മരണ സർട്ടിഫിക്കറ്റുമില്ല, ശാന്തി ദേവി കോവിഡ്-19 മൂലമാണ് മരിച്ചതെന്ന് തെളിയിക്കാൻ മറ്റൊരു വഴിയുമില്ല. എന്നിരിക്കിലും അവരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മറ്റൊരു നിഗമനത്തിലേക്കും എത്തിക്കുന്നുമില്ല.
കോവിഡ്-19-ന്റെ രണ്ടാം തരംഗം രാജ്യത്തുയർന്നപ്പോൾ, പ്രായം 40-കളുടെ പകുതിയിലായിരുന്ന ശാന്തി ദേവി 2021 ഏപ്രിലിൽ രോഗബാധിതയായി. ഒന്നിനു പുറകെ മറ്റൊന്നായി അവർ രോഗലക്ഷണങ്ങൾ കാണിച്ചു: ആദ്യം ചുമയും ജലദോഷവും, അടുത്ത ദിവസം പനി. "അതേ സമയത്ത് ഗ്രാമത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും അസുഖ ബാധിതരായിരുന്നു”, അവരുടെ ഭർതൃമാതാവ് 65-കാരിയായ കലാവതി ദേവി പറഞ്ഞു. "ഞങ്ങളവളെ ആദ്യം ഝോലാ ഛാപ് [വ്യാജ] ഡോക്ടറുടെ അടുത്തെത്തിച്ചു.”
മെഡിക്കൽ സേവനങ്ങൾ നൽകുന്ന ഝോലാ ഛാപുകളെ അഥവാ മുറി വൈദ്യമാരെ ഉത്തർപ്രദേശിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും കണ്ടെത്താൻ കഴിയും. മഹാമാരിയുടെ സമയത്ത് ഗ്രാമത്തിലുള്ള എല്ലാവരും ആശ്രയിക്കുന്ന ‘ഡോക്ടർ’മാരാണ് ഇവർ. കാരണം ഇവരെ ലഭ്യമാണ്, കൂടാതെ പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിതാപകരവും. "ആരും ആശുപത്രിയിൽ പോയില്ല, കാരണം ഞങ്ങൾക്കെല്ലാവർക്കും ഭയമായിരുന്നു”, കലാവതി പറഞ്ഞു. വാരാണസി ജില്ലയിലെ ധല്ലിപ്പൂർ ഗ്രാമത്തിലാണ് അവർ വസിക്കുന്നത്. "ഞങ്ങളെ [ക്വാറന്റൈൻ] കേന്ദ്രത്തിലാക്കുമെന്ന് ഞങ്ങൾ ഭയന്നു. സർക്കാർ ആശുപത്രികളിൽ മുഴുവൻ രോഗികളായിരുന്നു. അവിടെ കിടക്കകൾ ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ഝോലാ ഛാപ് [വ്യാജ] ഡോക്ടറുടെ അടുത്ത് പോകാനേ സാധിച്ചുള്ളൂ.”
പക്ഷെ ഈ ഡോക്ടർമാർ പരിശീലനം ലഭിക്കാത്തവരും യോഗ്യതയില്ലാത്തവരുമാണ്. അതിനാൽ ഗുരുതരമായി രോഗം ബാധിച്ചവരെ ചികിത്സിക്കാൻ അവർ അപര്യാപ്തരാണ്.
ഝോലാ ഛാപിനെ സന്ദർശിച്ച് മൂന്നു ദിവസങ്ങൾക്കുശേഷം ശാന്തിക്ക് ശ്വസന പ്രശ്നങ്ങൾ ആരംഭിച്ചു. അപ്പോഴാണ് കലാവതിയും ശാന്തിയുടെ ഭർത്താവ് മുനീറും മറ്റ് കുടുംബാംഗങ്ങളും പരിഭ്രാന്തരായത്. അങ്ങനെ അവർ ശാന്തിയെ, വാരാണസിയിലെ പിണ്ഡ്ര ബ്ലോക്കിലെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. “പക്ഷെ ആശുപത്രി ജീവനക്കാർ അവരെ [അവരുടെ അവസ്ഥയെ] നോക്കിയിട്ട് പറഞ്ഞത് പ്രതീക്ഷിക്കാനൊന്നുമില്ലെന്നാണ്. ഞങ്ങൾ വീട്ടിലെത്തി ഝാഡ് ഫൂങ്ക് ആരംഭിച്ചു”, ചൂലുകൊണ്ട് അസുഖത്തെ ഓടിക്കുന്ന പഴയതും അശാസ്ത്രീയവുമായ ഒരു പ്രവൃത്തിയെപ്പറ്റി പരാമർശിച്ചുകൊണ്ട് കലാവതി പറഞ്ഞു.
അതുകൊണ്ട് ഫലമുണ്ടായില്ല. ശാന്തി അന്ന് രാത്രിതന്നെ മരിച്ചു.








