തെ അതിഭീകരമായ ബാധിച്ചിട്ടുണ്ട്. നദികളുടെ ആവാസവ്യവസ്ഥയ്ക്ക് നാടകീയമായ പരിവർത്തനങ്ങൾ സംഭവിച്ചിരിക്കുന്നു. മണൽ തിട്ടകളും എക്കലും നഷ്ടപ്പെട്ട അവസ്ഥയിൽ മിക്ക പുഴകൾക്കും അരുവികൾക്കും വെള്ളം പിടിച്ചുവെക്കാൻ സാധിക്കാതെ വന്നിരിക്കുന്നു. അതിനാൽ തന്നെ കേരളം നേരിടുന്ന അടുത്ത ദുരന്തം വരൾച്ചയായിരിക്കും. ഏറ്റവും നിശ്ചയദാർഢ്യം ഉള്ള കർഷകനെ പോലും നിരാശയിലാഴ്ത്തുന്ന സ്ഥിതിവിശേഷം.
പക്ഷെ കുടുംബശ്രീയുടെ വനിതാ കർഷകർക്ക് ഇത് ബാധകമല്ല.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഈ വൻ വനിതാകൂട്ടായ്മയുടെ ഭാഗമായ ഈ കർഷകർ ഏകദേശം രണ്ടരലക്ഷത്തിലധികം വരും. കുടുംബശ്രീയിൽ നാലരലക്ഷത്തോളം അംഗങ്ങൾ ഉണ്ട്. പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ഇതിന്റെ ഭാഗമാകാം, പക്ഷെ ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രമേ പാടുള്ളൂ. അതിനർത്ഥം കേരളത്തിലെ 77 ലക്ഷത്തോളം വീടുകളിൽ 60 ശതമാനത്തോളം കുടുംബങ്ങളിൽ നിന്നും ഒരാൾ വീതം ഈ കൂട്ടായ്മയുടെ ഭാഗമാണെന്നാണ്. കൃഷി സംഘങ്ങളായി തിരിഞ്ഞ 3.2 ലക്ഷം വരുന്ന വനിതാ കർഷകർ കുടുംബശ്രീയുടെ കാതലാണ്.







