അനന്തപൂർ ജില്ലയിലെ നഗരൂരിലെ കർഷകർ തങ്ങളുടെ ഭൂതകാലത്തെ ഗൃഹാതുരത്വത്തോടെ ഓർക്കുകയാണ്. ഗ്രാമത്തിൽ സമൃദ്ധമായ ഭൂഗർഭജലമുണ്ടായിരുന്ന കാലം. 2007-ന് മുൻപുള്ള കാലഘട്ടത്തെക്കുറിച്ച് അവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഇന്നിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് തോന്നും. ഒരുപക്ഷേ അഭിവൃദ്ധിയുടെ ആ ദിനങ്ങളെ മനസ്സിൽനിന്നും മായ്ച്ചുക്കളയാൻ അവർക്ക് പറ്റാത്തതുകൊണ്ടായിരിക്കാം അത്.
2007-ഓടെ, മഴ വളരെ കുറവായിട്ടുകൂടി നഗരൂരിനോടുചേർന്നുള്ള തടാകങ്ങളെല്ലാം അവസാനമായി ഒരിക്കൽക്കൂടി നിറഞ്ഞുകവിഞ്ഞൊഴുകി. "എൻ.ടി. രാമറാവുവിന്റെ കാലത്ത് ( അദ്ദേഹം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ) പതിവായി മഴ ലഭിക്കാറുണ്ടായിരുന്നു. പിന്നീട് വൈ.എസ്. രാജശേഖര റെഡ്ഡി വന്നപ്പോൾ (2004 മേയ് മാസത്തിൽ) ഒരാഴ്ച്ചത്തേക്ക് തടാകങ്ങൾ നിറഞ്ഞൊഴുകി (കനത്ത മഴ കാരണം). അതായിരുന്നു അവസാനം," 42-ക്കാരനായ കർഷകൻ വി. രാമകൃഷ്ണ നായിഡു പറയുന്നു.








