പച്ചപുതച്ച മലകളുടേയും ചെറിയ വെള്ളച്ചാട്ടങ്ങളുടേയും ശുദ്ധമായ അന്തരീക്ഷത്തിന്റേയും പശ്ചാത്തലത്തിൽ ഒരു ചെറുപ്പക്കാരൻ, താൻ മേയ്ക്കുന്ന എരുമകളെ നോക്കിക്കൊണ്ടിരിക്കുന്നു.
“താങ്കൾ എന്തെങ്കിലും സർവേ നടത്തുകയാണോ?” അടുത്ത് ചെന്നപ്പോൾ എന്നോടയാൾ ചോദിച്ചു.
“അല്ല’, ഞാൻ പറഞ്ഞു. പോഷകാഹാരക്കുറവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്നതാണെന്നും സൂചിപ്പിച്ചു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മൊഖാദ താലൂക്കിലായിരുന്നു ഞങ്ങൾ. ആ ജില്ലയിൽ 5,221 കുട്ടികൾക്ക് തൂക്കക്കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തിലെ രണ്ടാമത്തെ ഉയർന്ന കണക്കാണ് അത്.
ഞങ്ങൾ തലസ്ഥാനനഗരിയായ മുംബൈയിൽനിന്ന് കേവലം 157 കിലോമീറ്റർ അകലെയായിരുന്നുവെങ്കിലും ഇവിടത്തെ പ്രകൃതിദൃശ്യം മറ്റൊരു ലോകമായിത്തോന്നി.
മഹാരാഷ്ട്രയിൽ പിന്നാക്കവിഭാഗത്തിൽപ്പെടുന്ന കാ താക്കൂർ സമുദായാംഗമാണ് രോഹിദാസ്. പാൽഘർ ജില്ലയിൽ, ജനസംഖ്യയുടെ 38 ശതമാനവും ഗോത്രവർഗ്ഗക്കാരാണ്. ചെറുപ്പക്കാരനായ ആ എരുമ മേച്ചിലുകാരന് അയാളുടെ വയസ്സ് കൃത്യമായി എന്നോട് പറയാൻ കഴിഞ്ഞില്ലെങ്കിലും കാഴ്ചയിൽ 20 കഴിയാറായിട്ടുണ്ടാവണം അയാൾക്ക്. ചുമലിൽ ഒരു കുടയും, കഴുത്തിൽ ഒരു തൂവാലയുമായി കൈയ്യിൽ ഒരു വടിയുമായിട്ടായിരുന്നു അയാളുടെ നിൽപ്പ്. പുല്ല് തിന്നുകൊണ്ടിരുന്ന രണ്ട് എരുമകളെ അയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. “മഴക്കാലത്ത് മാത്രമേ ഇവയ്ക്ക് വയർ നിറച്ച് കഴിക്കാൻ പറ്റാറുള്ളൂ. വേനൽക്കാലത്ത് ഭക്ഷണം തേടി ധാരാളം അലയേണ്ടിവരാറുണ്ട്”, അയാൾ പറയുന്നു.






