“നിനക്കെങ്ങനെയുണ്ട്? നീ എന്തു ചെയ്യുന്നു? ഇതെത്ര നാള്‍ നീണ്ടു നില്‍ക്കും?” ചെനകൊണ്ട ബാലസാമി മകനോടു ഫോണില്‍ ചോദിച്ചു. “ഇതത്ര കടുത്തതാണോ? പോലീസ് നമ്മുടെ സ്ഥലത്തുണ്ടോ? ആളുകള്‍ [കര്‍ഷക തൊഴിലാളികള്‍] ജോലിക്കു പോകുന്നുണ്ടോ?”
ബാലസാമി നവംബറില്‍ ദീപാവലിക്കു ശേഷം ആടുകളെ മേയ്ക്കുന്ന മറ്റു നാലു പേര്‍ക്കൊപ്പം തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ തന്‍റെ ഗ്രാമമായ കേതെപള്ളി വിട്ടതാണ്. ഏതാണ്ട് ആയിരത്തോളം വരുന്ന ആടുകളുടെയും ചെമ്മരിയാടുകളുടെയും മേല്‍നോട്ടക്കാരനായ അദ്ദേഹം അന്നുമുതല്‍ അവയ്ക്കുള്ള തീറ്റ അന്വേഷിച്ചു നടക്കുകയാണ്. പക്ഷെ അദ്ദേഹത്തിനു സ്വന്തമായി മൃഗങ്ങള്‍ ഒന്നുമില്ല.
കോവിഡ്-19-ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് നവംബര്‍ 23-ന് അദ്ദേഹവും മറ്റ് ആട്ടിടയരും കേതെപള്ളിയില്‍ നിന്നും 160 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കൊപ്പോലെ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. തെലങ്കാനയില്‍ ഓ.ബി.സി. പട്ടികയില്‍ പെടുത്തിയിരിക്കുന്ന കാലികളെ മേയ്ക്കുന്ന യാദവ സമുദായത്തില്‍ പെടുന്നവര്‍ ആണ് എല്ലാവരും.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം നൽഗൊണ്ട ജില്ലയിലെ ഗുര്‍റാംപോഡ് മണ്ഡലത്തിലെ കൊപ്പോലെ ഗ്രാമത്തില്‍ അകപ്പെട്ട അവര്‍ കുറച്ചു ദിവസത്തേക്ക് കുറഞ്ഞ അളവില്‍ മാത്രം വാങ്ങിയിരുന്ന അരി, പരിപ്പ്, പച്ചക്കറികള്‍, എണ്ണ, എന്നിവയും മറ്റു സാധനങ്ങളുമൊക്കെ തീരുകയും വീണ്ടും അവ വാങ്ങുക ബുദ്ധിമുട്ടായി തീരുകയും ചെയ്തു.
പൊതു ഗതാഗത സേവനങ്ങള്‍ റദ്ദാക്കിയതും ലോക്ക്ഡൗണ്‍ സൃഷ്ടിച്ച അനിശ്ചിതത്വവും ആട്ടിടയന്മാര്‍ക്ക് പല കാര്യങ്ങളും ബുദ്ധിമുട്ടാക്കി തീര്‍ത്തു - മൃഗങ്ങള്‍ക്കു മരുന്ന് വാങ്ങുക, ഇടയ്ക്കു സ്വന്തം ഗ്രാമങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കുക (പതിവായി ചെയ്യുന്നതുപോലെ), മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുക, കാലിക്കൂട്ടങ്ങള്‍ക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇവയൊക്കെ ഏതാണ്ട് അസാദ്ധ്യം തന്നെയായിരുന്നു എന്നവര്‍ പറഞ്ഞു.








