“മുടിയില്‍ നിറം ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി കൂടുതൽ വെളുപ്പിക്കുകയേയുള്ളൂ”, എന്ന് പുഷ്പവേണി പിള്ള പറഞ്ഞു. “ഇതു പോലെ”, വെള്ള-നീലയും ചേര്‍ന്ന ചതുരാകൃതിയിലുള്ള ഒരു ടൈലിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ ഊന്നിപ്പറഞ്ഞു. 60-കളുടെ അവസാനത്തിലുള്ള അവരുടെ തലയില്‍ ചാരനിറത്തിലുള്ള കുറച്ച് മുടിയിഴകൾ മാത്രമേയുള്ളൂ. “’ഒണ്‍ലി’ വെളിച്ചെണ്ണ, ലൈഫ്ബോയ് സോപ്പ്” - അതാണ് പ്രധാനം, ഇംഗ്ലീഷിലെ ‘ഒൺലി’ എന്നവാക്കിന് ഊന്നല്‍ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.
ടൈൽ പാകിയ ആ തറയിൽ ഇരുന്നുകൊണ്ട് ഒരു ദിവസം ഉച്ചകഴിഞ്ഞനേരത്ത് പോയ വർഷങ്ങളെയും ഇന്നത്തെ കാലത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. “എന്റെ അമ്മയുടെ കാലത്ത് അവരുടെ അമ്മായിയമ്മ ഒരു കഷണം തേങ്ങ കൊടുക്കുമായിരുന്നു, കുളിക്കുമ്പോൾ അത് ചവച്ച് ഉച്ചിയില്‍ തേക്കും - അതായിരുന്നു അവരുടെ വെളിച്ചെണ്ണ.”
അവരുടെ അടുത്തിരുന്ന് വാസന്തി പിള്ള കാര്യമായി അതിനോട് യോജിച്ചു. രണ്ട് സ്ത്രീകളും (അവര്‍ അകന്ന ബന്ധുക്കളാണ്) ധാരാവിയില്‍ ഒരേ തെരുവിലെ ഒറ്റമുറികളിൽ 50 വർഷത്തോളം ചിലവഴിച്ചു. ഇരുവരും തങ്ങളുടെ ജീവിതത്തിലെ അപൂർവമായ സംതൃപ്തിയെക്കുറിച്ചാണ് സംസാരിച്ചത്. ദശാബ്ദങ്ങൾ നീണ്ട സൗഹൃദത്തിന്റെ കെട്ടുപാടുകളുള്ള ഇരുവരിലും മാറിയ ലോകത്തിന്റെ ഓർമ്മകൾ അവശേഷിക്കുന്നു.
14-15 വയസ്സുള്ളപ്പോഴാണ് പുഷ്പവേണി ചെറുപ്പക്കാരിയായ മണവാട്ടിയായി ധാരാവിയിൽ എത്തിയത്. അതേ തെരുവിലുള്ള ഒരു മൈതാനത്തെ മണ്ഡപത്തിലായിരുന്നു വിവാഹം. വരന് ധാരാവിയിലായിരുന്നു താമസിച്ചത്. “അദ്ദേഹത്തിന് 40 വയസ്സായിരുന്നു”, അവര്‍ പറഞ്ഞു. അത്രയും പ്രായമോ? “അതെ, അദ്ദേഹം ഉയരം കുറഞ്ഞ ആളായിരുന്നു [അതുകൊണ്ട് ഞങ്ങളറിഞ്ഞില്ല]. അക്കാലത്ത് ആരും ഇതൊന്നും പരിശോധിച്ചില്ല. ചടങ്ങ്കഴിഞ്ഞ് സാമ്പാർ-ചോറും ഉണ്ടായിരുന്നു”, അവര്‍ ഓര്‍ത്തെടുത്തു. “പച്ചക്കറി മാത്രമായിരുന്നു.”
അവരുടെ ഭർത്താവ് ചിന്നസാമി കുറച്ചുകാലം മുമ്പ് 500 രൂപയ്ക്ക് (അന്നത് വലിയ തുകയാണ്) വാങ്ങിയ മുറിയിലേക്ക് അവര്‍ നീങ്ങി. ശാസ്ത്രക്രിയാവശ്യങ്ങള്ക്കുള്ള നൂലുകളും ചരടുകളും നിർമ്മിക്കുന്ന ഒരു പ്രാദേശിക കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ 60 രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയില്‍നിന്നും 1990-കളുടെ മദ്ധ്യത്തിൽ വിരമിക്കുന്ന സമയത്ത് 25,000 രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം.







