ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ചുവന്നവരാണ് ഈ തൊഴിലാളികൾ. ദിവസക്കൂലിക്ക് ആരെങ്കിലും ജോലിക്ക് വിളിക്കുന്നത് കാത്തുനിൽക്കുന്ന അവരുടെ മുഖങ്ങളിൽ അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലുള്ള പുട്ടപർത്തിയിൽനിന്നും കാദിരിയിൽനിന്നും രണ്ടു ട്രെയിനുകൾ മാറിക്കയറിയാണ് അവർ ഇത്രയും ദൂരം താണ്ടിയെത്തിയിട്ടുള്ളത്. "ഗ്രാമങ്ങളിൽ ഇപ്പോൾ തൊഴിലുറപ്പ് പണി (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ലഭ്യമാകുന്നത്) ഉണ്ടാകുന്നില്ല എന്നുമാത്രമല്ല കഴിഞ്ഞ കുറേ ആഴ്ചകളായി ഞങ്ങൾ ചെയ്ത ജോലിക്ക് കൂലിയും കിട്ടിയിട്ടില്ല.", പല കർഷകരും എന്നോട് പറഞ്ഞു. ആകെ ലഭ്യമായിട്ടുള്ള തൊഴിൽദിനങ്ങളാകട്ടെ, ഒരു വർഷത്തേയ്കക്കാവശ്യമായ തൊഴിൽദിനങ്ങളുടെ പത്തിലൊന്നുമാത്രമേ ആകുകയുള്ളൂ.
ഈയൊരു സാഹചര്യത്തിൽ, നൂറുകണക്കിന് സ്ത്രീപുരുഷന്മാർ എല്ലാ ആഴ്ചയും ഗുണ്ടയ്ക്കൽ പാസഞ്ചറിൽ കയറി കൊച്ചിയിൽ വന്നിറങ്ങും. "കൊച്ചിയിലേയ്ക്ക് വരുമ്പോൾ ഞങ്ങൾ ആരും ടിക്കറ്റ് എടുക്കാറില്ല. തിരിച്ചുപോകുമ്പോൾ ഞങ്ങളിൽ പകുതിപേർ ടിക്കറ്റ് എടുത്തും ബാക്കിയുള്ളവർ ടിക്കറ്റ് എടുക്കാതെയും യാത്രചെയ്യും." അനന്ത്പൂരിലെ മുദിഗുബ്ബ മണ്ഡലിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളിയായ ശ്രീനിവാസുലു പറയുന്നു.














