ദിലീപ് കോലിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ വളരെ പ്രക്ഷുബ്ധങ്ങളാണ് - ചുഴലിക്കാറ്റുകൾ, കുറഞ്ഞു വരുന്ന മീൻപിടിത്തം, കുറഞ്ഞ കച്ചവടം എന്നിങ്ങനെ പലതരത്തിൽ. ഏറ്റവും കടുത്തത് 2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗണുകളുടെ ആഘാതങ്ങളാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
“പണ്ട് ഞങ്ങൾ നേരിട്ടതൊന്നും കഴിഞ്ഞ വർഷത്തേതിന്റെ പകുതിയോളം വരില്ല”, ദക്ഷിണ മുംബൈയിലെ കോളാബ പ്രദേശത്തെ കോലിവാഡയിൽ നിന്നുള്ള 50-കാരനായ മത്സ്യബന്ധനക്കാരൻ ദിലീപ് പറഞ്ഞു. "മീൻ പിടിക്കാൻ താൽപര്യമുള്ളവരും ഉണ്ടായിരുന്നു, മീൻ കഴിക്കാൻ തയ്യാറായിട്ടുള്ളവരും ഉണ്ടായിരുന്നു. പക്ഷേ മീൻ വിൽപ്പന ഉണ്ടായിരുന്നില്ല [ലോക്ക്ഡൗൺ മൂലം 2020 സെപ്റ്റംബർ വരെ]. വിപണികൾ പൂട്ടിയിരുന്നു. പിടിച്ച മീൻ ഞങ്ങൾക്ക് കടലിലേക്ക് തിരിച്ചിടേണ്ടിവന്നു.”
കഴിഞ്ഞ ഏതാണ്ട് 35 വർഷങ്ങളായി ദിലീപ് ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ പ്രവർത്തിച്ചു വരികയാണ്. മൂന്ന് ബോട്ടുകൾ സ്വന്തമായുള്ള അദ്ദേഹം 8-10 മീന്‍പിടിത്തക്കാരെ ജോലിക്ക് വച്ചിട്ടുണ്ട്. "ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഞങ്ങൾക്ക് റേഷനെങ്കിലും ഒപ്പിക്കാൻ സാധിച്ചു. പക്ഷെ മറ്റ് പാവപ്പെട്ട കോലി മീന്‍പിടിത്തക്കാർക്ക് ഭക്ഷണമോ പണമോ ഇല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു.
കാലവർഷ മാസങ്ങളിൽ രാവിലെ 4 മണിക്ക് ജോലി ആരംഭിക്കുന്ന മീന്‍പിടിത്തക്കാർ പലതവണ കടലില്‍ പോയി വരുന്നു. കരയിൽ നിന്നും വളരെയകലെയല്ലാതെ ഒരു തവണ കടലിൽ പോയി വരാനുള്ള ട്രിപ്പിന് ഏകദേശം 40 മിനിറ്റുകൾ എടുക്കും. വേലിയേറ്റത്തിൽ വരുന്ന വ്യതിയാനത്തിനനുസരിച്ച് അവർ ഒരു മണിക്കൂറോളം വിശ്രമിച്ചിട്ട് കടലിലേക്ക് തിരിച്ചു പോകും. "ഞങ്ങൾ അതിരാവിലെ തുടങ്ങി ഉച്ചകഴിഞ്ഞ് 2-3 മണിയോടെ പൂർത്തിയാക്കുo. ചന്ദ്രനിലൂടെയാണ് ഞങ്ങൾ വേലിയേറ്റം മനസ്സിലാക്കുന്നത്. കടുത്ത വേലിയേറ്റമോ വേലിയിറക്കമോ ഉള്ള സമയത്ത് ഞങ്ങൾ മീൻ പിടിക്കാൻ പോകില്ല”, ദിലീപ് പറഞ്ഞു.
അദ്ദേഹത്തിന്റെ ബോട്ടിൽ ജോലി ചെയ്യുന്നവരെല്ലാം കോലി സമുദായത്തിൽ പെട്ടവരാണ്. അവരിൽ ചിലർ റായ്ഗഢ് ജില്ലയിലെ തല താലൂക്കിലെ വാശി ഹവേലിയിൽ നിന്നും തീവണ്ടിയിലോ കൂലിക്ക് വിളിക്കുന്ന വണ്ടികളിലോ 150 കിലോമീറ്ററോളം യാത്ര ചെയ്താണ് ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ എത്തുന്നത്. അവിടെയവർ ഗണപതിയുത്സവം ആരംഭിക്കുന്നതിനു മുൻപ്, ഏകദേശം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് പണിയെടുക്കുന്നു. വർഷത്തിലെ ബാക്കിയുള്ള സമയത്ത് മഹാരാഷ്ട്രയുടെ മറ്റ് തീര ദേശങ്ങളിലേക്ക് യാത്ര ചെയ്ത് (പ്രധാനമായും രത്നഗിരി, റായ്ഗഢ് ജില്ലകളിൽ) പ്രതിമാസം 10,000-12,000 രൂപയ്ക്ക് മറ്റുള്ളവരുടെ ബോട്ടുകളിൽ അവർ പണിയെടുക്കുന്നു.























