1983 ഫെബ്രുവരി 18-ന് നെല്ലി കൂട്ടക്കൊല നടക്കുമ്പോൾ റാഷിദ ബീഗത്തിന് വെറും 8 വയസ്സായിരുന്നു പ്രായം., "അവർ ആളുകളെ നാലുഭാഗത്തുനിന്നും വളഞ്ഞ്, എല്ലാവരേയും ഒരു ഭാഗത്തേയ്ക്ക് ഓടിച്ചു. എന്നിട്ട് അവർ അമ്പുകൾ എയ്തു; ചിലരുടെ പക്കൽ തോക്കുകളുണ്ടായിരുന്നു. ഇങ്ങനെയാണ് അവർ ആളുകളെ കൊന്നത്. ചിലരുടെ കഴുത്ത് മുറിഞ്ഞിരുന്നു, വേറെ ചിലരുടെ നെഞ്ചിലായിരുന്നു പരിക്ക്," അവർ ഓർക്കുന്നു.
ആ ഒറ്റ ദിവസത്തിൽ, ആ ഒറ്റ ദിവസത്തിലെ ആറുമണിക്കൂറിനുള്ളിൽ, മധ്യ അസമിലെ നെല്ലി (അഥവാ നെലി) പ്രദേശത്ത് ആയിരക്കണക്കിന് ബംഗാളി വംശജരായ മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ 'റൂമി' എന്ന് വിളിപ്പേരുള്ള റാഷിദ ആ കൂട്ടക്കൊലയെ അതിജീവിച്ചു. എന്നാൽ, തന്റെ നാല് ഇളയ സഹോദരിമാർ കൊല്ലപ്പെടുന്നതിനും അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും അവർ സാക്ഷിയായി. "അവർ എന്നെ ഒരു ജാഡികൊണ്ട് (കുന്തം) ആക്രമിക്കുകയും എന്റെ അരയ്ക്ക് വെടിവയ്ക്കുകയും ചെയ്തു. ഒരു ബുള്ളറ്റ് എന്റെ കാല് തുളച്ചുപോയി," അവർ ഓർക്കുന്നു.
1989-ൽ നാഗാവോൺ ജില്ല വിഭജിച്ചുണ്ടാക്കിയ, ഇന്നത്തെ മൊറിഗാവോൺ ജില്ലയിലാണ് നെല്ലി (നെലി എന്നും അറിയപ്പെടുന്നു) ഗ്രാമം. അലിസിംഗ, ബസുന്ധരി ജലാ, ബോർബോറി, ബുഗ്ദുബാ ഭീൽ, ബുഗ്ദുബാ ഹാബി, ഖുലാപത്തർ, മതിപർബത്, മൂലാധാരി, നെലി, സിൽഭേത എന്നീ ഗ്രാമങ്ങളാണ് ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടത്. ഔദ്യോഗിക കണക്കുകൾപ്രകാരം മരണസംഖ്യ 2,000 ആണെങ്കിലും അനൗദ്യോഗിക കണക്കുകൾ പറയുന്നത് 3,000-നും 5,000-നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്.
1979 മുതൽ 1985 വരെ അസമിൽ വിദേശികൾക്കെതിരേ അരങ്ങേറിയ പ്രതിഷേധങ്ങൾ കൊളുത്തിവിട്ട വംശീയാക്രമണങ്ങളുടെ തുടർച്ചയായിരുന്നു ഈ കൂട്ടക്കൊല. ആൾ അസം സ്റ്റുഡന്റസ് യൂണിയനും (എ.ആ.എസ്.യു) അതിന്റെ സഖ്യകക്ഷികളുമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽനിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇക്കൂട്ടരുടെ ആവശ്യം.


